കൊച്ചി: കൊവിഡിന്റെ അതിതീവ്ര വ്യാപനശേഷിയുള്ള ഒമിക്രോൺ കേരളത്തിൽ ആദ്യമായി എറണാകുളത്ത് സ്ഥിരീകരിച്ചു. ഡിസംബർ ആറിന് ബ്രിട്ടനിൽ നിന്ന് ഭാര്യയോടൊപ്പം അബുദാബി വഴി എത്തിഹാദ് വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ തൃക്കാക്കര സ്വദേശിയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ഒമിക്രോൺ കേസുകൾ 36 ആയി.
ഡിസംബർ 6 മുതൽ ഹോം ക്വാറന്റൈനിലായിരുന്ന ഇയാൾ 8ന് നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിൽ പോസിറ്റീവ് ആയതോടെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിലും ഡൽഹിയിലും സാമ്പിൾ പരിശോധിച്ചാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
ഇയാളുടെ അമ്മയെയും ഭാര്യയെയും ഭാര്യാമാതാവിനെയും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ സാമ്പിൾ ജനിതക പരിശോധനയ്ക്ക് അയച്ചു.
149 സഹയാത്രികർ
സമ്പർക്കപ്പട്ടികയിൽ
രോഗിക്കൊപ്പം വിമാനത്തിൽ സഞ്ചരിച്ചവരും, വീട്ടിലെത്തിച്ച ടാക്സി ഡ്രൈവറും ഉൾപ്പെടെ 149 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ 36 പേർ എറണാകുളം ജില്ലക്കാരാണ്. 150 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. രോഗിയുടെ അടുത്ത് 26 മുതൽ 32 വരെ സീറ്റുകളിൽ ഇരുന്നവരെ ഹൈ റിസ്ക് വിഭാഗത്തിൽ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. 148 പേരുടെ കൊവിഡ് പരിശോധന ഏഴാം ദിവസമായ ഇന്ന് നടക്കും. ഇവർ സ്വയം നിരീക്ഷണത്തിലായിരുന്നു.
രോഗിയുടെ കുടുംബത്തിലെ മൂന്നുപേരെയും സുരക്ഷിതമായി ക്വാറന്റൈനിൽ ആക്കി. ആരോഗ്യനില തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല.
-വീണ ജോർജ് ,
ആരോഗ്യ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |