കൊച്ചി: കണ്ണൂർ സർവകലാശാലാ വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ തുടരാൻ അനുവദിക്കരുതെന്ന ഹർജിയിൽ, അദ്ദേഹത്തിന്റെ നിയമന രേഖകൾ കൂടി പരിശോധിച്ച് ഹൈക്കോടതി തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് ഉപഹർജി നൽകി. കണ്ണൂർ സർവകലാശാല സെനറ്റംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഡോ. ഷിനോ. പി. ജോസ് എന്നിവരാണ് ഹർജിക്കാർ.
വി.സി നിയമനത്തിനുള്ള പ്രായപരിധി 60 ആണെന്നിരിക്കെ ഈ വ്യവസ്ഥ ലംഘിച്ചാണ് ഡോ. ഗോപിനാഥിനെ വീണ്ടും നിയമിച്ചതെന്നും യു.ജി.സിയുടെ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നുമാണ് ഹർജിക്കാർ വാദിച്ചിരുന്നത്. തുടർന്ന് ജസ്റ്റിസ് അമിത് റാവലിന്റെ ബെഞ്ച് കഴിഞ്ഞയാഴ്ച ഹർജി ഉത്തരവിനായി മാറ്റി. ഇതിനു ശേഷം വി.സി നിയമനവുമായി ബന്ധപ്പെട്ട് ചാൻസലർ കൂടിയായ ഗവർണർ നടത്തിയ വെളിപ്പെടുത്തലുകൾ ഹർജിക്കാർ ഇന്നലെ കോടതിയുടെ ശ്രദ്ധയിൽപെടുത്തി. കണ്ണൂർ വി.സി നിയമനത്തിൽ സർക്കാരിൽ നിന്നുണ്ടായ സമ്മർദ്ദമുൾപ്പെടെ ഗവർണർ മാദ്ധ്യമങ്ങളിലൂടെ പുറത്തു പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ സിംഗിൾബെഞ്ച് വിളിച്ചു വരുത്തി പരിശോധിച്ച് അന്തിമ തീർപ്പുണ്ടാക്കണമെന്നാണ് പുതിയ ആവശ്യം..
എന്നാൽ മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നില്ലെന്ന് സിംഗിൾ ബെഞ്ച് പറഞ്ഞു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ മാദ്ധ്യമങ്ങൾക്ക് സമാന്തര വിചാരണ നടത്താൻ കഴിയില്ല. വസ്തുതകൾക്കപ്പുറത്ത് വ്യാഖ്യാനങ്ങളിലേക്ക് മാദ്ധ്യമങ്ങൾ പോകുന്നത് കോടതിയലക്ഷ്യമാകുമെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |