കോവളം: കഴക്കൂട്ടം - കാരോട് ബൈപ്പാസിന്റെ രണ്ടാം ഘട്ടത്തിന്റെ പണി ഡിസംബറിൽ തീർക്കണമെന്നായിരുന്നു കരാർ. എന്നാൽ നിർമ്മാണ പ്രവർത്തനം തീരുന്നത് ഇനിയും വൈകാനാണ് സാദ്ധ്യത.
2021 ഡിസംബറിൽ പണി പൂർത്തിയാക്കണമെന്നായിരുന്നു നിർമ്മാണ കമ്പനിക്ക് നൽകിയ നിർദ്ദേശം. എന്നാൽ 2022 ജൂലായ് വരെ കാലവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെടാനാണ് കരാർ കമ്പനിയുടെ നീക്കം. ഒരു വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത റോഡിന്റെ ഒന്നാം ഘട്ടത്തിൽ പൂർത്തിയായത് 26 കിലോമീറ്ററാണ്. എന്നാൽ ഉപയോഗിക്കുന്നത് 16 കിലോമീറ്റർ മാത്രം. ബാക്കി റോഡ് കുട്ടികൾ ക്രിക്കറ്റ് കളിക്കാനും ജോഗിങ്ങുനുമായി ഉപയോഗിക്കുന്നു. ചെളിമണ്ണ് കിട്ടാത്തതിനാൽ ആദ്യം പണി വൈകി. ഇപ്പോൾ മണ്ണിട്ട് റോഡ് നിരപ്പാക്കുന്ന ജോലി പുരോഗമിക്കുന്നു.
മുക്കോല മുതൽ കാരോട് വരെ കോൺക്രിറ്റ് പാതയാണ്. ഇതാണ് പാതി വഴിയിൽ എത്തി നിൽക്കുന്നത്. ആറുമാസം കൂടി ആവശ്യപ്പെടാൻ ആലോചിക്കുമ്പോഴും ഇത്രയും കാലം കൊണ്ട് പണി പൂർത്തിയാകുമോ എന്ന സംശയവും ബാക്കിയുണ്ട്.
കഴക്കൂട്ടം - കാരോട് റോഡ് നിർമ്മാണത്തിന് തുടക്കമിട്ടത്.... 1969ൽ
ഇതിനായുള്ള പദ്ധതിരേഖ തയ്യാറാക്കിയത്...... 2008ൽ
ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിച്ചത്........ 2010ൽ
റോഡ് നിർമ്മാണം തുടങ്ങിയത്..... 2015ൽ
പദ്ധതിയുടെ കരാർ കാലാവധി ....... 2018 വരെ
റോഡ് ഗതാഗതത്തിനായി തുറന്നത്....... 2020ൽ
** ഒന്നാം ഘട്ടം
കഴക്കൂട്ടം - മുക്കോല വരെ
ദൂരം....26.7 കിലോമീറ്റർ
ചെലവ് ..1120.86 കോടി
2020ൽ പൂർത്തീകരിച്ചു
** രണ്ടാംഘട്ടം
മുക്കോല മുതൽ കാരോട് വരെ
ദൂരം.........16.2 കിലോമീറ്റർ
കരാർ തുക..... 497.08 കോടി
** മന്ദഗതിയിലായ നിർമ്മാണം
കഴക്കൂട്ടം മുതൽ മുക്കോല വരെ റോഡിന്റെ ഉദ്ഘാടനം നടന്നെങ്കിലും കോവളം വരെ മാത്രമേ റോഡ് ഉപയോഗിക്കാൻ കഴിയുകയുള്ളൂ. കോവളം മുതൽ മുക്കോല വരെയുള്ള നാല് കിലോമീറ്റർ ദൂരം റോഡ് ഉപയോഗിക്കാൻ കഴിയണമെങ്കിൽ, മുക്കോല- കാരോട് റോഡ് പൂർത്തീകരിച്ച് തുറക്കേണ്ടതുണ്ട്. നാലുവരിപ്പാതയും ഇരുവശങ്ങളിലായി സർവീസ് റോഡുകളുമടക്കം 45 മീറ്റർ വീതിയിലാണ് റോഡിന്റെ നിർമ്മാണം. സേലം കന്യാകുമാരി എക്സ്‌പ്രസ് ഹൈവേയുമായും കന്യാകുമാരിയുമായും തലസ്ഥാനത്തെ ബന്ധിപ്പിക്കുകയാണ് ഈ പാതയുടെ ലക്ഷ്യം. മുക്കോല മുതൽ കാരോട് വരെയും കാരോട് മുതൽ കന്യാകുമാരി വരെയുമുള്ള 86 കിലോമീറ്റർ റോഡിന്റെ നിർമ്മാണ ചുമതലയും എൽ ആൻഡ് ടി കമ്പനിക്ക് തന്നെയാണ്. കേരള - തമിഴ്നാട് റോഡുകൾ തമ്മിൽ ബന്ധിപ്പിക്കാനായാൽ മാത്രമേ ശരിയായ പ്രയോജനം ഇതുകൊണ്ട് ഉണ്ടാവുകയുള്ളൂ. എന്നാൽ തമിഴ്നാട് ഭാഗത്തെ റോഡ് നിർമ്മാണം ഇതിലും മന്ദഗതിയിലാണ് നീങ്ങുന്നതെന്ന് ആക്ഷേപമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |