ന്യൂഡൽഹി: കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ബോളിവുഡ് നടി കരീന കപൂറിന്റെ മുംബയ് ബാന്ദ്രയിലെ വസതി ബൃഹാൻ മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ സീൽ ചെയ്തു. റൂട്ട് മാപ്പ് ചോദിച്ചറിയാൻ അധികൃതർ സമീപിച്ചെങ്കിലും കരീന സഹകരിച്ചില്ലെന്നാണ് വിവരം.
കരീനയ്ക്കൊപ്പം കൊവിഡ് സ്ഥിരീകരിച്ച നടി അമൃത അറോറയുടെ വസതിയും സീൽ ചെയ്തു. ഇരുവരും കൊവിഡ് മാനദണ്ഡം ലംഘിച്ച് പാർട്ടികളിൽ പങ്കെടുത്തിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇരുവരും നിലവിൽ വീട്ടിൽ നിരീക്ഷണത്തിലാണ്.
നടൻ സൊഹൈൽ ഖാന്റെ ഭാര്യ സീമാ ഖാൻ, നടൻ സഞ്ജയ് കപൂറിന്റെ ഭാര്യ മഹീപ് കപൂർ എന്നിവർക്കും കൊവിഡ് പോസിറ്റീവാണ്. കഴിഞ്ഞയാഴ്ച മലൈക അറോറ, കരിഷ്‌മ കപൂർ, പൂനം ദമാനിയ, കരൺ ജോഹർ, അർജുൻ കപൂർ, ആലിയ ഭട്ട് തുടങ്ങിയ താരങ്ങൾ പങ്കെടുത്ത വിവിധ പാർട്ടികളിൽ കരീനയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.
പാർട്ടികളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിരുന്നില്ല. കരീന, അമൃത എന്നിവരുമായി സമ്പർക്കത്തിലേർപ്പെട്ടവർ കർശനമായി കൊവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്ന് ബി.എം.സി അറിയിച്ചിരുന്നു. പലരുടെയും പരിശോധനാ ഫലം ഇന്ന് പുറത്തുവരും. കരീനയുടെയും കരൺ ജോഹറിന്റെയും വസതികളിൽ ബി.എം.സി സാനിറ്റൈസേഷൻ നടത്തി.
അതേ സമയം, കരീന പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചിരുന്നെന്നും പങ്കെടുത്ത ഡിന്നർ പാർട്ടിയിലെത്തിയ ഒരു വ്യക്തി തുടർച്ചയായി ചുമച്ച് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നെന്നും, ആ വ്യക്തിയിൽ നിന്നാണ് കരീനയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്നും നടിയോട് അടുത്ത വൃത്തങ്ങൾ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. കരീനയ്ക്ക് നേരെ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |