മറയൂർ: ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.എം. മണി എം.എൽ.എ. മറയൂർ ഏരിയാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് പരാമർശം.
ഏരിയാസമ്മേളനങ്ങളിൽ പങ്കെടുക്കാതെ രാജേന്ദ്രന് പാർട്ടിയിൽ തുടരാൻ കഴിയില്ലെന്നും മണി പറഞ്ഞു. മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ച് തുടർന്നാൽ മുന്നോട്ടുപോകാം. എസ്. രാജേന്ദ്രൻ തോട്ടംതൊളിലാളിയുടെ മകനായി ജനിച്ചതാണ്. അത്യാവശ്യ വിദ്യാഭ്യാസമുണ്ട്. പാർട്ടി രാഷ്ട്രീയ ബോധമുണ്ടാക്കികൊടുത്തിട്ടുണ്ട്. പക്ഷേ, രാഷ്ട്രീയബോധമൊക്കെ തെറ്റിപ്പോയാലെന്ത് ചെയ്യും. മൂന്നു തവണ എം.എൽ.എയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. പിന്നെ ജീവിതകാലം മുഴുവൻ പെൻഷനായി നല്ല സംഖ്യകിട്ടും. ഇതിലപ്പുറം ഇനി എന്ത് ചെയ്യണം ഈ പാർട്ടി? എസ്. രാജേന്ദ്രന് എതിരായ കമ്മിഷൻ റിപ്പോർട്ട് ചർച്ചചെയ്ത് അതിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കും. പക്ഷേ, എന്തെല്ലാം പ്രശ്‌നമുണ്ടെങ്കിലും സമ്മേളനങ്ങളിൽ വരാതിരിക്കുന്നത് സംഘടനാവിരുദ്ധമായ പ്രവൃത്തിയാണ്. കമ്മിഷൻ റിപ്പോർട്ട് അനുകൂലമായാൽപോലും സമ്മേളനങ്ങിൽ വരാതിരിക്കുന്നതുകൊണ്ട് അയാൾക്ക് പാർട്ടിയിൽ തുടരാനാകില്ലെന്നും എം.എം. മണി പറഞ്ഞു.
ജില്ലാ കമ്മിറ്റി അംഗമായ എസ്. രാജേന്ദ്രൻ ബ്രാഞ്ച് മുതൽ ഏരിയാകമ്മിറ്റി വരെയുള്ള ഒരു സമ്മേളനത്തിലും ഇത്തവണ പങ്കെടുത്തിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ നിന്ന് രാജേന്ദ്രന് പകരം അഡ്വ. എ. രാജയാണ് സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചത്. എന്നാൽ, പ്രതീക്ഷിച്ചത്ര വോട്ടുകൾ പലയിടത്തും രാജയ്ക്ക് നേടാനായില്ല. രാജേന്ദ്രൻ പലയിടത്തും വോട്ടുമറിച്ചെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പാർട്ടിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചു. അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് രാജേന്ദ്രന് എതിരാണെന്നാണ് സൂചന. ജില്ലാ സമ്മേളനത്തിന് മുമ്പ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |