കൊച്ചി: പീഡനത്തിനിരയായ പതിനേഴുകാരിക്ക് ഹയർ സെക്കൻഡറി പഠനത്തിന് അവസരം നിഷേധിച്ചെന്ന അമ്മയുടെ ഹർജിയിൽ, കുട്ടിക്ക് അധിക സീറ്റ് അനുവദിച്ച് അഡ്മിഷൻ നൽകിയെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ജാമ്യത്തിലിറങ്ങിയ പ്രതിയും സുഹൃത്തുക്കളും പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന അമ്മയുടെ വാദം കണക്കിലെടുത്ത സിംഗിൾബെഞ്ച്, പെൺകുട്ടിയുടെ സുരക്ഷ പൊലീസ് ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ചു.
ചിൽഡ്രൻസ് ഹോമിൽ അന്തേവാസിയായിരുന്ന പെൺകുട്ടി ഒന്നാം വർഷ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് കേസ്. തുടർന്ന് പെൺകുട്ടിക്ക് ടി.സി നൽകി. അമ്മയുടെ പരാതിയെ തുടർന്ന് മറ്റൊരു ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റാൻ അധികൃതർ നടപടി സ്വീകരിച്ചെങ്കിലും പഠനത്തിന് അവസരം ഒരുക്കിയില്ലെന്ന് ഹർജിയിൽ പറഞ്ഞിരുന്നു. നേരത്തെ ഹർജി പരിഗണിച്ചപ്പോൾ സ്കൂളിൽ സീറ്റ് ഒഴിവില്ലെന്നും പ്രവേശനം നൽകാൻ സാദ്ധ്യമായ നടപടി സ്വീകരിക്കുമെന്നും സർക്കാർ വിശദീകരിച്ചിരുന്നു. ഇക്കാര്യം ഉറപ്പാക്കാൻ ഹൈക്കോടതിയും നിർദ്ദേശിച്ചു. തുടർന്നാണ് അധിക സീറ്റ് അനുവദിച്ച് അഡ്മിഷൻ നൽകിയത്. ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ച് ഇതു രേഖപ്പെടുത്തി ഹർജി തീർപ്പാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |