വർക്കല: 71-ാമത് നാരായണ ഗുരുകുല കൺവെൻഷൻ 23 മുതൽ 29 വരെ നടക്കും. കഴിഞ്ഞവർഷം വെബിനാറായിട്ടായിരുന്നു കൺവെൻഷൻ. ഇത്തവണ ആദ്യ രണ്ട് ദിവസങ്ങളിൽ നാരായണഗുരുകുല അദ്ധ്യക്ഷൻ ഗുരുമുനി നാരായണപ്രസാദിന്റെ ശതാഭിഷേക ആഘോഷങ്ങളുടെ സമാപന പരിപാടികളായിരിക്കും.
നാരായണഗുരുവിന്റെ ദർശനവും ആധുനിക ശാസ്ത്രവും പഠനവിധേയമാക്കുന്ന പ്രബന്ധങ്ങൾ തുടർന്നുളള ദിവസങ്ങളിലെ സെമിനാറുകളിൽ അവതരിപ്പിക്കും. 23ന് രാവിലെ 9.30ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും. 9.30ന് ഹോമം, ഉപനിഷത്ത് പാരായണം എന്നിവയ്ക്ക് ശേഷം ഗുരുമുനി നാരായണ പ്രസാദ്, സ്വാമി ത്യാഗീശ്വരൻ എന്നിവരുടെ പ്രവചനം. 10ന് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം നിർവഹിക്കും. സി.എച്ച്.മുസ്തഫ മൗലവി ആശംസാ പ്രസംഗം നടത്തും. ശതാഭിഷേക സ്മരണികയായ മുനി പ്രസാദത്തിന്റെ ഇംഗ്ലീഷിലും മലയാളത്തിലുമുളള പതിപ്പുകളുടെയും, Being and Becoming എന്ന ഡോക്യുമെന്ററിയുടെയും പ്രകാശനവും നടക്കും. തുടർന്ന് നടക്കുന്ന സെമിനാറുകളിൽ ഡോ. പ്രഭാവതി പ്രസന്നകുമാർ മോഡറേറ്ററാവും. ടി.ആർ. രജികുമാർ, ഡോ. ബി. സുഗീത എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. 24ന് സെമിനാറിനു ശേഷം രാത്രി 7ന് ക്രിസ്മസ് കരോൾ. തുടർന്നുളള ദിവസങ്ങളിൽ സെമിനാറുകളും പ്രബന്ധാവതരണവും നടക്കും. 29ന് പരമ്പരാ ക്രമത്തിൽ ഗുരുനാരായണഗിരിയിലേക്ക് നടക്കുന്ന ശാന്തിയാത്രയ്ക്കും ഹോമത്തിനും ശേഷം ഗുരു മുനിനാരായണപ്രസാദ് നവവത്സരസന്ദേശം നൽകും. 10.30ന് ഗുരുകുല സമ്മേളനത്തോടെ കൺവെൻഷൻ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |