ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളിൽ തമിഴ്‌നാട് വെള്ളം തുറന്നുവിടുന്നത് തടയണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. തമിഴ്നാടിനെതിരെയുള്ള പരാതി മേൽനോട്ട സമിതിയിൽ പറയണമെന്നും വെള്ലം തുറന്നു വിടുന്നതിനെകുറിച്ച് തീരുമാനിക്കേണ്ടത് മേൽനോട്ടസമിതിയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേരളവും തമിഴ്നാടും രാഷ്ട്രീയ പോരല്ല നടത്തേണ്ടതെന്നും കോടതി നിരീക്ഷിച്ചു. മേൽനോട്ട സമിതി ഒന്നും ചെയ്യുന്നില്ലെന്ന് കേരളം കോടതിയിൽ അറിയിച്ചു. കേസ് വീണ്ടും കേൾക്കുന്നത് ജനുവരി 18ലേക്ക് മാറ്റി.
അതേസമയം കേരളത്തിന് കൃത്യമായ സമയങ്ങളിൽ മുന്നറിയിപ്പ് നൽകിയാണ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടതെന്ന് സംസ്ഥാനത്തിന്റെ വാദത്തെ തള്ളികൊണ്ട് തമിഴ്നാട് ഫയൽ ചെയ്ത മറുപടിയിൽ പറയുന്നു. അണക്കെട്ടിലെ വെള്ളം തുറന്നു വിട്ടതിനാൽ വെള്ളം കയറിയെന്ന് പറയുന്ന വീടുകൾ പെരിയാര്‍ തീരത്തു നിന്ന് എത്ര അകലെയെന്ന് കേരളം വ്യക്തമാക്കുന്നില്ലെന്നും തീരത്ത് കയ്യേറ്റമില്ലെങ്കിൽ നാശനഷ്ടങ്ങൾ ഉണ്ടാകില്ലെന്നും തമിഴ്നാട് സമർപ്പിച്ച മറുപടി ഹർജിയിൽ പറയുന്നു. പെരിയാർ തീരത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ കേരളം നടപടിയെടുക്കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |