വർക്കല : കാപ്പിൽ എച്ച്.എസ്. ജംഗ്ഷനിൽ കാത്തിരിപ്പുകേന്ദ്രം വേണമെന്ന് നാട്ടുകാർ വർഷങ്ങളായി അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന് പരാതി. ഇടവ ഗ്രാമപഞ്ചായത്തിലെ കാപ്പിൽ എച്ച്.എസ്. ജംഗ്ഷനിലാണ് കാത്തിരിപ്പ് കേന്ദ്രം വേണമെന്നാവശ്യപ്പെട്ട് വർഷങ്ങളായി പ്രദേശവാസികൾ പഞ്ചായത്തിലും ജനപ്രതിനിധികൾക്കും നിവേദനങ്ങൾ നൽകിയത്. തിരഞ്ഞെടുപ്പ് വേളകളിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കുമെന്ന വാഗ്ദാനങ്ങൾ നൽകിയതല്ലാതെ നാളിതുവരെ യാതൊരു നടപടികളും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
കാപ്പിൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ജീവനക്കാരും നാട്ടുകാരും കാത്തിരിപ്പുകേന്ദ്രം ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നു.
ഏതാനും സ്വകാര്യ ബസുകൾ സ്കൂൾ ജംഗ്ഷൻവരെ സർവീസ് നടത്തുന്നുണ്ട്. സ്കൂളിലെത്തുന്നവരുടെയും പ്രദേശവാസികളുടെയും പ്രധാന യാത്രാമാർഗം ബസുകളാണ്. ബസുകളുടെ അവസാന സ്റ്റോപ്പായതിനാൽ ഇവിടെ കുറച്ചുസമയം നിറുത്തിയിട്ട് ജീവനക്കാർ വിശ്രമിച്ചശേഷമാണ് യാത്ര തിരിക്കുന്നത്. അത്രയും സമയം യാത്രക്കാർ റോഡിൽ നിൽക്കേണ്ടിവരും. ദൂരെ സ്ഥലങ്ങളിൽ നിന്നുൾപ്പെടെയുള്ള നൂറുകണക്കിന് വിദ്യാർത്ഥികളാണ് സ്കൂളിൽ പഠിക്കുന്നത്.
** റോഡരികിൽ കാത്തുനിൽപ്പ്
ഇവിടത്തെ വിദ്യാർത്ഥികൾ സ്കൂൾ വിട്ടാൽ വീട്ടിലെത്താൻ ബസ് വരുന്നതും കാത്ത് സ്കൂളിന് മുന്നിൽ റോഡരികിൽ കാത്തുനിൽക്കണം. മിക്ക ദിവസങ്ങളിലും മഴക്കാലത്ത് നനഞ്ഞും മറ്റുമാണ് ബസിൽ കയറുന്നത്. വെയിലായാൽ ഇവിടെയുള്ള മരത്തണലാണ് അഭയം. ജംഗ്ഷൻ കേന്ദ്രമാക്കി കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യം വളരെ മുമ്പേയുള്ളതാണ്. സ്കൂളുകൾ തുറന്നതോടെ ഈ ആവശ്യം വീണ്ടും ശക്തമാകുകയാണ്. സ്കൂളിന്റെ കമാന ഭാഗത്ത് കാത്തിരിപ്പുകേന്ദ്രം നിർമിക്കാൻ ജില്ലാ പഞ്ചായത്തുമായി കൂടിയാലോചന നടക്കുന്നുണ്ടെന്ന് നാളുകളായി പറയുന്നതല്ലാതെ ഇതുവരെ പ്രാബല്യത്തിലായില്ല.
**നടപടി മാത്രമില്ല
കാപ്പിൽ എച്ച്. എസ്. ഭാഗത്തേക്ക് കൂടുതൽ സ്വകാര്യ ബസ്സുകൾ വേണമെന്ന ഗ്രാമവാസികളുടെ ആവശ്യത്തിനും നടപടികളില്ല. കെ.എസ്.ആർ.ടി.സി ആകട്ടെ പേരിനുപോലും ഇവിടേക്ക് സർവീസ് നടത്തുന്നില്ല. കാപ്പിൽ സ്കൂളിന് സമീപത്തെ നാട്ടുകാർ യാത്രാ ദുരിതം അനുഭവിച്ച് വരുമ്പോഴും പ്രശ്നപരിഹാരം കാണുവാൻ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തും ജനപ്രതിനിധികളും പുറംതിരിഞ്ഞുനിൽക്കുന്ന സ്ഥിതിയാണുള്ളത്.
**മതിയായ യാത്രാസൗകര്യങ്ങൾ ഇല്ലാത്തതും നാട്ടുകാരെ വല്ലാതെ വലയ്ക്കുന്നുണ്ട്. ഇതുമൂലം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാർക്കും കൃത്യസമയത്ത് സ്കൂളിൽ എത്താൻ കഴിയാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |