കോഴിക്കോട്: 'ഒന്നിച്ചു പഠിക്കുന്നവർക്ക് ഒരേ യൂണിഫോം" എന്ന സങ്കല്പം യാഥാർത്ഥ്യമാക്കി ബാലുശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ചരിത്രം കുറിച്ചു. ലിംഗഭേദമില്ലാത്ത യൂണിഫോം പ്രഖ്യാപനം ഇന്നലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു ഓൺലൈനിൽ നിർവഹിച്ചതോടെ ആൺ - പെൺ വ്യത്യാസമില്ലാതെ പാന്റും ഷർട്ടും ധരിച്ചെത്തിയ കുട്ടികൾ ആഹ്ളാദത്താൽ തുള്ളിച്ചാടി. സംസ്ഥാനത്ത് ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കിയ ആദ്യ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളാണ് ബാലുശേരി ജി.ജി.എച്ച്.എസ്.എസ്.
മാതൃകയായ വലിയൊരു കാൽവെപ്പാണ് വിദ്യാലയത്തിന്റേതെന്നും വസ്ത്രധാരണത്തിലെ വിവേചനമാണ് ഇല്ലാതാവുന്നതെന്നും മന്ത്രി പറഞ്ഞു.
ജെൻഡർ ന്യൂട്രൽ യൂണിഫോം പെൺകുട്ടികളുടെ ആത്മവിശ്വാസം ഉയർത്തുമെന്നതിൽ സംശയമില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
അതിനിടെ, പുതിയ യൂണിഫോമിനെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകൾ രംഗത്തെത്തി. യൂത്ത് ലീഗ്, സോളിഡാരിറ്റി, എം.എസ്.എഫ്, എസ്.എസ്.എഫ്, മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റി തുടങ്ങിയവയുടെ നേതൃത്വത്തിൽ ബാലുശേരിയിൽ പ്രതിഷേധ റാലി നടത്തി.
രക്ഷിതാക്കളും ഹാപ്പി
വിദ്യാർത്ഥികളെപ്പോലെ രക്ഷിതാക്കളും ഏറെ സന്തോഷത്തോടെയാണ് പുതിയ യൂണിഫോം അംഗീകരിച്ചതെന്ന് പ്രിൻസിപ്പൽ ആർ.ഇന്ദു പറഞ്ഞു. കുട്ടികൾക്കും മാതാപിതാക്കൾക്കുമില്ലാത്ത ആശങ്ക മറ്റുള്ളവർക്ക് എന്തിനാണെന്ന് മനസിലാവുന്നില്ല. വാസ്തവം മനസ്സിലാക്കി പ്രതിഷേധക്കാർ പിന്മാറുമെന്നാണ് പ്രതീക്ഷ.
''ലിംഗസമത്വം എന്ന പേരിൽ യൂണിഫോം ഏകീകരിക്കുന്നത് ലിബറലിസം അടിച്ചേല്പിക്കലാണ്. സർക്കാർ സംവിധാനം ദുരുപയോഗം ചെയ്ത് കുട്ടികളിൽ തെറ്റായ ആശയങ്ങൾ തിരുകിക്കയറ്റാനാണ് ശ്രമം.
സോളിഡാരിറ്റി
ജില്ലാ സെക്രട്ടേറിയറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |