കൊല്ലം: മത്സ്യമേഖലയിൽ വിയറ്റ്നാമുമായി സഹകരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഉൾനാടൻ മത്സ്യകൃഷി കൂടുതൽ വ്യാപകമാക്കി വിയറ്റ്നാമിലേക്ക് കയറ്റി അയയ്ക്കുകയാണ് പ്രധാന ലക്ഷ്യം. മത്സ്യത്തിൽ നിന്ന് കൂടുതൽ മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള വിവിധ സാങ്കേതിക വിദ്യകൾ വിയറ്റ്നാമിൽ നിന്ന്നും സ്വീകരിച്ച് ഇവിടത്തെ മത്സ്യസംസ്കരണ മേഖല കൂടുതൽ വികസിപ്പിക്കുകയെന്ന സ്വപ്നവും പുതിയ നീക്കത്തിന് പിന്നിലുണ്ട്.
വിയറ്റ്നാമിൽ മത്സ്യകൃഷിയെക്കാൾ കൂടുതൽ വേഗത്തിൽ സംസ്കരണ യൂണിറ്റുകൾ വളർന്നു. ഇതോടെ ഈ യൂണിറ്റുകൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ മത്സ്യം ലഭിക്കാതെയായി. ഇതോടെ വിയറ്റ്നാം കേരളത്തിന്റെ സഹകരണം തേടുകയായിരുന്നു. കേരളത്തിലെ വിശാലമായ ഉൾനാടൻ ജലാശയങ്ങളാണ് വിയറ്റ്നാമിനെ ആകർഷിച്ചത്. ഇവിടത്തെ ഉൾനാടൻ ജലാശയങ്ങളിൽ കൃഷി വർദ്ധിപ്പിച്ചാൽ തങ്ങൾക്ക് ആവശ്യമായ മത്സ്യം ലഭിക്കുമെന്നാണ് വിയറ്റ്നാമിന്റെ പ്രതീക്ഷ. പദ്ധതി യഥാർത്ഥ്യമായാൽ കൂടുതൽ ജലാശയങ്ങളുള്ള കൊല്ലം ജില്ലയ്ക്ക് വലിയ നേട്ടമുണ്ടാകും. പദ്ധതിയുടെ ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ മത്സ്യഫെഡ് എം.ഡി, ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടർ, ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ ഫിഷറീസ് സയൻസ് വിഭാഗം ഡയറക്ടർ എന്നിവരടങ്ങുന്ന സംഘത്തെ സർക്കാർ നിയോഗിച്ചു.
നമ്മൾ വളർത്തി
അവർക്ക് കൊടുക്കും
ഏകദേശം 6 ലക്ഷം ടൺ കടൽ മത്സ്യമാണ് കേരളത്തിന് ആവശ്യം. എന്നാൽ, കഴിഞ്ഞ സാമ്പത്തികവർഷം മത്സ്യലഭ്യത ഏകദേശം മൂന്നരലക്ഷം ടണ്ണിലേക്ക് താഴ്ന്നു. പ്രതിവർഷം രണ്ട് ലക്ഷം ടൺ കടൽ മത്സ്യം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നുണ്ട്. ഒരു ലക്ഷം ടണ്ണോളം മത്സ്യം കേരളത്തിൽ നിന്ന് കയറ്റി അയയ്ക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ കടൽ മത്സ്യ ലഭ്യത അതിവേഗം വർദ്ധിപ്പിക്കൽ സാദ്ധ്യമല്ല. ഈ സാഹചര്യത്തിലാണ് ഉൾനാടൻ മത്സ്യകൃഷിയിൽ വിയറ്റ്നാമുമായി കൈകോർക്കുന്നത്. അവിടത്തെ വിപണിക്ക് ആവശ്യമായ വിവിധയിനം മത്സ്യങ്ങൾ നമ്മുടെ ജലാശയങ്ങളിലെത്തിച്ച് വളർത്തും. സംസ്ഥാനത്തെ ഉൾനാടൻ മത്സ്യമേഖലയിലെ ആകെ ഉല്പാദനം നിലവിൽ 2.10 ലക്ഷം ടൺ ആണ്. ഇതിന്റെ പകുതിയും കക്ക, ചിപ്പി അടക്കമുള്ള ഇനങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |