തിരുവനന്തപുരം: കണ്ണൂർ വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്തതിന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിനെതിരെ യു.ഡി.എഫ് സമരം ശക്തമാക്കിയിരിക്കെ, മന്ത്രിയ തള്ളിയ സി.പി.ഐയുടെ നിലപാട് സി.പി.എം നേതൃത്വത്തെ വെട്ടിലാക്കി.
കഴിഞ്ഞ ദിവസത്തെ സംസ്ഥാന കൗൺസിൽ യോഗത്തിലുയർന്ന വിമർശനങ്ങളുടെ ചുവട് പിടിച്ചായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പരസ്യമായി മന്ത്രിയെ തള്ളിപ്പറഞ്ഞത്. ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിക്ക് അധികാരമില്ലെന്ന് കാനം വ്യക്തമാക്കിയത്, മന്ത്രിയെയും സർക്കാരിനെയും പ്രതിരോധിക്കാൻ
സിപി.എം ശ്രമിക്കുമ്പോഴാണ്. മന്ത്രിയുടെ നിലപാട് ഉചിതമായില്ലെന്ന വിമർശനമാണ് സംസ്ഥാന കൗൺസിലിൽ ഉയർന്നത്. . അത്തരം പ്രവൃത്തികൾ സർക്കാരിന്റെ പ്രതിരോധത്തെയും ദുർബലമാക്കും. ഗവർണറുടെ വാദഗതികൾക്ക് ബലം കിട്ടിയതും അതുകൊണ്ടാണെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി.മന്ത്രിക്ക് അങ്ങനെ ശുപാർശ ചെയ്യാൻ അധികാരമില്ലെങ്കിലും വി.സി നിയമനത്തിൽ അപാകതയുണ്ടായിട്ടില്ലെന്നാണ് കാനം രാജേന്ദ്രൻ കൗൺസിൽ യോഗ ചർച്ചയ്ക്കുള്ള മറുപടിയിൽ വിശദീകരിച്ചത്.
കൗൺസിൽ യോഗത്തിലുയർന്ന വിമർശനങ്ങളുടെ സത്ത ഉൾക്കൊണ്ടാണ് മന്ത്രി അധികാരമില്ലാത്തത് ചെയ്തുവെന്ന് കാനം പറഞ്ഞതെന്നാണ് സൂചന. പാർട്ടി സമ്മേളനങ്ങളിലേക്ക് കടക്കുമ്പോൾ പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളാതിരിക്കാൻ നേതൃത്വത്തിനുമാവില്ലെന്നതിന്റെ വിളംബരമായും ഇതിനെ നിരീക്ഷിക്കുന്നവരുണ്ട്. സി.പി.ഐയുടെ വകുപ്പുകളിൽ സി.പി.എം അനാവശ്യ കൈകടത്തലുകൾ നടത്തുന്നുവെന്ന വിമർശനവും യോഗത്തിലുയർന്നു. വനം വകുപ്പിൽ സി.പി.ഐ അനകൂലികളായ താൽക്കാലിക വാച്ചർമാരെ പിരിച്ചുവിടുന്ന എൻ.സി.പി മന്ത്രിയുടെ നീക്കത്തെ പ്രതിരോധിക്കണമെന്ന ആവശ്യവുമുയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |