ശബരിമല : എരുമേലിയിൽ നിന്നുള്ള കാനനപാതയിലൂടെ ശബരിമല തീർത്ഥാടകരെ പ്രവേശിപ്പിക്കണമെന്നും സന്നിധാനത്ത് നെയ്യഭിഷേകത്തിനുള്ള സൗകര്യങ്ങൾ ചെയ്യണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സന്നിധാനത്ത് ദർശനം നടത്തിയശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നുകയായിരുന്നു അദ്ദേഹം. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളുള്ളതിനാൽ ശബരിമല തീർത്ഥാടകർക്കും കൂടുതൽ ഇളവുകൾ നൽകാൻ സർക്കാരും ദേവസ്വംബോർഡും തയ്യാറാകണം. അന്യസംസ്ഥാനതീർത്ഥാടകർക്ക് ശബരിമല ദർശനത്തിനെത്തുന്നതിൽ ആശങ്കയുണ്ട്. ശബരിമല മാസ്റ്റർ പ്ലാനിലുള്ള നടപടികൾ വേഗത്തിലാക്കണം. ദേവസ്വംബോർഡിന്റെ സാമ്പത്തികപ്രതിസന്ധിമൂലം മരാമത്ത് പണികൾ ഇഴയുകയാണ്. ദേവസ്വംബോർഡിന് സർക്കാർ കൂടുതൽ പണം അനുവദിക്കണം. കണ്ണൂർ സർവകാലശാല വൈസ് ചാൻസിലർ നിയമനത്തിൽ പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന. ഈ വിഷയത്തിൽ മന്ത്രി ആർ.ബിന്ദു ഇല്ലാത്ത അധികാരം ഉപയോഗിക്കുകയാണ്. ഇത് സത്യപ്രതിജ്ഞ ലംഘനമാണ്. കെ.റെയിൽപദ്ധതി നിലവിലുള്ള റെയിൽ പാതയിലൂടെ നടപ്പാക്കണം. ശശിതരൂർ പറഞ്ഞത് സംസ്ഥാനത്തിന്റെ പൊതുവായ വികസനത്തിന്റെ കാര്യമാണ്. എന്നാൽ കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടിനെതിരെയുള്ള പ്രസ്താവന അദ്ദേഹം പുനപരിശോധിക്കണമെന്നും കണ്ണൂർ സർവകലാശാല വി.സിയുടെ പുനർനിയമനത്തിൽ ഗവർണർ ഒപ്പിട്ടത് ശരിയായില്ലെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |