തിരുവനന്തപുരം: ദത്ത് വിഷയവുമായി ബന്ധപ്പെട്ടുണ്ടായ വീഴ്ചകൾക്ക് വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉത്തരവാദിയായതിനാൽ തൽസ്ഥാനത്ത് തുടരാൻ മന്ത്രിക്ക് അർഹതയില്ലെന്ന് അനുപമ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാരിന്റെയും വകുപ്പ് മന്ത്രിയുടെയും ശിശുക്ഷേമ സമിതിയുടെയും ഇടപെടലുകൾ സുതാര്യമാണെങ്കിൽ വനിതാ-ശിശുക്ഷേമ സമിതി ഡയറക്ടർ ടി.വി.അനുപമയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത് വിടണമെന്നും അനുപമ ആവശ്യപ്പെട്ടു.
അനുപമ-അജിത്ത് ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പ്രസ്ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ദമ്പതികൾ ആരോപണങ്ങളുന്നയിച്ചത്.
തിരുവനന്തപുരം ശിശുക്ഷേമ സമിതി ദത്തെടുക്കൽ കേന്ദ്രത്തിന് 2016ൽ അന്നത്തെ സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ ഇൻ-കൺട്രി അഡോപ്ഷൻ ലൈസൻസ് അനുവദിച്ചിരുന്നു. 2021 ജൂൺ 30ന് ഈ ലൈസൻസ് കാലാവധി അവസാനിച്ചു. നിലവിൽ സമിതിക്കുള്ളത് സ്പെഷ്യൽ സെക്രട്ടറി അനുവദിച്ച അഞ്ചുവർഷം കാലാവധിയുള്ളതും 2022ൽ അവസാനിക്കുന്നതുമായ ഓർഫനേജ് സർട്ടിഫിക്കറ്റ് മാത്രമെന്നാണ് അനുപമയുടെ വാദം. കുട്ടികളെ പാർപ്പിക്കാനല്ലാതെ, രാജ്യത്തിനകത്തോ പുറത്തോ ദത്ത് നൽകാൻ സമിതിക്ക് സാധിക്കില്ല.
സർക്കാരും ശിശുക്ഷേമ സമിതിയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ചേർന്ന് കോടതിയെ കബളിപ്പിച്ചെന്നും ഈ ഗൂഢാലോചനയിൽ ജില്ലാ ഗവ. പ്ലീഡർക്കും ശിശുക്ഷേമസമിതി വക്കീലിനും പങ്കുണ്ടെന്നും അനുപമ പറഞ്ഞു. കുറ്റക്കാർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും കുറ്റക്കാരെ ഇനിയും സംരക്ഷിച്ചാൽ കടുത്ത സമരങ്ങളിലേക്ക് കടക്കുമെന്നും അനുപമ വ്യക്തമാക്കി. പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ ഐക്യദാർഢ്യ സമിതി കൺവീനർ പി.ഇ.ഉഷ, എസ്.മിനി, മിനി മോഹൻ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |