പയ്യമ്പള്ളി (വയനാട്): കാടിറങ്ങി നാട് വിറപ്പിക്കുന്ന കടുവയെ കുടുക്കാൻ കഴിയാത്തത് മൂന്നാഴ്ചയായി കബനി തീരത്തെ കുടിയേറ്റ മേഖലയുടെ ഉറക്കം കെടുത്തുന്നു. എന്നാൽ കടുവയെ കണ്ടെത്തിയെന്നും ഉടൻ മയക്കുവെടിവയ്ക്കാമെന്ന പ്രതീക്ഷയിലാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുവരെ കടുവ കശാപ്പ് ചെയ്തത് 18 വളർത്തുമൃഗങ്ങളെയാണ്. നേരത്തെ കുറുക്കൻമൂലയിലും പരിസരത്തെ വനഗ്രാമങ്ങളിലും തെരഞ്ഞിട്ടും വനപാലകർക്കോ ആർ.ആർ.ടി ടീമിനോ കടുവയെ കാണാനായില്ല. നാട്ടുകാർ പക്ഷേ, പലപ്പോഴായി കണ്ടു. പലയിടത്തായി പ്രത്യക്ഷപ്പെട്ടതോടെ ഒന്നിലേറെ കടുവകളുണ്ടോ എന്നും സംശയമുണ്ട്. സി.സി ടിവി കാമറയിൽ ആദ്യം പതിഞ്ഞ കടുവയ്ക്ക് കഴുത്തിൽ മുറിവുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മറ്റൊരിടത്തെ കാമറയിൽ കണ്ടത് പൂർണ ആരോഗ്യത്തോടെ നടക്കുന്ന കടുവയെയാണ്. കുറുക്കൻമൂല, പയ്യമ്പള്ളി മേഖലയിലെ കൃഷിയിടങ്ങളിൽ ആഴ്ചകളായി ആരും ഇറങ്ങുന്നില്ല. കർഷകർക്കും കർഷക തൊഴിലാളികൾക്കും പാടത്തിറങ്ങിയില്ലെങ്കിൽ ജീവിതമില്ല. രണ്ടു പ്രളയങ്ങൾ കൃഷിയിടങ്ങൾ തരിപ്പണമാക്കിയപ്പോൾ തുണച്ചത് ക്ഷീരമേഖലയാണ്. ഇപ്പോൾ പശുക്കളെ മേയാൻ വിടാനാവില്ല. തൊഴുത്തിലും അവയ്ക്ക് രക്ഷയില്ലാതായി.
സർവം സജ്ജം
കാടിളക്കി കടുവയെ പുറത്ത് ചാടിക്കാൻ രണ്ട് കുങ്കിയാനകൾ. ജീവനുള്ള ഇരകളുമായി അഞ്ചിടത്ത് കൂടുകൾ,
നാല്പതിലേറെ കാമറകൾ, നിരീക്ഷണത്തിന് മൂന്ന് ഡ്രോണുകൾ. 127 ഫോറസ്റ്റ് വാച്ചർമാർ, 66 ബീറ്റ് ഫോറസ്റ്റ് ഒാഫീസർമാർ, 29 ഫോറസ്റ്റർമാർ, 8 റേഞ്ച് ഒാഫീസർമാർ, 5 ഡി.എഫ്.ഒ മാർ, ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ഏകോപനത്തിന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ്, മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രന്റെ നേതൃത്വത്തിൽ നൂറോളം പൊലീസുകാർ, റവന്യു വകുപ്പിന്റെ രണ്ട് എക്സിക്യുട്ടിവ് മജിസ്ട്രേട്ടുമാരും 24 ഉദ്യോഗസ്ഥരും എന്നിങ്ങനെ ഉദ്യോഗസ്ഥനിരയും ശക്തം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |