കായംകുളം: സുഹൃത്തിന്റെ വിവാഹ വാർഷികത്തോടനുബന്ധിച്ച് നടന്ന മദ്യസത്കാരത്തിനിടെയുണ്ടായ തർക്കത്തെതുടർന്ന് യുവാവ് കുത്തേറ്റുമരിച്ചു. പുതുപ്പള്ളി മഠത്തിൽവീട്ടിൽ ഹരികൃഷ്ണനാണ് (39) കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് പുതുപ്പള്ളി സ്നേഹജാലം കോളനിയിൽ ജോമോനെ (24) പൊലീസ് അറസ്റ്റുചെയ്തു. പൊലീസ് പറയുന്നത്: ശനിയാഴ്ച രാത്രി 12ഓടെ ജോമോന്റെ ഭാര്യവീട്ടിലായിരുന്നു സംഭവം. തന്റെ വിവാഹ വാർഷികം ആഘോഷിക്കാൻ പന്ത്രണ്ട് സുഹൃത്തുക്കളെ ജോമോൻ വിളിച്ചുവരുത്തിയിരുന്നു. എന്നാൽ അമിത മദ്യപാനത്തെ ഭാര്യ സോഫിയയും ഭാര്യാ മാതാവ് സ്മിതാജോസും ചോദ്യം ചെയ്തതോടെ ഇരുവരേയും ജോമോൻ മർദ്ദിച്ചു. മർദ്ദനമേറ്റ് സ്മിത കുഴഞ്ഞുവീണതോടെ ജോമോന്റെ സുഹൃത്തുക്കൾ ആംബുലൻസിൽ ഇവരെ കായംകുളം സർക്കാർ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് മദ്യപാനത്തിനിടെ ഹരികൃഷ്ണൻ ഇത് ചോദ്യം ചെയ്തതാണ് ജോമോനെ പ്രകോപിപ്പിച്ചത്. 11.30ഓടെ നടന്ന വാക്കുതർക്കത്തിനൊടുവിൽ ഹരികൃഷ്ണനെ കത്തികൊണ്ട് നെഞ്ചിൽ കുത്തുകയായിരുന്നു. ഉടൻതന്നെ കായംകുളം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ജോമോൻ മൂന്ന് ക്രിമിനൽ കേസുകളിലും ഹരികൃഷ്ണൻ നാല് ക്രിമിനൽ കേസുകളിലും പ്രതിയാണ്. ജോമോനെ കായംകുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഹരികൃഷ്ണൻ അവിവാഹിതനാണ് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |