ജനീവ: ഒമിക്രോൺ വകഭേദം ഇതുവരെ 89 രാജ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്നും, മിക്കയിടങ്ങളിലും സാമൂഹിക വ്യാപനം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി. സാമൂഹിക വ്യാപനമുള്ള പ്രദേശങ്ങളിൽ 1.5-3 ദിവസത്തിനുള്ളിൽ കേസുകൾ ഇരട്ടിയാവുന്ന രീതിയാണ് കാണാൻ കഴിയുന്നതെന്നും ഡബ്ല്യു.എച്ച്.ഒ അറിയിച്ചു. അതിവേഗത്തിലുള്ള രോഗവ്യാപനം ആശുപത്രികൾ രോഗികളെക്കൊണ്ട് നിറയുന്ന അവസ്ഥയിലെത്തിക്കും. ഉയർന്ന വാക്സിൻ പ്രതിരോധ ശേഷിയുള്ള രാജ്യങ്ങളിൽ ഒമിക്രോൺ അതിവേഗം പടരുന്നു. വാക്സിന്റെ പ്രതിരോധ ശേഷിയെ മറികടക്കാനുള്ള വൈറസിന്റെ കഴിവു കൊണ്ടാണോയിതെന്ന് വ്യക്തമായി പറയാൻ ഇനിയും പഠനങ്ങൾ വേണ്ടി വരുമെന്ന് ഡബ്ല്യു.എച്ച്.ഒ കൂട്ടിച്ചേർത്തു. ഇപ്പോഴും വൈറസിനെക്കുറിച്ച് വളരെ പരിമിതമായ വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളു. ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ഇതിനോടകം ഒമിക്രോൺ മൂലമുണ്ടാകുന്ന ആശുപത്രി കേസുകൾ വർദ്ധിക്കുകയാണ്. അതിനാൽ ജാഗ്രത പാലിച്ചില്ലെങ്കിൽ മറ്റു രാജ്യങ്ങളിലും ഇതേ അവസ്ഥയുണ്ടാകുമെന്നും ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം മരണ നിരക്ക് കൂടാനും സാദ്ധ്യതയുണ്ടെന്ന് ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നല്കി.
അതേ സമയം ഒമിക്രോണിന് ശേഷവും പുതിയ കൊവിഡ് വകഭേദങ്ങൾ ഉണ്ടാകാമെന്ന് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നല്കുന്നുണ്ട്.
ഒമിക്രോണും ഡെൽറ്റാ വൈറസും ഒരേ സമയം ബാധിച്ച വ്യക്തിയിൽ നിന്ന് പതിന്മടങ്ങ് ശേഷിയുള്ള പുതിയ വകഭേദം രൂപപ്പെടാൻ ഉയർന്ന സാദ്ധ്യതയുണ്ടെന്ന് വാക്സിൻ നിർമ്മാതാക്കളായ മൊഡേണയുടെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.പോൾ ബർട്ടൺ പറഞ്ഞു. ബ്രിട്ടനിലെ പാർലമെന്റ് അംഗങ്ങളോട് നിലവിലെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു ബർട്ടൺ. ലോകരാജ്യങ്ങളിൽ വൻ നാശം വിതച്ച ഡെൽറ്റ വൈറസിനെക്കാൾ 30 ശതമാനത്തിലേറെ വ്യാപക ശേഷിയുള്ളതായിരുന്നു ഒമിക്രോൺ. എന്നാൽ ഡെൽറ്റയും ഒമിക്രോണും ചേർന്ന് ഉണ്ടാകുന്ന പുതിയ വകഭേദത്തിന് ഈ രണ്ട് വൈസുകളേക്കാളും പതിന്മടങ്ങ് വ്യാപക ശേഷിയുണ്ടാകുമെന്ന് ബർട്ടൺ കൂട്ടിച്ചേർത്തു.
നിയന്ത്രണം കടുപ്പിച്ച് ഫ്രാൻസ്
രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഫ്രാൻസ്.
ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്ക് മുന്നോടിയായി എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. രാജ്യത്ത് പുതുവത്സര ആഘോഷത്തിന്റെ ഭാഗമായുള്ള പൊതു പരിപാടികളും വെടിക്കെട്ടുകളും നിരോധിച്ചു. ആഘോഷങ്ങളിലും ഒത്തുകൂടലുകളിലും പരമാവധി ആളുകളെ കുറയ്ക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. അതേ സമയം ഒമിക്രോൺ കേസുകൾ വൻ തോതിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടൻ ഉൾപ്പെടെ യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഫ്രാൻസ് വിലക്കേർപ്പെടുത്തി. രാജ്യത്ത് അഞ്ചാം തരംഗം വൻ ശക്തിയോടെ എത്തിയിരിക്കുകയാണെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റക്സ് പറഞ്ഞു. രാജ്യത്ത് പുതുതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളിൽ പത്ത് ശതമാനത്തോളം ഒമിക്രോൺ മൂലമാണെന്ന് ഫ്രഞ്ച് ആരോഗ്യമന്ത്രി ഒലിവർ വെറനും അറിയിച്ചിട്ടുണ്ട്.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |