കരുനാഗപ്പള്ളി: അഴീക്കൽ ബീച്ചിന് കിഴക്കുഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി നാലുപേർ പിടിയിൽ. ഇവർ ഉപയോഗിച്ചിരുന്ന ഫോർഡ് ഫിഗോ കാറും പിടിച്ചെടുത്തു. ക്ലാപ്പന അഞ്ചാം വാർഡ് അശ്വതി നിവാസിൽ അശ്വനികൃഷ്ണ (22), മലപ്പുറം പെരിന്തൽമണ്ണ ഉച്ചാരക്കടവ് ആണിക്കല്ലിങ്ങൽ വീട്ടിൽഎ.കെ. രജിത്ത് (26), അങ്ങാടിപ്പുറം ഗവ. പോളിടെക്‌നിക്കിന് സമീപം തറയിൽ വീട്ടിൽ നിഷാദ് (27), മലപ്പുറം ചേരാറ്റുകുഴിയിൽ
കുഴിമാട്ടിൽ കളത്തിൽ വീട്ടിൽ മുഹമ്മദ് (27) എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് വർഷമായി ബംഗളൂരുവിൽ പഠിക്കുന്ന പെൺകുട്ടി നിശ്ചിത ഇടവേളകളിൽ നാട്ടിൽ വരുമ്പോൾ മയക്കുമരുന്ന് കൊണ്ടുവരികയും സുഹൃത്തുക്കൾക്ക് കൈമാറുന്നതും പതിവായിരുന്നതായി പരിശോധനയ്ക്ക് നേതൃത്വം നൽകിയ
എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ പി.എൽ. വിജിലാൽ പറഞ്ഞു.
കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ബി സുരേഷിന്റെ പ്രത്യേക നിർദ്ദേശമനുസരിച്ച് ബീച്ചുകൾ, ഹാർബറുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ എക്‌സൈസ് ഷാഡോ സംഘം നിരീക്ഷണം ശക്തമാക്കിയതോടെയാണ് അഴീക്കൽ പുതിയ പാലത്തിന് സമീപം സംശയകരമായ തരത്തിൽ യുവതിയെ കണ്ടതും പിടികൂടിയതും. കഴിഞ്ഞ ദിവസം രാത്രിയിലാണ് മലപ്പുറത്തുള്ള ആൺ സുഹൃത്തുക്കളെയും തന്റെ കാമുകനെയും ലഹരി പാർട്ടിക്കായി യുവതി വിളിച്ചു വരുത്തിയത്. ബീച്ചിന് കിഴക്കുവശത്തുള്ള പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന പാലത്തിന്റെ കീഴ് ഭാഗം ഇവർ താവളമായി തിരഞ്ഞെടുക്കുകയായിരുന്നു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ എസ്. ഉണ്ണിക്കൃഷ്ണപിള്ള, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.വി. ഹരികൃഷ്ണൻ, എസ് കിഷോർ, രജിത് കെ.പിള്ള, വനിത സിവിൽ എക്‌സൈസ് ഓഫീസർമാരായ ജി. ട്രീസ, റാസ് മിയ, സീനിയർ എക്‌സൈസ് ഡ്രൈവർ മനാഫ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |