തൃശൂർ : കൊവിഡിനേക്കാൾ അതിവേഗത്തിൽ പടരുന്നതാണ് ഒമിക്രോണെങ്കിലും നിലവിലെ സാഹചര്യത്തിൽ ആശങ്കയില്ലെന്ന നിഗമനത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ. കൊവിഡ് റിപ്പോർട്ട് ചെയ്തപ്പോൾ സ്വീകരിച്ച പ്രോട്ടോകോൾ തന്നെ, ഒമിക്രോണിന്റെ കാര്യത്തിലും പിൻതുടർന്നേക്കാൻ സാദ്ധ്യത.
സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിക്കുന്ന തീരുമാനങ്ങളുമായി മുന്നോട്ട് പോകാനാണ് ശ്രമം. നിലവിൽ ഒരാൾക്ക് മാത്രമേ ജില്ലയിൽ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളൂ. കെനിയയിൽ നിന്ന് വന്ന 49കാരിയാണ് ചികിത്സയിലുള്ളത്. ഇവർക്ക് വലിയ രീതിയിലുള്ള സമ്പർക്കം ഇല്ലെന്നാണ് കണ്ടെത്തൽ.
ഇവരുടെ അമ്മ കൊവിഡ് പോസിറ്റീവാണെങ്കിലും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടില്ല. സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വീട്ടിലെത്തി നീരീക്ഷണത്തിലിരിക്കുന്നതിനിടിയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമല്ല രോഗമെന്നത് മാത്രമാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിൽ മാത്രം ഡിസംബർ ഒന്ന് മുതൽ 18 വരെയുള്ള കണക്ക് പ്രകാരം അറുപതിനായിരത്തിലധികം പേർ എത്തിച്ചേർന്നിട്ടുണ്ട്. ഇവർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണ്. ഇതിൽത്തന്നെ ആറായിരത്തോളം പേർ ഹൈറിസ്‌ക് പട്ടികയിൽ ഉൾപ്പെട്ടവരാണ്. ഇതിൽ ജില്ലയിൽ നിന്ന് എത്ര പേർ ഹൈറിസ്‌ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നത് സംബന്ധിച്ച പരിശോധന നടത്തി അവരെ കൂടുതൽ നീരീക്ഷണത്തിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
നേരത്തെ എറണാകുളം ജില്ലയിൽ ഒമിക്രോൺ ആദ്യം സ്ഥിരീകരിച്ചപ്പോൾ അയാളെത്തിയ വിമാനത്തിൽ ജില്ലയിൽ നിന്നുള്ള എതാനും പേർ ഉണ്ടായിരുന്നെങ്കിലും ആരും തന്നെ ഹൈറിസ്‌ക് പട്ടികയിൽ ഉൾപ്പെട്ടവരായിരുന്നില്ല. രാജ്യത്ത് തന്നെ കൊവിഡ് ആദ്യം സ്ഥിരീകരിച്ചത് തൃശൂരായിരുന്നെങ്കിൽ സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ച ശേഷം ആറാം ദിവസമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്.
മെഡിക്കൽ കോളേജ് സജ്ജം
കൊവിഡ് കേസുകൾ തുടക്കത്തിൽ റിപ്പോർട്ട് ചെയ്തപ്പോൾ മുഴുവൻ രോഗികളെയും പുതിയ മെഡിക്കൽ കോളേജിലെ ബ്ലോക്കിലേക്കാണ് പ്രവേശിപ്പിച്ചിരുന്നതെങ്കിൽ ഒമിക്രോൺ രോഗികൾക്കായി നെഞ്ചുരോഗ ആശുപത്രിയിലാണ് സജ്ജീകരണം ഒരുക്കിയിരിക്കുന്നത്. ആശുപത്രിയിലെ പേ വാർഡുകളാണ് ഉപയോഗിക്കുക. ഇതിനുള്ള ഒരുക്കം പൂർത്തിയായതായി നെഞ്ചുരോഗ ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
ഒമിക്രോൺ ഭീഷണി നേരിടുന്നതിന് വേണ്ട എല്ലാ മുൻകരുതലുകളും ജില്ലയിൽ സജ്ജീകരിച്ചിട്ടുണ്ട്. ആശങ്കയില്ല.
ഡോക്ടർ എൻ.കെ.കുട്ടപ്പൻ
ഡി.എം.ഒ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |