കൊച്ചി: യാഗങ്ങളിൽ ശ്രേഷ്ഠവും ഒരു കോടിയിലേറെ രൂപ ചെലവുവരുന്നതുമായ അതിരാത്രം പത്ത് വർഷത്തിനു ശേഷം പൂർണ ആചാരാനുഷ്ഠാനങ്ങളോടെ വീണ്ടും ഒരുങ്ങുന്നു. നാടിനും ജനങ്ങൾക്കും നന്മ വരാൻ നടത്തുന്ന അതിരാത്രം, 'ഛായാമുഖി' എന്ന സിനിമയുടെ പശ്ചാത്തലമായാണ് നടത്തുന്നത്. വേദിക്ക് അനുയോജ്യമായ ക്ഷേത്രം ലഭിച്ചാൽ പുതുവർഷത്തിൽ തൃശൂരിൽ യാഗം നടക്കും. 2011 ഏപ്രിലിലാണ് ഒടുവിൽ അതിരാത്രം നടന്നത്.
നടൻ മുരളി ജീവിച്ചിരിക്കെ നിർമ്മിക്കാൻ തീരുമാനിച്ച ചിത്രമാണ് ഉത്തരമലബാറിലെ തെയ്യം പശ്ചാത്തലമാക്കിയുള്ള 'ഛായാമുഖി'. ഡോ. നന്ദഗോപൻ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന സിനിമ സ്ത്രീയുടെ ശക്തിയും ചൈതന്യവും വിളംബരം ചെയ്യുന്നതാവും.
നാടിനും ജനങ്ങൾക്കും ഗുണം ചെയ്യുന്ന അതിരാത്രത്തിന് ദേവസ്വം ബോർഡിന്റെ സഹകരണത്തോടെ വേദി ഒരുക്കാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്.
ഏതാനും വർഷങ്ങളായി കേരളത്തിലുണ്ടായ ദുരിതങ്ങൾക്കു പരിഹാരമെന്ന നിലയിലുമാണ് അതിരാത്രം. അഗ്നിഹോത്രിയും യജമാനനും ഉൾപ്പെടെ അതിരാത്രത്തിന് വേണ്ടതെല്ലാം കണ്ടെത്തി. എം.ജി. ശ്രീകുമാറാണ് സംഗീത സംവിധായകൻ.റസാഖ് പാലക്കൽ നിർമ്മാതാവും.
സ്ത്രീയുടെ പ്രതികാരം
സ്ത്രീയുടെ ഉയിർത്തെഴുന്നേൽപ്പാണ് സിനിമയുടെ പ്രമേയം. തനിക്ക് വഴങ്ങാത്ത കന്യകയായ സുഭദ്രയെ ബലി നൽകാൻ നാടുവാഴി തീരുമാനിക്കുന്നു. സുഭദ്രയ്ക്കു പകരം എത്തിയത് തോഴിയാണെന്ന് അറിഞ്ഞ നാടുവാഴി അവളെ അഗ്നികുണ്ഠത്തിൽ എറിഞ്ഞു കൊന്നു. നാടുവിട്ട സുഭദ്ര കർണാടകത്തിലെത്തുന്നു. രാജകിങ്കരന്മാർ പിടികൂടിയ സുഭദ്ര കൊടിയ പീഡനം നേരിട്ടു. പ്രതികാരദാഹിയായ സുഭദ്ര രാജവംശത്തെയാകെ നശിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നതും തുടന്നുള്ള സംഭവങ്ങളുമാണ് ആവിഷ്കരിക്കുന്നത്.
"ജനങ്ങൾക്ക് ഗുണപ്രദമാണെന്ന് നാസ പോലും കരുതുന്നതാണ് അതിരാത്രം. സെറ്റിട്ടാൽ സമ്പൂർണത ലഭിക്കാത്തതിനാലാണ് യഥാർത്ഥ അതിരാത്രം നടത്തുന്നത്. അതിരാത്രം ആചാരപ്രകാരം നടക്കുന്നതിന് ചെറിയ തടസംപോലും ഉണ്ടാകാതെയാവും സിനിമയുടെ ചിത്രീകരണം.
-ഡോ. നന്ദഗോപൻ, സംവിധായകൻ
അതിരാത്രം
ഹിന്ദു വേദശ്രൗത പാരമ്പര്യത്തിലെ ഏറ്റവും ഉയർന്ന യാഗമാണ് അതിരാത്രം. പന്ത്രണ്ട് ദിവസം നീണ്ടുനിൽക്കും. തൃശൂർ പാഞ്ഞാളിൽ ലക്ഷ്‌മിനാരായണ ക്ഷേത്രത്തിലാണ് ഒടുവിൽ അതിരാത്രം നടന്നത്. അതിരാത്രം സൃഷ്ടിക്കുന്ന മാറ്റങ്ങളെപ്പറ്റി ഫിൻലൻഡിലെ ഹെൽസിങ്കി, അമേരിക്കയിലെ ഹാർവാർഡ്, ബർക്ക്ലി സർവകലാശാലകൾ പഠനങ്ങൾ നടത്തിയിരുന്നു. ആത്മീയ, ശാരീരിക, മാനസിക ഐക്യവും ശാന്തി, സമൃദ്ധി, പരമമായ ജ്ഞാനം എന്നിവയുമാണ് അതിരാത്രം ലക്ഷ്യമിടുന്നത്.
ഛായാമുഖി
മനുഷ്യനിൽ നിന്ന് ദൈവത്തിലേക്കുള്ള പരിവർത്തനമാണ് തെയ്യം. മഹാഭാരതത്തിൽ പരാമർശിക്കുന്ന ഛായാമുഖി എന്ന കണ്ണാടി മനസ്സിന്റെ പരിവർത്തനമാണ് പ്രകടിപ്പിക്കുന്നത്. ആരെയാണോ മനസ്സിൽ കാണുന്നത് അത് കണ്ണാടിയിൽ തെളിയുന്നു. സിനിമയ്ക്ക് 'ഛായാമുഖി' എന്ന പേര് സ്വീകരിക്കാൻ കാരണവും ഇതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |