പുത്തൻകുരിശ്: പൂർണഗർഭിണിയായ അസാം സ്വദേശിനി ആശുപത്രിയിൽ പോകാൻ ആംബുലൻസിനായി കാത്തു നിൽക്കവേ വീട്ടുമുറ്റത്ത് പ്രസവിച്ചു. കരിമുകൾ ചാക്ക് കമ്പനിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന മാക്രൂൺ എന്ന യുവതിയാണ് ഇന്നലെ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. ഭർത്താവുമായി പിണങ്ങി ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന യുവതി പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് പുറത്തിറങ്ങി അയൽവാസികളെ വിവരമറിയിച്ചു. അവർ അമ്പലമേട് പൊലീസിനെ അറിയിച്ചു. പൊലീസിന്റെ നിർദ്ദേശപ്രകാരം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ആംബുലൻസ് പുറപ്പെട്ടെങ്കിലും സ്ഥലത്ത് എത്തിയപ്പോഴേക്കും യുവതി മുറ്റത്ത് പ്രസവിച്ചിരുന്നു. പഞ്ചായത്തംഗം ഷാനിഫ ബാബുവും ആശ വർക്കർ വിനുവും യുവതിക്ക് പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് ആംബുലൻസിൽ യുവതിയെയും കുഞ്ഞിനെയും തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് ഇവർ മടങ്ങിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഒരാഴ്ച മുമ്പ് യുവതിയുമായി വഴക്കിട്ട് പോയ പ്ളൈവുഡ് കമ്പനി ജീവനക്കാരനായ ഭർത്താവ് ഇതുവരെ തിരിച്ചെത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |