ദുരന്തനിവാരണ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ ദുരന്ത നിവാരണ സാക്ഷരതാ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സംസ്ഥാന റവന്യു ദുരന്തനിവാരണ വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. 2005 ലെ കേന്ദ്രനിയമമായ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട്, അതിന് അനുബന്ധ ചട്ടങ്ങൾ, 2008 ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമവും ചട്ടങ്ങളും, പ്രകൃതി വിഭവങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള മറ്റ് നിയമങ്ങൾ, കാലാകാലങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ, നിർദ്ദേശങ്ങൾ, ദേശീയ സംസ്ഥാന ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ പ്രവർത്തനങ്ങൾ, ദുരന്തനിവാരണ സംവിധാനങ്ങൾ, ദുരന്തത്തിന് ഇരയാകുന്നവർക്ക് ലഭിക്കുന്ന സഹായങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങൾ സംബന്ധിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ദുരന്തനിവാരണ സാക്ഷരത എന്നതുകൊണ്ട് റവന്യൂവകുപ്പ് ഉദ്ദേശിക്കുന്നത്.
സമീപകാലങ്ങളിലായി കേരളം തുടർച്ചയായ പ്രകൃതിക്ഷോഭങ്ങളെയും അതു മൂലമുണ്ടാകുന്ന കെടുതികളേയും അഭിമുഖീകരിക്കുകയാണ്. ഇതോടൊപ്പം മനുഷ്യ നിർമ്മിതമായ ദുരന്തങ്ങളും സംഭവിക്കുന്നുണ്ട്. ദുരന്ത വിശകലന വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ കേരള സംസ്ഥാനം മൾട്ടി ഹസാർഡ് സോണിലാണ് (ഒന്നിലേറെ ദുരന്തങ്ങൾക്കു സാദ്ധ്യതയുള്ള പ്രദേശം) ഉൾപ്പെടുന്നത്. നാളിതുവരെ കണ്ടിട്ടില്ലാത്തവിധം അതിതീവ്ര മഴയും അസഹ്യമായ ചൂടും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മണ്ണൊലിപ്പും ചുഴലിക്കാറ്റുകളും കടലേറ്റവും ഒക്കെയായി കേരളത്തിന്റെ തീരമേഖലയും ഇടനാടും മലയോര മേഖലയും ഒരുപോലെ ദുരിതങ്ങൾ പേറിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ റോഡപകടങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് വെള്ളത്തിൽ മുങ്ങിയുള്ള അപകടങ്ങൾ മൂലമാണെന്നാണ് കണക്ക്. കണക്കുകൾ പരിശോധിച്ചാൽ ഈ വർഷം മാത്രം കേരളത്തിൽ 85 മുങ്ങിമരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റുകളുടെ (സൈക്ലോൺ) എണ്ണം വർദ്ധിച്ചു വരുന്നു. മൺസൂൺകാലത്തെ തീവ്രമഴയുടെ തോതിൽ വലിയ വർദ്ധനയാണ് ഉണ്ടായത്. 2018 ലെ പ്രളയം മുതൽ പരിശോധിച്ചാൽ മുൻപ് ആറുമാസം പെയ്യേണ്ട മഴ ഇപ്പോൾ ഒരു മാസത്തിൽ താഴെയുള്ള കാലയളവിൽ പെയ്യുന്നു. അന്തരീക്ഷത്തിലേക്കു തള്ളുന്ന ചൂടിന്റെ 93 ശതമാനത്തെയും ആഗിരണം ചെയ്യുന്നതിന്റെ ഫലമായി കടലിന്റെ ഉപരിതല താപനില വർദ്ധിക്കുന്നു. കേരളത്തിന്റ നഗരങ്ങളും നദികളും മലയോരങ്ങളുമെല്ലാം ചൂടിനെ ആഗിരണം ചെയ്യാനോ പ്രളയജലത്തെ ഉൾക്കൊള്ളാനോ ആവാത്തവിധം ദുരന്തഭൂമികളായി മാറുന്നു. മണ്ണിടിച്ചിൽ വർദ്ധിക്കുന്നതിന്റെ കാരണം മണ്ണിന്റെ ഘടന പഠിക്കാതെയുള്ള ഭൂവിനിയോഗ രീതിയാണ്. ഇത്തരത്തിലുള്ള മനുഷ്യനിർമ്മിത ദുരന്തങ്ങൾ ഒഴിവാക്കിയേ മതിയാകൂ. നെൽവയലുകളും, തണ്ണീർത്തടങ്ങളും കാവുകളും കുളങ്ങളും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. 2008 ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ് കൊണ്ടുവന്ന നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ശക്തമായി നടപ്പിലാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ നിയമപ്രകാരം 2008 ന് ശേഷം ഏറ്റവും ആവശ്യ സാഹചര്യങ്ങളിലൊഴികെ ഒരു തുണ്ട് ഭൂമി പോലും നികത്താൻ അനുവാദമില്ല.
തീവ്രകാലാവസ്ഥയുമായി ബന്ധപ്പെട്ട് എവിടെ, എന്തൊക്കെ അപകടങ്ങൾ പതിയിരിക്കുന്നു എന്നു കണ്ടെത്തി അടയാളപ്പെടുത്തണം. ദുർബല മേഖലകളിലേക്കുള്ള കടന്നുകയറ്റം ഒഴിവാക്കിയാൽ ഭാവിദുരന്തങ്ങളെ ഒഴിവാക്കുകയോ അവയുടെ ആഘാതം കുറയ്ക്കുകയോ ചെയ്യാം. പ്രകൃതി ക്ഷോഭങ്ങളെ നിയന്ത്രിക്കാനാവില്ലെങ്കിലും അതുവഴിയുണ്ടാകാൻ സാദ്ധ്യതയുള്ള ദുരന്തങ്ങളെ ഒരു പരിധിവരെ നിയന്ത്രണ വിധേയമാക്കാൻ കഴിയും. ദുരന്ത നിവാരണ പ്രവർത്തനങ്ങളും ശാസ്ത്രീയമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതുണ്ട്. ഇതിന് ഏറ്റവും ആവശ്യം ദുരന്ത സാദ്ധ്യതകളെക്കുറിച്ചും ദുരന്തനിവാരണ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അറിവും, പ്രകൃതി ചൂഷണത്തിനെതിരെയുള്ള നിയമങ്ങളെക്കുറിച്ചുള്ള അറിവും ജനങ്ങൾക്ക് നല്കുകയാണ്.
സന്നദ്ധ പ്രവർത്തകർ, എൻ.ജി.ഒ.കൾ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർത്ഥികൾ, സർവീസ് സംഘടനകൾ, ക്ലബുകൾ, വായനശാലകൾ, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്, നാഷണൽ സർവീസ് സ്കീം, റസിഡന്റ്സ് അസോസിയേഷനുകൾ, യുവജന സംഘടനകൾ തുടങ്ങി സമൂഹ താത്പര്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാ വിഭാഗങ്ങളേയും ഇതിന്റെ പ്രയോക്താക്കളാക്കി മാറ്റാൻ ഉദ്ദേശിക്കുന്നു.
വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ ദുരന്ത നിവാരണവും അനുബന്ധ വിഷയങ്ങളും ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പുമായി ചർച്ചചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബശ്രീ യൂണിറ്റുകൾ, വിദ്യാർത്ഥികൾ, തുടങ്ങിയവർക്കായി നടത്തുന്ന ലീഗൽ ലിറ്ററസി ക്യാമ്പുകളിലും ഇതിനായി പ്രസിദ്ധീകരിച്ചിട്ടുള്ള നിയമപാഠം എന്ന പ്രസിദ്ധീകരണത്തിലും ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് കൂടി ഉൾപ്പെടുത്തുന്നതിന് സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയുമായി കൂടിയാലോചന നടത്തും. ദുരന്തനിവാരണ സാക്ഷരതയ്ക്ക് ആവശ്യമായ സിലബസും അതിനാവശ്യമായ പ്രസിദ്ധീകരണങ്ങളും തയ്യാറാക്കാൻ റവന്യൂ വകുപ്പിന്റെ വിദ്യാഭ്യാസ കേന്ദ്രമായ ഐ.എൽ.ഡി.എമ്മിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സാക്ഷരതാ യജ്ഞത്തിലൂടെ ഇന്ത്യയിലാദ്യമായി സമ്പൂർണ സാക്ഷരത കൈവരിച്ച സംസ്ഥാനമെന്ന നിലയിൽ ദുരന്തനിവാരണ സാക്ഷരത നടപ്പിലാക്കുന്ന കാര്യത്തിലും നമുക്കൊരു മാതൃകയാകാൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |