ആലപ്പുഴ: ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് ചേരാനിരുന്ന സർവകക്ഷിയോഗം ചൊവാഴ്ചത്തേക്ക് മാറ്റിവച്ചു. ബിജെപി നേതൃത്വം യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് യോഗം നാളത്തേക്ക് മാറ്റിയത്. ആവശ്യം അംഗീകരിച്ചതോടെ നാളെ സർവകക്ഷിയോഗത്തിൽ പങ്കെടുക്കുമെന്നും ബിജെപി അറിയിച്ചു
ആലപ്പുഴയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് കൊലപാതകങ്ങൾ നടന്ന സാഹചര്യത്തിൽ സമാധാനാന്തരീക്ഷം ഉറപ്പുവരുന്നതിനായി ആലപ്പുഴ കളക്ട്രേറ്റിൽ തിങ്കളാഴ്ച മൂന്ന് മണിക്ക് യോഗം ചേരാനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് അത് അഞ്ച് മണിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും അവഗണിക്കുകയാണെന്നും ചൂണ്ടിക്കാട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി നേതൃത്വം അറിയിച്ചതിനെ തുടർന്നാണ് യോഗം നാളത്തേക്ക് വീണ്ടും മാറ്റിയത്.
എന്നാൽ സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനായുള്ള സർവകക്ഷിയോഗത്തിന് തങ്ങൾ എതിരല്ലെന്നും ഇന്ന് പങ്കെടുക്കുന്നതിന് അസൗകര്യം ഉണ്ടെന്നുമാണ് ബിജെപി അറിയിച്ചത്. രഞ്ജിത്തിന്റെ സംസ്കാര ചടങ്ങുകൾ അവസാനിച്ച് ഇന്ന് രാത്രിയോ നാളെയോ സർവകക്ഷിയോഗം നടത്താം എന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹത്തോട് കാണിച്ച അനാദരവ് സഹിക്കാൻ സാധിക്കുന്നതല്ല. പൊലീസും സർക്കാരും ഒരുപോലെ അവഗണനയാണ് കാണിക്കുന്നത്. അതേസമയം എസ്ഡിപിഐക്കും തീവ്രവാദ ശക്തികൾക്കും വേണ്ട എല്ലാ പരിഗണനയും നൽകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സർവകക്ഷി യോഗം അഞ്ച് മണിയിലേക്ക് മാറ്റിയ കാര്യം തങ്ങളെ അറിയിച്ചിട്ടില്ല. രഞ്ജിത്തിന്റെ മൃതദേഹം എപ്പോൾ വിട്ടുകിട്ടുമെന്നോ ചടങ്ങുകൾ എപ്പോൾ കഴിയുമെന്നോ അറിയില്ല. ഈ സാഹചര്യത്തിൽ സർവകക്ഷി യോഗത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും ബിജെപി ആലപ്പുഴ ജില്ലാ അദ്ധ്യക്ഷൻ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |