പാറശാല: പാറശാലയിൽ കുടിവെള്ള വിതരണത്തിനായി പല പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ടെങ്കിലും കുടിവെള്ളത്തിന്റെ അടിക്കടിയുള്ള പണിമുടക്കുകൾക്ക് പരിഹാരമായി നാട്ടുകാർക്ക് ആകെ ആശ്രയമാകുന്നത് പ്രദേശത്തെ കിണറുകളെയും ചെറുകിട കുടിവെളള പദ്ധതികളെയുമാണ്. വേനൽച്ചൂടിൽ ജനങ്ങൾ കുടിവെള്ളത്തിനായി പരക്കംപായുമ്പോൾ കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും വിവിധ പദ്ധതികളിലൂടെ ലക്ഷങ്ങൾ ചെലവാക്കി നിർമ്മിച്ചിട്ടുള്ള സർക്കാർ വക പൊതു കിണറുകളും കുടിവെളള പദ്ധതികളും നാട്ടുകാർക്ക് ഉപകരികാതെ നോക്കുകുത്തികളായി തുടരുകയാണ് പലയിടത്തും. കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ പദ്ധതികളിൽ ഉൾപ്പെടുത്തി സ്ഥാപിച്ചിട്ടുള്ളവയാണെങ്കിലും ഇവയുടെ സംരക്ഷണവും പരിപാലനവും മിക്കപ്പോഴും പഞ്ചായത്തുകളുടേതാണ്. പാറശാല ഗ്രാമപഞ്ചായത്തിലെ 23 വാർഡുകളിലായി നിർമ്മിച്ചിട്ടുള്ള കിണറുകളും വിവിധ കുടിവെള്ള പദ്ധതികളുമായി നൂറിലേറെ എണ്ണം രേഖകളിൽ ഉണ്ടെങ്കിലും ഇതിൽ വെറും പത്ത് ശതമാനത്തോളം മാത്രമേ നാട്ടുകാർക്ക് കുടിവെളം ലഭ്യമാക്കുന്നുള്ളു. പഞ്ചായത്തിന്റെ സംരക്ഷണമില്ലാത്തതാണ് പലതും അന്യാധീനപ്പെടുന്നതിനോ അല്ലെങ്കിൽ മാലിന്യ സംഭരണികളായോ കൊതുക് വളർത്തൽ കേന്ദ്രങ്ങളായും മാറുന്നതിന് കാരണം.
ശുദ്ധീകരണവും ഇല്ല
കിണറുകൾ പലതും ശുദ്ധീകരിച്ചിട്ട് പത്ത് വർഷത്തിലേറെയായിട്ടുണ്ട്. കൃത്യമായി പരിപാലക്കാതെയും കാലാകാലങ്ങളിൽ സംരക്ഷിക്കാതെയും വരുന്നതാണ് കിണറുകളുടെയും കുടിവെള്ള പദ്ധതികളുടെയും നാശത്തിന് കാരണമാകുന്നത്. കിണറുകൾ ശുദ്ധീകരിക്കാത്തതും, കിണറുകളിലും മറ്റ് കുടിവെള്ള പദ്ധതികളിലും സ്ഥാപിച്ചിട്ടുള്ള മോട്ടോറുകൾ കേടായത് നാന്നാക്കാത്തതോ ആണ് ഇവ ഉപയോഗ ശൂന്യമാകാനുള്ള കാരണം.
ഉപയോഗശൂന്യമായ സംഭരണി
പാറശാല പഞ്ചായത്തിലെ മേലെക്കോണം വാർഡിൽപ്പെട്ട ഇടിച്ചക്കപ്ലാമൂട് ജംഗ്‌ഷനിലെ കിണറ്റുൽ നിന്ന് മുൻപ് നാട്ടുകാർ കുടിവെള്ളം ശേഖരിച്ചിരുന്നു. എന്നാൽ ഈ കിണർ ഇപ്പോൾ പ്രദേശത്തെ ചവർ സംഭരണിയായി മാറിയിരിക്കുകയാണ്. കാരളി ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുള്ള കിണറ്റിൽ നിന്ന് നാട്ടുകാർ 24 മണിക്കൂറും കുടിവെള്ളം ശേഖരിച്ചിരുന്നെങ്കിലും വിവിധ പദ്ധതികളുടെ ഭാഗമായി പുതിയതായി മറ്റൊരു കിണർ കൂടി സ്ഥാപിച്ചതോടെ രണ്ടും ഉപയോഗശൂന്യമായി മാറി.
അയ്‌ങ്കാമം, കരുമാനൂർ, മേലെക്കോണം, ഇഞ്ചിവിള, നെടിയാംകോട് തുടങ്ങിയ വാർഡുകളിലെ കിണറുകളും മറ്റ് പല കുടിവെള്ള പദ്ധതികളും സംരക്ഷിക്കപ്പെടാത്തത് കാരണം ഉപയോഗശൂന്യമായി തുടരുകയാണ്. പഞ്ചായത്തിൽ നിർമ്മിച്ചിട്ടുള്ള പൊതു കിണറുകൾ എത്രയെണ്ണം ഉണ്ടെന്നോ നിലവിൽ എത്രയെണ്ണം ജനോപകാരപ്രദമായി പ്രവർത്തിച്ചുവരുന്നെന്നോ അധികൃതർക്ക് യാതൊരു നിശ്ചയവുമില്ലെന്നും പരാതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |