തൃശൂർ: ആറ് പതിറ്റാണ്ട് മുമ്പുള്ള ജനങ്ങളുടെ ആവശ്യങ്ങൾക്കും രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പുകൾക്കുമൊടുവിൽ കോടതിപ്പാലത്തിന്റെ നിർമ്മാണം പൂർത്തിയായി. പട്ടിലംകുഴി കട്ടച്ചിറക്കുന്ന് പാലത്തിന്റെ ഉദ്ഘാടനം നാട്ടുകാർ ഉത്സവമാക്കുകയാണ്. 26ന് മൂന്നിനാണ് ആഘോഷം. കോടതി ഇടപെടൽ കൊണ്ട് രൂപം കൊണ്ടതിനാലാണ് കോടതിപ്പാലമെന്ന പേര്. നാട്ടുകാർ സമരം ചെയ്തും കോടതി ഇടപെട്ടും ലഭിച്ച പാലം പൂർത്തിയായതിന്റെ ജനകീയാഘോഷത്തിന് ശേഷമാകും സർക്കാർ തലത്തിലുളള ഉദ്ഘാടനം. പീച്ചി ഡാം വന്നപ്പോൾ പട്ടിലംകുഴി, മൈലാട്ടുംപാറ ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. ഇവിടെനിന്നു പുറത്തു കടക്കാൻ ഡാമിന്റെ സുരക്ഷാ മേഖലയിലൂടെയാണ് റോഡ്. സ്ഥിരമായി കാട്ടുമൃഗങ്ങൾ ഇറങ്ങുന്നതാണ് ഈ വഴി. മണലിപ്പുഴയ്ക്കു കുറുകെ പാലം വേണമെന്നാവശ്യപ്പെട്ടത് 63 വർഷം മുൻപാണ്. 23 വർഷം മുൻപ് പാലത്തിന് തറക്കല്ലിട്ടു.
പാലത്തിന് മരാമത്ത് വകുപ്പിന്റെ അനുമതി പോലുമില്ലായിരുന്നു. ഒടുവിൽ, 2016ൽ നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചു. അഡ്വ. ഷാജി കോടങ്കണ്ടത്താണ് ഹർജി നൽകിയത്. കല്ലിട്ടിട്ടില്ലെന്നും പാലം ആവശ്യമില്ലെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്. വനപ്രദേശത്തെ ജീവിതം ദുരിതമാണെന്നും സ്‌കൂളിൽ പോകാൻ 9 കിലോമീറ്റർ ചുറ്റണമെന്നും കോടതിയെ ബോധിപ്പിച്ചു. അതോടെ പാലത്തിന്റെ മാതൃക തയ്യാറാക്കി ഉടൻ ഫണ്ട് നൽകാൻ കോടതി ഉത്തരവിട്ടു. ഒടുവിൽ 8.4 കോടി രൂപ പാലത്തിന് അനുവദിച്ചു. പീച്ചിയിൽ നിന്ന് ദേശീയപാതയിലൂടെയല്ലാതെ കുതിരാനിലെത്താൻ 2 കിലോമീറ്റർ കുറയും. 120 മീറ്റർ നീളവും 12 മീറ്റർ വീതിയുമുളള പാലമാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |