ന്യൂഡൽഹി: 1994ൽ ലുധിയാനയിൽ വച്ച് മൂന്നു പേരെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും പഞ്ചാബ് മുൻ ഡി.ജി.പിയുമായ സുമേധ് സിംഗ് സൈനി വീട്ടിലെ കിടക്കയിൽ കിടന്ന് കൊണ്ട് വെർച്വൽ വിചാരണയ്ക്ക് ഹാജരായതിൽ താക്കീത് നൽകി കോടതി.
കോടതിയോടുള്ള പെരുമാറ്റത്തിൽ സുമേധ് സിംഗ് മര്യാദ കാട്ടണമെന്ന് പ്രത്യേക സി.ബി.ഐ ജഡ്ജി സഞ്ജീവ് അഗർവാൾ മുന്നറിയിപ്പ് നൽകി. വീഡിയോ കോൺഫറൻസിംഗിലായാലും കോടതിയിൽ പാലിക്കേണ്ട നടപടികൾ എല്ലാവർക്കും ബാധകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേ സമയം, പനി ബാധിച്ച് അവശനയാതിനാലാണ് കിടന്നു കൊണ്ട് ഹാജരായതെന്ന് സുമേധ് സിംഗ് അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. രോഗബാധിതനാണെന്ന് കാട്ടി സുമേധ് സിംഗ് യാതൊരു മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. കോടതിയോട് ബഹുമാനം കാട്ടാത്തതിൽ സുമേധ് സിംഗിന് താക്കീത് നൽകിയ കോടതി ഇത്തരം നടപടികൾ ആവർത്തിക്കരുതെന്നും മുന്നറിയിപ്പ് നൽകി.
സുമേധ് സിംഗിനെ കൂടാതെ സുഖ് മൊഹീന്ദർ സിംഗ് സന്ധു, പരംജിത്ത് സിംഗ്, ബൽബീർ ചന്ദ് തിവാരി എന്നീ പൊലീസുകാരും കേസിലെ പ്രതികളാണ്. പഞ്ചാബിലെ ഒരു ഓട്ടോമൊബൈൽ ഡീലർഷിപ്പിനെതിരെയുള്ള വ്യക്തിഗത പ്രശ്നം പരിഹരിക്കാൻ വിനോദ് കുമാർ, അശോക് കുമാർ, ഇവരുടെ ഡ്രൈവർ മുഖ്‌തിയർ സിംഗ് എന്നിവരെ സുമേധ് സിംഗിന്റെ നിർദ്ദേശപ്രകാരം കേസിലെ പ്രതികളായ മറ്റ് മൂന്ന് പൊലീസുകാർ ചേർന്ന് കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |