അറസ്റ്റ് രേഖപ്പെടുത്തിയത് ആശുപത്രിയിൽ വച്ച്
പഴയങ്ങാടി:കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ കത്തിക്കുത്തിൽ മാട്ടൂൽ സൗത്ത് ബദർപള്ളിക്ക് സമീപത്തെ കോളാമ്പി ഹിഷാം എന്ന് വിളിക്കുന്ന കടപ്പുറത്ത് ഹിഷാം(30) കുത്തേറ്റ് മരിച്ച സംഭവത്തിൽ മാട്ടൂൽ സൗത്ത് ഫിഷർമാൻ കോളനിയിലെ തൈവളപ്പിൽ സാജിദ്(34),തൈവളപ്പിൽ റംഷാദ്(31) എന്നിവർ അറസ്റ്റിൽ. സംഘർഷത്തിനിടെ പരിക്കേറ്റ ഇരുവരും പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു.അവിടെ നിന്നാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിലെ ഒന്നാംപ്രതി സാജിദിന്റെ മാതൃസഹോദരിയുടെ മകനാണ് രണ്ടാം പ്രതി റംഷാദ്.ഇരുവർക്കുമെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ബന്ധുവായ പെൺകുട്ടിയെ ശല്യം ചെയ്തതിന്റെ പേരിൽ കൊല്ലപ്പെട്ട ഹിഷാമിന്റെ സഹോദരനെ പ്രതികൾ മർദിച്ചിരുന്നു.ഇത് ഹിഷാമും ഷക്കീബും ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. പയ്യന്നൂർ ഡിവൈ.എസ്.പി കെ. ഇ. പ്രേമചന്ദ്രൻ,പഴയങ്ങാടി സി.ഐ. എം.ഇ. രാജഗോപാൽ,പ്രിൻസിപ്പൽ എസ് ഐ.കെ ഷാജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ്‌സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.കണ്ണൂരിൽ നിന്നുള്ള വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി.
പരേതനായ കെ.ഇ.കുഞ്ഞഹമ്മദിന്റെയും കടപ്പുറത്ത് അലീമയുടെയും മകനാണ് മരിച്ച ഹിഷാം.ഹാരിസ്,അനീസ്,അഹമ്മദ്,മുത്തലിബ്,അഫ്‌നാൻ,ആഷിർ,അസാൻ എന്നിവർ സഹോദരങ്ങളാണ്..പോസ്റ്റ്മോർട്ടത്തിന് ശേഷം ഹിഷാമിന്റെ മൃതദേഹം മാട്ടൂൽ മുഹ്‌യിദ്ദീൻ പള്ളി കബർസ്ഥാനിൽ കബറടക്കി.
ആയുധം കണ്ടെത്തിയില്ല
ഹിഷാമിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആശുപത്രിയിൽ കഴിയുന്ന ഒന്നാംപ്രതി സാജിദിനെ ചോദ്യം ചെയ്യുവാൻ കഴിയാത്തതുകൊണ്ടാണ് ആയുധം കണ്ടെത്താൻ കഴിയാത്തതെന്ന് എന്ന് പൊലീസ് പറഞ്ഞു.കൊലപാതകത്തിൽ രണ്ടു പേർക്ക് മാത്രമേ പങ്കുള്ളുവെന്നും പൊലീസ് വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |