തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികൾ പ്രതികളായത് 3,650 ക്രിമിനൽ കേസുകളിൽ. 2020 വരെയുള്ള കണക്കാണിത്. 15ാം നിയമസഭയുടെ മൂന്നാം സമ്മേളനത്തിൽ നജീബ് കാന്തപുരം എം.എൽ.എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. അതേസമയം നിലവിൽ സംസ്ഥാനത്തുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്ക് തൊഴിൽ വകുപ്പിന്റെ പക്കലില്ല. ഇതിന് വേണ്ടിയുള്ള പരിശോധന നിലച്ചിട്ട് നാളുകളായി.
കൊവിഡിന്റെ ആദ്യഘട്ടത്തിൽ 25,000ത്തോളം അന്യസംസ്ഥാനത്തൊഴിലാളികളെയാണ് തൊഴിൽ വകുപ്പ് ഇടപെട്ട് നാട്ടിലെത്തിച്ചത്. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ നിരവധിപ്പേർ തിരികെ വന്നു. സ്വകാര്യ കരാറുകാരുടെ കീഴിൽ ജോലി ചെയ്തിരുന്നവർ മടങ്ങിയെത്തിയെങ്കിലും തദ്ദേശ സ്ഥാപനങ്ങളിൽ ഇക്കാര്യം അറിയിച്ചിട്ടില്ല. കരാറുകാരുടെ പട്ടികയും തൊഴിൽ വകുപ്പിന്റെ കൈയിലില്ല. ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലോ തദ്ദേശ സ്ഥാപനത്തിലോ അന്യസംസ്ഥാന തൊഴിലാളികളുടെ പേരുവിവരം രജിസ്റ്റർ ചെയ്യണമെന്ന ഉത്തരവ് നിലവിലുണ്ടെങ്കിലും കരാറുകാർ പലരും ഇത് പാലിക്കാറില്ല. പൊലീസ് സ്റ്റേഷനുകളിൽ അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ അടങ്ങുന്ന ഒരു രജിസ്റ്റർ സൂക്ഷിക്കണമെന്ന് നിർദ്ദേശമുണ്ടെങ്കിലും അതും നടക്കാറില്ല. പരിശോധന ഇല്ലാതായതോടെ അന്യ സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികളെന്ന വ്യാജേന കൊടും കുറ്റവാളികൾപോലും വ്യാജ തിരിച്ചറിയൽ കാർഡുമായി സംസ്ഥാനത്ത് എത്തുന്നുണ്ട്.
അതിഥി ആപ്പ് സജ്ജമായില്ല
അന്യസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണത്തിനും മറ്റുമായി തൊഴിൽ വകുപ്പ് സജ്ജമാക്കുമെന്ന് അറിയിച്ചിരുന്ന അതിഥി ആപ്പ് പ്രാവർത്തികമായില്ല. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിനാണ് ചുമതല. തൊഴിലാളികൾക്ക് ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ആവാസ് പദ്ധതിയിലൂടെയുള്ള വിവര ശേഖരണവും എങ്ങുമെത്തിയില്ല.
കേസുകൾ (വർഷം, എണ്ണം ക്രമത്തിൽ)
2016- 639
2017- 744
2018- 805
2019- 978
2020- 484
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |