കണ്ണൂർ: ശശി തരൂർ കോൺഗ്രസിലെ ഒരു എം.പി മാത്രമാണെന്നും കെ റെയിൽ വിഷയത്തിൽ പാർട്ടിക്ക് വിധേയനായില്ലെങ്കിൽ പാർട്ടിയിലുണ്ടാകില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. കണ്ണൂർ ഡി.സി.സി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് തരൂരിന് സുധാകരന്റെ മുന്നറിയിപ്പ്. കെ റെയിൽ വിഷയത്തിൽ മറുപടി എഴുതിത്തരാൻ തരൂരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി ഒരു തീരുമാനമെടുത്താൽ പാർട്ടിയുടെ എല്ലാ എം.പിമാരും അത് അംഗീകരിക്കണം. ശശി തരൂരിന് മറ്റെന്തെങ്കിലും അജണ്ടയുണ്ടെന്നോ പാർട്ടിയിൽ നിന്ന് അകന്നുവെന്നോ അഭിപ്രായമില്ല.
പണമുണ്ടാക്കുക എന്ന ഒറ്റ അജണ്ട മാത്രമാണ് പിണറായി സർക്കാരിനുള്ളത്. അങ്ങനെയല്ലെങ്കിൽ കെ റെയിലും ജലപാതയുമായി മുന്നോട്ടു പോകില്ല. കേരളത്തിൽ പൊലീസ് എന്നൊരു സംവിധാനമില്ല. എത്രയോ കൊലപാതകങ്ങൾ പൊലീസ് വിചാരിച്ചാൽ ഒഴിവാക്കാമായിരുന്നു. പൊലീസിൽ ഇന്റലിജൻസ് സംവിധാനമില്ലേ? എസ്.ഡി.പി.ഐ തിരിച്ചടിക്കുമെന്ന് ഏത് പൊലീസ് സംവിധാനത്തിനാണ് അല്ലെങ്കിൽ ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിനാണ് അറിയാത്തത്.
സി.പി.എമ്മിന്റെ ഫ്രാക്‌ഷനാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. പൊലീസ് നിഷ്ക്രിയമാണ്. അതിൽ പൊലീസിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പൊലീസിന് സ്വതന്ത്രമായി പ്രവർത്തിക്കാനും തീരുമാനമെടുക്കാനും സാധിക്കാത്ത സാഹചര്യമാണിവിടെയുള്ളത്. മതം നോക്കി കേസിന്റെ വകുപ്പും ശിക്ഷയും നിർണയിക്കുന്ന സർക്കാരാണിത്. സംസ്ഥാനത്ത് 47 കൊലപാതകങ്ങളാണ് ഇതുവരെ നടന്നത്. അതിൽ 45 ഉം സി.പി.എമ്മിന്റെ അറിവോടെയാണ്.
പി.ടി. തോമസിനെ പാർട്ടി ഒരിക്കലും തഴഞ്ഞിട്ടില്ല. വിജയസാദ്ധ്യത കുറവായതിനാലാണ് ഇടുക്കി സീറ്റ് നൽകാതിരുന്നത്. സാമുദായിക സംഘടനകളെ പരിഗണിക്കാതെ ഇക്കാലത്ത് ഒരു രാഷ്ട്രീയ പാർട്ടികൾക്കും മുന്നോട്ട് പോകാനാകില്ല. പെൺകുട്ടികളുടെ വിവാഹപ്രായം വർദ്ധിപ്പിക്കുന്ന വിഷയത്തിൽ കോൺഗ്രസ് ഔദ്യോഗികമായി ഒരു നിലപാടിലെത്തിയിട്ടില്ല. ഞങ്ങൾ വിഷയം പഠിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹപ്രായം 21 വയസാക്കുന്നതിൽ ഗുണവും ദോഷവുമുണ്ടെന്നും സുധാകരൻ പറഞ്ഞു.
കോൺഗ്രസ് ജന്മദിനം വിപുലമായി ആഘോഷിക്കും
കോൺഗ്രസിന്റെ 137ാം ജന്മദിനമായ 28 ന് വിപുലമായ ആഘോഷ പരിപാടികൾ നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി കണ്ണൂർ ഡി.സി.സിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബൂത്ത് തലത്തിൽ പ്രവർത്തകർ പതാകയേന്തി മണ്ഡലങ്ങളിലെത്തും. തുടർന്ന് പദയാത്ര സംഘടിപ്പിക്കും. നിർദ്ധനരെ സഹായിക്കുന്നതിനായി 137 രൂപ ചലഞ്ച് നടത്തി പ്രവർത്തകരിൽ നിന്ന് ഒാൺലൈൻ വഴി ഫണ്ട് സ്വരൂപിക്കും. ആഘോഷ പരിപാടി ജനുവരി 26 വരെ നീണ്ടു നിൽക്കും. കോൺഗ്രസിന്റെ ചരിത്രവും പ്രാധാന്യവും വിളിച്ചോതുന്ന ഡോക്യുമെന്ററി എന്നിവയടക്കം പ്രദർശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തരൂരിന്റേത് മാർദ്ദവമുള്ള വാശിയെന്ന് തിരുവഞ്ചൂർ
മുഖ്യമന്ത്രിക്ക് കെ-റെയിലിന്റെ കാര്യത്തിൽ വാശിയാണെങ്കിൽ ശശി തരൂരിന്റേത് മാർദ്ദവമുള്ള വാശിയാണെന്ന് കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. വ്യക്തിതാത്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ കോൺഗ്രസിന് സാധിക്കില്ല. തരൂരിനും മുകളിലാണ് പാർട്ടി. നേരത്തേയുള്ള നേതാക്കന്മാരുടെ രീതിയിലല്ല, സമിതി നിർദ്ദേശിച്ചിട്ടുള്ള നിയമാവലിക്കനുസരിച്ചായിരിക്കും തന്റെ പ്രവർത്തനം. ആവശ്യമെങ്കിൽ കാർക്കശ്യ നിലപാടുകൾ സ്വീകരിക്കും. നാഥനില്ലാ കളരിയായി മുന്നോട്ട് പോകാൻ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |