പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കുന്നുകൂടുന്നത് ഗുരുതര പരിസ്ഥിതി പ്രശ്നമായി മാറിയിരിക്കുന്നു. രാജ്യത്താകെ ബാധകമാകുന്ന നിയമത്തിനുപകരം ഉപ, ദേശീയ (സംസ്ഥാന പ്രാദേശിക) നിയന്ത്രണങ്ങളാണ് ഇന്ത്യയിൽ നടപ്പിലാക്കി വരുന്നത്. ഒറ്റത്തവണ ഉപയോഗിക്കാനാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം പടിപടിയായി കുറച്ചുകൊണ്ട് 2022 അവസാനത്തോടെ പൂർണമായും ഒഴിവാക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്. 2018 ജൂണിൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകപരിസ്ഥിതി ദിനാഘോഷവേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുസംബന്ധിച്ച പ്രസ്താവന നടത്തിയിരുന്നു. തുടർന്ന് പ്ലാസ്റ്റിക് ബാഗിന്റെ ഉപയോഗ നിബന്ധനകളും ഒറ്റത്തവണ ഉപയോഗിക്കാനാവുന്ന ചില പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ സമ്പൂർണ നിരോധനവും 2022 അവസാനത്തോടെ നടപ്പിലാക്കുന്നതിനുള്ള കരട് ചട്ടം (പ്ലാസ്റ്റിക്ക് മാലിന്യസംസ്കരണ ചട്ടം 2021) കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥ വ്യതിയാന മന്ത്രാലയം ഈ വർഷം മാർച്ചിൽ പ്രസിദ്ധപ്പെടുത്തി. അതുപ്രകാരം മൂന്ന് ഘട്ടങ്ങളായി 2022 അവസാനമാകുമ്പോഴേക്കും പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ ഭാഗികനിരോധനം നടപ്പിൽ വരത്തക്കവണ്ണം നിയമനിർമ്മാണത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
കേരളത്തിലാകട്ടെ 2020 ജനുവരി മുതൽ ഒറ്റത്തവണ ഉപയോഗിക്കാനാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തുന്ന ചട്ടം, 2019 നവംബർ 21ലെ മന്ത്രിസഭാ തീരുമാനമനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. നിരോധിത പ്ലാസ്റ്റിക് ഉത്പന്നം കൈവശം വച്ചിരിക്കുന്ന നിർമ്മാതാക്കളെയും മൊത്ത ചില്ലറ കച്ചവടക്കാരേയും പിഴചുമത്തി ശിക്ഷിക്കാൻ ചട്ടം വ്യവസ്ഥ ചെയ്യുന്നു. ചട്ടലംഘനത്തിന് ആദ്യതവണ പതിനായിരവും (10000) പിന്നീട് ഇരുപത്തിഅയ്യായിരവും (25000) ഒടുവിൽ അൻപതിനായിരവുമാണ് (50000) പിഴ ഈടാക്കുക. ചട്ടം പുറത്തുവന്ന് ചുരുക്കം നാളുകൾക്കകം പ്ലാസ്റ്റിക് പൊതുവിപണിയിൽ നിന്ന് നീങ്ങി. കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് പരിശോധനയും നിയമനടപടിയും കുറഞ്ഞതോടെ പ്ലാസ്റ്റിക് വീണ്ടും വില്ലനായി. ഉപയോഗം കഴിഞ്ഞ് മനുഷ്യൻ വലിച്ചെറിയുന്ന പ്ലാസ്റ്റിക് നമ്മുടേയും മറ്റ് ജീവജാലങ്ങളുടേയും നിലനില്പിന് ഭീഷണിയാകുന്നു എന്ന് മനസിലാക്കാൻ നാം വൈകി. പ്ലാസ്റ്റിക്കിന് പകരം മറ്റ് ഉത്പന്നങ്ങളുടെ ഉപഭോഗം കൂട്ടൽ, പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ തിരസ്കാരം, പുനരുപയോഗം, പുനരുത്പാദനം, കേടുപാടുതീർക്കൽ എന്നിങ്ങനെയുള്ള നടപടികളും ബോധവത്രണവും പ്ലാസ്റ്റിക് ഉയർത്തുന്ന പരിസ്ഥിതി പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാണെങ്കിലും നിയമ നിയന്ത്രണങ്ങളാണ് ഫലപ്രദം.
ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ രണ്ടായിരത്തോടെയാണ് (2000) പ്ലാസ്റ്റിക് ഉത്പന്ന നിരോധന നിയന്ത്രണനിയമങ്ങളുമായി ലോകരാജ്യങ്ങൾ മുന്നോട്ടുവന്നത്. 27 രാജ്യങ്ങളിൽ പ്ലാസ്റ്റിക് പ്ളേറ്റുകൾ, കപ്പുകൾ, പാക്കിംഗ് സാമഗ്രികൾ എന്നിവ പൂർണമായും നിരോധിച്ചിട്ടുണ്ട്. വളരെകുറച്ച് രാജ്യങ്ങളിലേ പ്ലാസ്റ്റിക് ഉത്പന്ന നിർമ്മാണത്തിന് സമ്പൂർണ നിയമനിരോധനം നിലവിലുള്ളൂ. ഭൂരിഭാഗം രാജ്യങ്ങളിലും ഭാഗിക നിയന്ത്രണങ്ങളാണുള്ളത്. ബോധവത്കരണത്തിന്റെയും ഉപദേശങ്ങളുടെയും കാലം കഴിഞ്ഞു. ഊക്കും ഉശിരുമുള്ള നിയമവും ശിക്ഷാ വ്യവസ്ഥകളും കൊണ്ടേ പ്ലാസ്റ്റിക് ഉത്പന്ന നിർമ്മാണ വിതരണവും ഉപഭോഗവും കുറയ്ക്കാനാകൂ എന്നത് സംശയലേശമെന്യേ തെളിയിക്കപ്പെട്ടിരിക്കുന്നു. കേന്ദ്ര സംസ്ഥാന ഉപഭോക്തൃ പരിസ്ഥിതി മന്ത്രാലയങ്ങൾ ഇക്കാര്യത്തിൽ സമയബന്ധിതമായ ഇടപെടലുകൾ നടത്തിയേ മതിയാകൂ.
(ലേഖകൻ ഹിന്ദുസ്ഥാൻ ലാറ്റക്സ് മുൻ ലാ ഓഫീസറാണ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |