ന്യൂയോർക്ക് : അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും യൂറോപ്യൻ, കനേഡിയൻ സ്പേസ് ഏജൻസികളും ചേർന്ന് നിർമ്മിച്ച ജെയിംസ് വെബ് ടെലസ്കോപ്പ് വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിൽ നിന്ന് ശനിയാഴ്ച വൈകിട്ട് അരിയാന 5 റോക്കറ്റിലായിരുന്നു വിക്ഷേപണം. പറന്നുയർന്ന് 27 മിനുട്ടിന് ശേഷം പേടകം വിക്ഷേപണ വാഹനത്തിൽ നിന്ന് വേർപെട്ടു. വർഷങ്ങൾ നീണ്ട ഡിസൈനിംഗ്. റീപ്ലാനിംഗ്, എന്നിവയ്ക്ക് ശേഷമാണ് ജെയിംസ് വെബ്ബ് ടെലിസ്കോപ്പ് ഇന്നലെ പറന്നുയർന്നത്. ക്ഷീരപഥമടക്കമുള്ള നക്ഷത്ര സമൂഹങ്ങളുടെ ഉത്ഭവം, ഭൂമിയിൽ നിന്ന് വളരെ ദൂരെയുള്ള നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളുടെ അന്തരീക്ഷം എന്നിവ സംബന്ധിച്ച പഠനമാണ് പ്രധാന ലക്ഷ്യം. പത്ത് ബില്യൺ അമേരിക്കൻ ഡോളർ ചെലവിൽ നിർമ്മിച്ച ജയിംസ് വെബ് ടെലസ്‌കോപ്പിന്റെ കാലാവധി പത്ത് വർഷമാണ്.. ഭൂമിയിൽനിന്ന് 15,00,000 കിലോമീറ്റർ അകലെ സെക്കൻഡ് ലാഗ്‌റേഞ്ച് പോയിന്റിനടുത്ത് (എൽ2) സൂര്യനെ ചുറ്റുംവിധമാണ് ജെയിംസ് വെബ്ബിന്റെ സ്ഥാനം നിർണയിച്ചിരിക്കുന്നത്. അതിനാൽ തന്നെ ബഹിരാകാശ സഞ്ചാരികൾക്ക് ടെലസ്കോപ്പിൽ അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കില്ല. മൂന്ന് തവണ സഞ്ചാരപാത മാറ്റിയ ശേഷമാണ് ടെലിസ്‌കോപ് ലക്ഷ്യസ്ഥാനത്തെത്തുക. ഇവിടെയെത്താൻ ഒരുമാസത്തോളം സമയമെടുക്കും. അതിന് ശേഷം ആറുമാസങ്ങൾ കഴിഞ്ഞേ ടെലിസ്കോപ്പ് ശരിയായ രീതിയിൽ പ്രവർത്തനമാരംഭിച്ച് തുടങ്ങുകയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |