കോട്ടയം സാമൂഹ്യവിരുദ്ധരുടെയും ഗുണ്ടകളുടെയും പിടിയിലായിട്ടും കാഴ്ചക്കാരുടെ റോളിൽ നിൽക്കാനേ ബന്ധപ്പെട്ടവർക്ക് കഴിയുന്നുള്ളുവെന്നാണ് നാട്ടുകാരുടെ പരാതി. നഗര മദ്ധ്യത്തിൽ എയ്ഡ് പോസ്റ്റും തലങ്ങും വിലങ്ങും ഹൈവ പൊലീസും കൺട്രോൾ റൂമൂം ,പിങ്ക് പൊലീസും പായുന്നുണ്ടെങ്കിലും സാമൂഹ്യ വിരുദ്ധശല്യത്തിന് ഒരു കുറവും വന്നിട്ടില്ല .
ഗാന്ധി പ്രതിമക്കു മുന്നിലുള്ള തിരുനക്കരമൈതാനം സകല വൃത്തികേടിന്റെയും കേന്ദ്രമായ് മാറിയിട്ടു വർഷങ്ങളായി. കഞ്ചാവ് മയക്കുമരുന്ന് കച്ചവടക്കാർ , തെരുവു വേശ്യകൾ അവരുടെ ദല്ലാളന്മാർ ഗുണ്ടകൾ മറ്റു സാമൂഹ്യ വിരുദ്ധന്മാർ എല്ലാവരും തിരുനക്കര മൈതാനത്തിന്റെ അകവും പുറവും കൈയടക്കിയിട്ടും അവരെ പുറത്താക്കാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല. കോട്ടയം നഗരസഭ വകയാണ് തിരുനക്കര മൈതാനമെങ്കിലും സെക്രൂരിറ്റിക്കാരെ നോക്കുകുത്തിയാക്കി ചുറ്റു മതിലിലെ കമ്പിവരെ മോഷ്ടിച്ചു കൊണ്ടു പോകുന്ന സാമൂഹ്യ വിരുദ്ധരുടെ മുന്നിൽ അവർ എന്തു ചെയ്യാനാണ്. മൈതാനത്തിലെ സ്റ്റേജിന് ഷട്ടർ ഇട്ടെങ്കിലും അതിനു മുമ്പിലുള്ള സ്ഥലവും സാമൂഹ്യ വിരുദ്ധർ തങ്ങളുടെ തലസ്ഥാനമാക്കി മാറ്റിയിരിക്കുകയാണ് .സ്റ്റേജിന് പുറകിൽ ഫുട് പാത്തിനോട് ചേർന്ന് പ്ലാസ്റ്റിക് ഷീറ്റ് കെട്ടി താമസിക്കുന്ന ഒരു സാമൂഹ്യവിരുദ്ധൻ കഴിഞ്ഞ ദിവസം മദ്യ- മയക്കുമരുന്നു ലഹരിയിൽ തുണിയില്ലാതെ അഴിഞ്ഞാടി. തടസം പിടിക്കാൻ ചെന്നവരെ മർദ്ദിച്ചു. ഒരു സ്ത്രീക്കും ഭർത്താവിനും വഴിപോക്കനും മർദ്ദനമേറ്റു. പൊലീസിൽ അറിയിച്ചിട്ടും അരമണിക്കൂർ കഴിഞ്ഞ് അവർ വന്നത് വാഹനമില്ലാതെയാണ്. ഓട്ടോ റിക്ഷ പിടിച്ചാണ് പ്രതിയെ സ്റ്റേഷനിൽ എത്തിച്ചത്. കോടതിയിൽ കൊണ്ടു പോയി റിമാൻഡ് ചെയ്താലും പെറ്റികേസായതിനാൽ വൈകാതെ പുറത്തിറങ്ങുമെന്നറിയാവുന്ന പൊലീസ് കെട്ട് ഇറങ്ങിയപ്പോൾ അയാളെ വിട്ടയച്ചു. അയാൾ അക്രമം തുടരുകയാണ്.
ബസ് സ്റ്റാൻഡിൽ ,റെയിൽവേ സ്റ്റേഷനിൽ ,ഓട്ടോ സ്റ്റാൻഡിൽ ,നഗര തിരക്കേറിയ ഭാഗങ്ങളിലെല്ലാം സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടുകയാണ്. അമർച്ച ചെയ്യാനോ നിയന്ത്രിക്കാനോ പൊലീസിന് കഴിയുന്നില്ല.
കഞ്ചാവ് , മയക്കു മരുന്നു കച്ചവടക്കാരുടെ കേന്ദ്രമായി കോട്ടയം മാറി. അഞ്ചു പത്തു ഗ്രാം ഇടയ്ക്കു പിടിക്കുന്നതൊഴിച്ചാൽ നിയന്ത്രിക്കാൻ കഴിയുന്നില്ല. ചില ഗുണ്ടകളെ ഇടയ്ക്കു ജില്ലക്കു പുറത്തേക്ക് കടത്തുന്ന വാർത്ത പൊലീസിന്റേതായ് വരാറുണ്ടെങ്കിലും അതിലും ഇരട്ടി ഗുണ്ടകൾ കോട്ടയത്തേക്ക് കടക്കുകയാണോ എന്നു സംശയം തോന്നുന്ന തരത്തിലാണ് ഗുണ്ടാ വിളയാട്ടം .
ജില്ലയിലുടനീളം കഞ്ചാവ്, മയക്കു മരുന്നു കച്ചവടമാണ്. പലയിടത്തും പകൽ പോലും സ്ത്രീകൾക്ക് ധൈര്യത്തോടെ നടക്കാൻ കഴിയാത്ത അവസ്ഥ . രാത്രിയിലെ കാര്യം പിന്നെ പറയണോ? ഓട്ടാറിക്ഷാക്കാരിൽ വരെ സാമൂഹ്യവിരുദ്ധർ കൂടുന്നു. ജനങ്ങൾക്ക് പേടിയായി തുടങ്ങി . ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസിൽ അവർക്കു വിശ്വാസം കുറയുന്നു.
ഗുണ്ടകളും സാമൂഹ്യ വിരുദ്ധരുമില്ലാത്ത ഒരു കോട്ടയമാണ് ജനങ്ങളുടെ സ്വപ്നം അത് യാഥാർത്ഥ്യമാക്കേണ്ടത് ഭരണ കൂടമാണ്. ഗുണ്ടകൾക്ക് ഭരണ കൂടത്തെ പേടിയില്ലാതെയായാൽ ജനങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാകില്ല .നഗര ഹൃദയത്തിലുള്ള തിരുനക്കര മൈതാനത്ത് പേടി കൂടാതെ ഇരിക്കാൻ അവിടെയുള്ള സാമൂഹ്യ വിരുദ്ധരെയെങ്കിലും പുറത്താക്കാൻ പൊലീസിന് കഴിഞ്ഞെങ്കിൽ എന്ന് ജനം ആഗ്രഹിക്കുകയാണ്. !
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |