രാസവള വിലവർദ്ധനയിൽ വലഞ്ഞ് കാർഷിക മേഖല
കൊച്ചി: രാസവളങ്ങളുടെ വില കുത്തനെ കൂടി. പല വളങ്ങളും കിട്ടാനുമില്ല. അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കാൻ കാനഡ, ആഫ്രിക്ക, മോറാക്കോ തുടങ്ങിയ രാജ്യങ്ങളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തി വരുകയാണ്. പൊട്ടാഷ് 100 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. 50,250 രൂപ (670 ഡോളർ) ആയിരുന്ന ഒരു ടൺ പൊട്ടാഷിന് ഇപ്പോൾ1,27500 രൂപ (1700 ഡോളർ) ആണ് വില. ഈ വിലയ്ക്കും ഇപ്പോൾ കിട്ടാനില്ല.
ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡ് പൊട്ടാഷ് ഇറക്കുമതിക്കായി ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും അത് തികയുമോ എന്ന ആശങ്കയുമുണ്ട്.
22,500 രൂപ (300 ഡോളർ) ആയിരുന്ന യൂറിയയ്ക്ക് 75,000 രൂപ (1000 ഡോളർ)ആയി. സൾഫർ 9000 രൂപയിൽ (120 ഡോളർ) നിന്ന് 22,500 രൂപയിലെത്തി (300ഡോളർ).4500 രൂപ (60 ഡോളർ) ആയിരുന്ന സൾഫ്യൂരിക് ആസിഡിന് 15,000 രൂപ (200 ഡോളർ) ആയി.
കനത്ത മഴ വരുത്തിവെച്ച നാശനഷ്ടങ്ങൾക്കൊപ്പം വളത്തിന്റെ വിലയിലുണ്ടായ വൻവർധന കാർഷികമേഖലയെ വലിയ പ്രതിസന്ധിയിലാക്കി.
വളപ്രയോഗത്തിന്റ സമയത്തുതന്നെയാണ് അമിത വില വർദ്ധനവും. ഈ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ സബ്സിഡി കൂട്ടിയിട്ടുണ്ട്. വളംവില വർദ്ധന തടയാൻ സാധിക്കാത്തതിനാലാണ് സബ്സിഡി കൂട്ടിയത്.
ഡി.എ.പി ഇല്ല
വളനിർമ്മാണത്തിനുള്ള പ്രധാന അസംസ്കൃത വസ്തുവായ ഡയോ അമോണിയ ഫോസ്‌ഫേറ്റിന് (ഡി.എ.പി) വില കൂടിയിട്ടില്ലെങ്കിലും ലഭിക്കാനില്ല. 50 കിലോയുടെ ചാക്കിന് 1200 രൂപയാണ് വില. വളങ്ങളായ വിജയ് 17-17-17, 10-26-26, 16-16-16, 15-15-15 എന്നിവ നിർമ്മിക്കാൻ പറ്റാത്ത സാഹചര്യമാണ്. ഫാക്ടംഫോസ് ഉണ്ടാക്കാനും ഡി.എ.പി ആവശ്യമാണ്. ഇക്കാരണത്താൽ ഫാക്ടംഫോസിന്റെ വിലയും കൂടി. 990 ആയിരുന്ന 50 കിലോ ഫാക്ടം ഫോസിന് ഇപ്പോൾ 1390 ആണ് വില.
തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ സർക്കാരിന്റെ സമ്മർദ്ദം മൂലം വളങ്ങൾ എത്തുന്നുണ്ട്. എന്നാൽ കേരളത്തിലെ സഹകരണ സംഘങ്ങളിലും കടകളിലും രാസവളങ്ങൾ കിട്ടാനില്ല. ഇത് വിലകൂടാനും ഇടയായിട്ടുണ്ട്.
സി.എസ്. രാധാകൃഷ്ണൻ
സംസ്ഥാന ട്രഷറർ
കേരള ഫെർട്ടിലൈസർ മിക്സ്ചർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |