മൂവാറ്റുപുഴ: ചിരട്ടയിലും പാഴ് വസ്തുക്കളിലും സുനിൽ വിരിയിച്ചെടുക്കുന്ന കരകൗശല വസ്തുക്കൾ കാണുന്നവർക്കെല്ലാം കൗതുകമാണ്. എന്നാൽ അപകടത്തിൽ ശരീരം പാതിതളർന്ന സുനിലിന് ഇത് വഴിമുട്ടിയ ജീവിതം മുന്നോട്ടുനീക്കാനുള്ള അവസാന കച്ചിത്തുരുമ്പാണ്. ചിരട്ടയിലും ഈറ്റയിലും പാഴ്‌വസ്തുക്കളിലും സുനിൽ കരകൗശല അലങ്കാരവസ്തുക്കൾ നിർമിക്കാൻ തുടങ്ങിയിട്ട് അധികനാളൊന്നുമായില്ല. 24-ാം വയസിലുണ്ടായ വാഹനാപകടത്തിൽ ശരീരം പാതിതളർന്നു പോയതോടെയാണ് ജീവിക്കാൻ മറ്റൊരു മാർഗം തേടിയത്. പെരുമറ്റം പൂച്ചക്കല്ല് കാഞ്ഞിരംപാറ അഗസ്തിയുടെയും ഫിലോമിനയുടെയും മകനാണ് സുനിൽ. കെട്ടിടനിർമാണ തൊഴിൽ ചെയ്ത് കുടുംബം പോറ്റുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
പ്രാഥമിക കൃത്യങ്ങൾ ചെയ്യാൻപോലും മറ്റൊരാൾ സഹായത്തിന് വേണമെന്നു വന്നതോടെ സുനിലിനെ പരിചരിക്കാൻ അച്ഛൻ മുഴുവൻ സമയവും കൂടെനിന്നു. അമ്മ കൂലിപ്പണിക്കു പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് മരുന്നുവാങ്ങാൻ പോലും കഴിയാതെ വന്നപ്പോഴാണ് ഇരുന്നുകൊണ്ടു ചെയ്യാൻ കഴിയുന്ന തൊഴിലിനായി സുനിൽ ശ്രമം തുടങ്ങിയത്. പലതും ശ്രമിച്ചെങ്കിലും ഒന്നും വിജയിച്ചില്ല. ഇതിനിടയിലാണ് ചിരട്ട കൊണ്ടുള്ള ചില കരകൗശല വസ്തുക്കൾ സുനിൽ നിർമിച്ചത്. കണ്ടിഷ്ടപ്പെട്ട ചില സുഹൃത്തുക്കൾ ഇതു പണം കൊടുത്തു വാങ്ങാൻ തയാറായി. ഇതോടെ ചിരട്ടകൾ കൊണ്ട് കൂടുതൽ കരകൗശവവസ്തുക്കൾ നിർമിക്കാൻ സുനിൽ ആരംഭിച്ചു. ചിരട്ടയ്ക്കൊപ്പം പാഴ് വസ്തുക്കളും ഈറ്റയും കരകൗശലവസ്തുക്കൾ നിർമിക്കാൻ സുനിൽ ഉപയോഗിക്കാൻ തുടങ്ങി. ശില്പങ്ങൾ എല്ലാം വഴിയോരത്ത് എത്തിച്ചായിരുന്നു വില്പന. എന്നാൽ കൊവിഡ് കാലം ഈ വരുമാനം ഇല്ലാതാക്കി. ദിവസങ്ങളെടുത്തു നിർമിച്ച് വീട്ടിൽ കൂട്ടിയിട്ടിരിക്കുന്ന കരകൗശല വസ്തുക്കൾ വിൽക്കാൻ കഴിയാത്തതിന്റെ നിരാശയിലാണ് സുനിൽ. ചിരട്ടയിൽതീർത്ത റാന്തൽ, ക്ലോക്ക്, പായ്ക്കപ്പൽ, വിമാനം, കൂജകൾ, വിവിധ തരം പാത്രങ്ങൾ, വീടുകൾ, ആനയും ഒട്ടകവും വരെയുള്ള മൃഗങ്ങൾ, ഗരുഡൻ മുതലുള്ള പക്ഷികൾ എന്നിങ്ങനെ നൂറുകണക്കിനു ശില്പങ്ങളാണ് സുനിലിന്റെ കരവിരുതിൽ ഉണ്ടായിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |