മൂന്നാം ടെസ്റ്റിലും ഇംഗ്ളണ്ടിനെ അടിയറവ് പറയിച്ച് ആസ്ട്രേലിയ ആഷസ് പരമ്പര സ്വന്തമാക്കി
മെൽബണിൽ ഓസീസ് വിജയം ഇന്നിംഗ്സിനും 14 റൺസിനും
ഇംഗ്ളണ്ട് രണ്ടാം ഇന്നിംഗ്സിൽ 68 റൺസിന് ആൾഒൗട്ട്
നാലവറിൽ ഏഴുറൺസ് വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരൻ സ്കോട്ട് ബോളണ്ട് മാൻ ഒഫ് ദ മാച്ച്
മെൽബൺ: പരമ്പരയിലെ മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ടിനെ തകർത്ത് തരിപ്പണമാക്കിയ ആസ്‌ട്രേലിയയ്ക്ക് ആഷസ് കിരീടം. മെൽബണിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇന്നിംഗ്സിനും 14 റൺസിനുമാണ് ഓസീസിന്റെ വിജയം. ഈ വിജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിൽ 3-0 ന് മുന്നിലെത്തിയാണ് ഓസീസ് ആഷസ് ട്രോഫി നിലനിറുത്തിയത്. സ്‌കോർ: ഇംഗ്ലണ്ട് 185, 68,ആസ്‌ട്രേലിയ 267
വെറും മൂന്ന് ദിവസം കൊണ്ടാണ് ആസ്‌ട്രേലിയ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചത്. ആദ്യ ഇന്നിംഗ്സിൽ ഇംഗ്ളണ്ട് 185 റൺസിന് ആൾഒൗട്ടായിരുന്നു. ആസ്ട്രേലിയ 267 റൺസാണ് ഒന്നാം ഇന്നിംഗ്സിൽ നേടിയത്. 82 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ളണ്ട് 68 റൺസിന് ആൾഒൗട്ടായതോടെയാണ് പരമ്പരയും നഷ്ടമായത്.
മൂന്നാം ദിനം നാലിന് 31 എന്ന സ്‌കോറിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ട് ബാറ്റർമാരെ നിലയുറപ്പിക്കുംമുമ്പ് ഓസീസ് ബൗളർമാർ പറപ്പിക്കുകയായിരുന്നു. ആറുവിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റ പേസർ സ്‌കോട്ട് ബോളണ്ടാണ് ഇംഗ്ലണ്ടിനെ തകർത്തത്. നാലോവർ മാത്രമെറിഞ്ഞ ബോളണ്ട് ഒരു മെയ്ഡനടക്കം വെറും ഏഴ് റൺസ് വിട്ടുനൽകി സ്വന്തമാക്കിയത് ആറുവിക്കറ്റുകളാണ്. മിച്ചൽ സ്റ്റാർക്ക് മൂന്നുവിക്കറ്റെടുത്തപ്പോൾ കാമറൂൺ ഗ്രീന്‍ ശേഷിച്ച വിക്കറ്റ് സ്വന്തമാക്കി. ആദ്യ ഇന്നിംഗ്സിൽ ഒരു വിക്കറ്റ് നേടിയിരുന്ന സ്കോട്ട് ബോളണ്ടാണ് മാൻ ഒഫ് ദ മാച്ച്.
രണ്ടാം ഇന്നിംഗ്സിൽ 28 റൺസെടുത്ത നായകൻ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ഇംഗ്ലീഷ് ബാറ്റിംഗ് നിരയിൽ വെറും രണ്ട് പേർ മാത്രമാണ് രണ്ടക്കം കണ്ടത്. നാലുപേർ ഡക്കായി മടങ്ങി. 15.4ഓവർ മാത്രമാണ് മൂന്നാം ദിനത്തിൽ ഇംഗ്ളണ്ടിന് ബാറ്റുചെയ്യാൻ കഴിഞ്ഞത്.
ആദ്യ രണ്ട് ടെസ്റ്റിലും ആസ്‌ട്രേലിയ വലിയ മാർജിനിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു.
പരമ്പരയിലെ നാലാം ടെസ്റ്റ് മത്സരം ജനുവരി അഞ്ചിന് സിഡ്‌നിയിൽ തുടങ്ങും.
4-1-7-6
അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും കുറച്ച് റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ താരം എന്ന റെക്കാഡ് സ്കോട്ട് ബോളണ്ട് സ്വന്തമാക്കി. ആസ്‌ട്രേലിയയുടെ തന്നെ ചാൾസ് ടർണറുടെ റെക്കാഡാണ് ബോളണ്ട് ഭേദിച്ചത്. 1887-ൽ ഇംഗ്ലണ്ടിനെതിരേ 15 റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ ചാൾസിന്റെ പ്രകടനം ഇതോടെ പഴങ്കഥയായി.
1904 ന് ശേഷം ആസ്‌ട്രേലിയയിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും ചെറിയ സ്‌കോറാണിത്.
1936ന് ശേഷം ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും ചെറിയ സ്‌കോർ.
ഇംഗ്ളണ്ടിന്റെ ടെസ്റ്റിലെ 13-ാമത്തെ ഏറ്റവും മോശം സ്കോർ.
54 പേരാണ് 2021ലെ ആകെ ടെസ്റ്റ് മത്സരങ്ങളിൽ ഡക്കായ ഇംഗ്ളണ്ടുകാർ.ഇതോടെ 1998ലെ തങ്ങളുടെതന്നെ നാണക്കേടിന്റെ റെക്കാഡിനൊപ്പം അവർ എത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |