ഒരുപിടി ഗാനങ്ങൾക്കേ കൈതപ്രം വിശ്വനാഥൻ മലയാള സിനിമയിൽ ഈണം പകർന്നുള്ളു. എന്നാൽ അവയോരോന്നും മലയാളി എന്നെന്നും ഗൃഹാതുരത്വത്തോടെ ഓർക്കുന്ന പാട്ടുകളായിരുന്നു. ഏകാന്തം എന്ന ചിത്രത്തിലെ ' കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം ' എന്ന ഒരൊറ്റപ്പാട്ട് മതി വിശ്വനാഥനെ എന്നും ഓർമ്മിക്കാൻ.
വർഷം 2001. ജയരാജ് സംവിധാനം ചെയ്ത കണ്ണകി എന്ന ചിത്രത്തിലൂടെ കൈതപ്രം വിശ്വനാഥൻ സ്വതന്ത്ര സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചു. ജ്യേഷ്ഠൻ കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ഗാനരചന . കന്നി ചിത്രത്തിൽത്തന്നെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡ് കൈതപ്രം വിശ്വനാഥൻ കരസ്ഥമാക്കുകയും ചെയ്തു. യേശുദാസിന്റെ ആലാപനത്തിലാണ് കണ്ണകിയിലെ
' ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ സരയൂ തീരത്തു കാണാം ' എന്ന ഗാനം പിറന്നത്. ഗംഭീര തുടക്കം തന്നെ കൈതപ്രം വിശ്വനാഥന് ആദ്യ ചിത്രത്തിൽനിന്നു ലഭിച്ചു. കണ്ണകി എന്ന ചിത്രവും അതിലെ ഗാനങ്ങളും എന്നും ഒരു നോവാണ്. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ ഗാനഭൂഷണം പാസായ ശേഷം കൈതപ്രം ദാമോദരൻ നമ്പൂതിരി ഗാനരചനയും സംഗീതസംവിധാനവും നിർവഹിച്ച ദേശാടത്തിൽ സഹായിയായാണ് വിശ്വനാഥൻ രംഗത്തു വരുന്നത്. തിളക്കം, ദൈവനാമത്തിൽ, ഉള്ളം, ഏകാന്തം, മദ്ധ്യവേനൽ, നീലാംബരി , ഒാർമ മാത്രം എന്നീ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചു. കൈതപ്രം ദാമോദരൻ നമ്പൂതിരി ഗാനരചന നിർവഹിച്ച ചിത്രങ്ങൾക്കാണ് വിശ്വനാഥൻ അധികവും സംഗീതം പകർന്നത്. ഗിരീഷ് പുത്തഞ്ചേരി, സച്ചിദാനന്ദൻ പുഴങ്കര എന്നിവർക്കു വേണ്ടിയും സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. കണ്ണകിയിലെ കരിനീലക്കണ്ണഴകീ, എന്നുവരും നീ..,തിളക്കത്തിലെ നീയൊരു പുഴയായ്, എനിക്കൊരു പെണ്ണുണ്ട്, ഉള്ളത്തിലെ ആടൈടി ആടാടെടീ ആലിലക്കിളിയേ തുടങ്ങിയ പാട്ടുകൾ ശ്രോതാക്കളുടെ ഹൃദയത്തിൽനിന്ന് ഇറങ്ങിപോകാതെ നിൽക്കുന്നു. എല്ലാം ജ്യേഷ്ഠന്റെ പേനാത്തുമ്പിൽ പിറന്ന പാട്ട് . ജ്യേഷ്ഠന്റെ പാട്ടുകൾക്ക് സംഗീതം ഒരുക്കാനായിരുന്നു വിശ്വനാഥന് എന്നും പ്രിയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |