ന്യൂഡൽഹി: ക്യാപ്സൂളിൽ നിറച്ച ശേഷം വിഴുങ്ങിയ ഒരു കിലോയോളം കൊക്കെയ്‌ൻ കടത്താൻ ശ്രമിക്കുന്നതിനിടെ ഉഗാണ്ടൻ വനിത ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ പിടിയിലായി.
ഇവർ വിഴുങ്ങിയ 91 ക്യാപ്‌സൂളുകൾ ഡൽഹി ആർ.എം.എൽ ആശുപത്രിയിൽ നാലു ദിവസം നീണ്ട ശസ്‌ത്രക്രിയയിലൂടെ പുറത്തെടുത്തു. മയക്കുമരുന്ന് ക്യാപ്സ്യൂൾ രൂപത്തിൽ കടത്തുന്നത് പതിവാണെങ്കിലും ഇത്രയും അളവിൽ ഒരാളുടെ ശരീരത്തിൽ നിന്ന് കണ്ടെടുക്കുന്നത് ആദ്യമാണെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസം അന്താരാഷ്‌ട്ര ടെർമിനലിൽ വിമാനമിറങ്ങിയ ഉഗാണ്ടൻ വനിതയുടെ നടപ്പിലും ഭാവത്തിലും പന്തികേട് തോന്നിയാണ് കസ്റ്റംസുകാർ നോട്ടമിട്ടത്. ഇവരെ പിന്തുടർന്ന കസ്റ്റംസുകാർ വിമാനത്താവളത്തിന് പുറത്തു കടക്കുന്നതിന് തൊട്ടുമുൻപ് തടഞ്ഞു നിറുത്തി വിശദമായി ചോദ്യം ചെയ്‌തപ്പോൾ അവർ സത്യം തുറന്നു പറഞ്ഞു.
ഡൽഹി ആർ.എം.എൽ ആശുപത്രിയിൽ നടത്തിയ സ്കാനിംഗിൽ കുടലിൽ ക്യാപ്സൂളുകൾ കിടക്കുന്നത് വ്യക്തമായി. ക്യാപ്‌സൂളിനുള്ളിലെ മയക്കുമരുന്ന് പൊട്ടിത്തെറിച്ച് ജീവൻ അപകടത്തിലാകുമെന്ന് മനസിലാക്കിയ ഡോക്‌ടർമാർ ഉടൻ ശസ്ത്രക്രിയ നിർദ്ദേശിച്ചു. നാലു ദിവസമെടുത്താണ് 91 ക്യാപ്‌സൂളുകൾ പുറത്തെടുത്തത്. ഇവയിലാകെ 993 ഗ്രാം കൊക്കെയ്‌ൻ ആണ് നിറച്ചിരുന്നത്. ഇന്നലെ വനിതയുടെ അറസ്റ്റ് രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |