തിരൂർ: മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന്റെയല്ല, വർഗീയതയുടെ മേലങ്കിയാണ് അണിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.പി.എം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ജമാഅത്തെ ഇസ്‌ലാമിയുടെ മേലങ്കി അണിയുകയാണ് ലീഗ്. തീവ്രവർഗീയതയുടെ കാര്യത്തിൽ ലീഗ് എസ്.ഡി.പി.ഐയോട് മത്സരിക്കുന്നു. വർഗീയതയെ മതനിരപേക്ഷത കൊണ്ടേ നേരിടാനാവൂ. മതനിരപേക്ഷ നിലപാട് എടുക്കുന്നവരെയും മതേതര വിശ്വാസികളെയും ലീഗ് പുച്ഛിക്കുന്നു. പണ്ഡിതന്മാരെ വരെ അപമാനിക്കുന്ന തരത്തിലേക്കെത്തി. ഇതെല്ലാം ലീഗിനെ എവിടെ എത്തിക്കുമെന്നത് കണ്ടറിയണം. വർഗീയതയെ എതിർക്കാത്തതിനാൽ ശോഷിച്ച കോൺഗ്രസിന്റെ അനുഭവമാണ് ലീഗിനും വരാൻ പോവുന്നത്. ലീഗിൽ മഹാഭൂരിപക്ഷവും മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നവരാണ്. അങ്ങനെയുള്ളവർ ഇത്തരം പ്രവണതകൾ എതിർക്കുകയോ മറ്റു വഴികൾ കണ്ടെത്തുകയോ ചെയ്യണം. വഖഫ് ബോർഡിന്റെ ആവശ്യപ്രകാരമാണ് നിയമനം പി.എസ്.സിക്ക് വിടാൻ സർക്കാർ നിയമസഭയിൽ നിയമം കൊണ്ടുവന്നത്. അതിനെ അവിടെ എതിർക്കാതെ ലീഗ് പുറത്ത് സമരത്തിനിറങ്ങുകയാണ് ചെയ്തത്. കോഴിക്കോട്ടെ റാലിയിലെ മുദ്യാവാക്യം അവർ എങ്ങോട്ടുപോകുമെന്ന് കാണിക്കുന്നു. ചെത്തുകാരന്റെ മകൻ എന്ന് പറയുന്നതിൽ അഭിമാനിക്കുന്നു. അമ്മയെയും പെങ്ങളെയും തിരിച്ചറിയണമെന്ന് മാത്രമേ അവരോട് പറയാനുള്ളൂ. വികസന പ്രവർത്തനങ്ങൾക്ക് ഭൂമി വിട്ടുനൽകുന്നവർക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കും. ഇതിന്റെ പേരിൽ ആർക്കും ദുഃഖിക്കേണ്ടി വരില്ല. എന്തിനെയും എതിർക്കുന്ന കാലമാണിത്. അതാണ് കെ-റെയിലിന്റെ കാര്യത്തിലുമുണ്ടാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |