കോട്ടയം : " കിട്ടപ്പോര് കുറവാണേലും അദ്ധ്വാനം കൂടുതലാ. ഒരു ലിറ്ററിന്റെ വെള്ളക്കുപ്പി 80എണ്ണമുണ്ടെങ്കിലേ ഒരു കിലോ വരൂ. 20-25 രൂപ അതിന് കിട്ടിയാലായി. വെള്ളം പൊങ്ങുമ്പോഴുള്ള ഒഴുക്കിലാണ് കുപ്പികൾ അടിഞ്ഞുള്ള കോള്.
വേമ്പനാട്ടുകായൽ മുഖമായ വെട്ടിക്കാട്ടുമുക്ക് മുതൽ നാഗമ്പടം വരെ കിലോ മീറ്ററുകളോളം ദൂരം ആറുകളിലും തോടുകളിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്ന കുമ്മനം പഴനിക്കണ്ടത്തിൽ ബഷീറിന് ഇത് പറയുമ്പോൾ ഇരട്ടി ആവേശമാണ്. ആയിരക്കണക്കിന് പ്ലാസ്റ്റിക് കുപ്പികളാണ് 68 കാരനായ ബഷീർ ഇതുവരെ ശേഖരിച്ചത്.
താൻ ചെയ്യുന്നത് നദികളെ പ്ലാസ്റ്റിക് വിമുക്തമാക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനമാണെന്നറിയാത്ത ബഷീറിന്റെ ഫോട്ടോ പകർത്തിയതനായിരുന്നു കേരളകൗമുദി ഫോട്ടോഗ്രാഫർ വിഷ്ണു കുമരകത്തിന് യുവജനക്ഷമബോർഡിന്റെ മികച്ച ഫോട്ടോഗ്രാഫർക്കുള്ള അവാർഡ് ലഭിച്ചത്. അവാർഡ് ദാന ചടങ്ങിൽ ബഷീറിനും ഇരിപ്പിടം കിട്ടി. സാമൂഹ്യപ്രതിബദ്ധതയ്ക്ക് മന്ത്രി സജി ചെറിയാനിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങുമ്പോൾ ഇതൊക്കെ തനിക്ക് കിട്ടുമോയെന്ന് ബഷീർ പ്രതീക്ഷിച്ചിട്ട് പോലുമുണ്ടായിരുന്നില്ല.
ആറ്റിൽ എറിയുന്ന പൊട്ടിയ ട്യൂബ് ലൈറ്റും ബിയർ കുപ്പിയും കൊണ്ട് പലപ്പോഴും കൈ മുറിയും. നീർനായയുടെ ശല്യം വേറെ. കോഴി മാലിന്യവും മറ്റും ചീഞ്ഞഴുകി കിടക്കുന്നതിനിടയിൽ മൂക്ക് പൊത്തി വേണം കുപ്പി ശേഖരിക്കാൻ. സകല മാലിന്യവും ആറ്റിൽ തള്ളുന്നവർക്ക് ബോധം വേണ്ടേ ബഷീർ പറയുന്നു.
വലയിൽ കുരുങ്ങി, പിന്നെ ശേഖരിക്കാൻ തുടങ്ങി
കൂലിപ്പണി ചെയ്തു വന്ന ബഷീർ പണി കുറഞ്ഞതോടെയാണ് മീൻപിടിത്തത്തിലേക്ക് തിരിഞ്ഞത്. ഉടക്കുവല ആറ്റിൽ നീളത്തിലിടുന്നതിനിടയിൽ മീനുകൾക്കൊപ്പം പ്ലാസ്റ്റിക് കുപ്പികളും കുരുങ്ങി. വല മുറിയാതിരിക്കാൻ എടുത്ത കുപ്പികൾ ആറ്റിലേക്ക് തിരിച്ചെറിയുന്നത് ശരിയല്ലെന്ന തോന്നലിൽ അവ ശേഖരിക്കാൻ തുടങ്ങി. കുപ്പിക്ക് നക്കാപ്പിച്ചയാണ് കിട്ടുന്നതെങ്കിലും ആറ്റിലെ മാലിന്യങ്ങൾക്കിടയിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യ ശേഖരണമെന്ന കർമ്മം നിയോഗം പോലെ ബഷീർ വർഷങ്ങളായി തുടർന്നു.കാൽ മുറിഞ്ഞ് വിശ്രമത്തിലായിരുന്നപ്പോൾ മകൻ ഷബീർ കുപ്പി പെറുക്കൽ തുടർന്നു.. മുറിവ് ഭേദമായതോടെ ബഷീർ വീണ്ടും ആറ്റിലിറങ്ങി തുടങ്ങി.
''പ്ലാസ്റ്റിക് കുപ്പി പെറുക്കിയതിന് മന്ത്രിയുടെ കൈയിൽ നിന്ന് ഉപഹാരം കിട്ടിയെന്നറിഞ്ഞപ്പോൾ ഭാര്യ പാത്തുവിനും മൂന്ന് മക്കൾക്കും സന്തോഷമായി. പത്രത്തിൽ ഫോട്ടോ വന്നപ്പോൾ കൂട്ടുകാർക്കും സന്തോഷം. വലിയതുക അവാർഡായി കിട്ടിയെന്നാ എല്ലാവരും പറയുന്നത്. അതങ്ങനെ തന്നെ ഇരുന്നോട്ടെന്നു ഞാനും വച്ചു
ബഷീർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |