കോഴിക്കോട്: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരുപിടി ഗാനങ്ങൾ സമ്മാനിച്ച കർണാടക സംഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായകനുമായ കൈതപ്രം വിശ്വനാഥൻ (58) അന്തരിച്ചു. അർബുദബാധിതനായി കോഴിക്കോട് എം.വി.ആർ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയവെ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. ഇരുപതിലേറെ ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ച വിശ്വനാഥൻ സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനാണ്. കണ്ണകി എന്ന ചിത്രത്തിലൂടെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള 2001 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
കൈതപ്രം ദാമോദരൻ നമ്പൂതിരി ഗാനരചനയും സംഗീതസംവിധാനവും നിർവഹിച്ച ജയരാജ് ചിത്രം 'ദേശാടന'ത്തിൽ സഹായിയായാണ് സിനിമാപ്രവേശം. തുടർന്ന് ജയരാജിന്റെ തന്നെ ചിത്രമായ 'കണ്ണകി'യിലൂടെ സ്വതന്ത്ര സംഗീതസംവിധായകനുമായി. തിളക്കം, എകാന്തം, ദൈവനാമത്തിൽ, മധ്യവേനൽ, കൗസ്തുഭം തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയചിത്രങ്ങൾ.
ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനും പ്രശസ്ത സംഗീതജ്ഞനുമായിരുന്ന കണ്ണാടി കേശവൻ നമ്പൂതിരിയുടെയും അദിതി അന്തർജനത്തിന്റെയും മകനായി 1963 ൽ കണ്ണൂർ ജില്ലയിലെ കൈതപ്രം ഗ്രാമത്തിലാണ് ജനനം. മാതമംഗലം ഹൈസ്‌കൂളിലെ പഠനത്തിനുശേഷം തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിൽ നിന്ന് ഗാനഭൂഷണം പാസ്സായി. മാതമംഗലം സ്‌കൂളിലും നീലേശ്വരം രാജാസ് ഹൈസ്‌കൂളിലും സംഗീതാദ്ധ്യാപകനായിരുന്നു. പിന്നീട് പയ്യന്നൂരിൽ 'ശ്രുതിലയ" സംഗീത വിദ്യാലയം തുടങ്ങി.
കരിനീലക്കണ്ണഴകീ, ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ... (കണ്ണകി), കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം (ഏകാന്തം), നീയൊരു പുഴയായ്, എനിക്കൊരു പെണ്ണുണ്ട് (തിളക്കം), ആടെടീ ആടാടെടീ ആലിലക്കിളിയേ (ഉള്ളം) തുടങ്ങിയവയാണ് ശ്രദ്ധേയ ഗാനങ്ങൾ. കൗസ്തുഭം എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട്.സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് രാവിലെ 9ന് തിരുവണ്ണൂർ കോവിലകം ശ്മശാനത്തിൽ.
ഭാര്യ: ഗൗരി അന്തർജനം (കാഞ്ഞങ്ങാട് ആലമ്പാടി). മക്കൾ: അദിതി, നർമദ (സോഫ്റ്റ്‌വെയർ എൻജിനിയർ), കേശവ് (സോഫ്റ്റ്‌വെയർ എൻജിനിയർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |