ഹോങ്കോംഗ് : രാജ്യദ്രോഹപരമായ വാർത്തകൾ പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് ഹോങ്കോംഗിലെ സ്റ്റാൻഡ് ന്യൂസ് മാദ്ധ്യമ സ്ഥാപനത്തിൽ റെയ്‌ഡ് നടത്തി മുതിർന്ന ജീവനക്കാരെയടക്കം 6 പേരെ അറസ്റ്റ് ചെയ്തു. അടുത്തിടെ പ്രാബല്യത്തിൽ വന്ന ദേശീയ സുരക്ഷാ നിയമം പ്രയോഗിച്ച് ഹോങ്കോങ് ഭരണകൂടം നഗരത്തിൽ ഉയർന്നുവരുന്ന എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നെന്ന വിമർശനങ്ങൾക്കിടയാണ് പുതിയ സംഭവം. സ്റ്റാൻഡ് ന്യൂസിന്റെ ആക്ടിങ് ചീഫ് എഡിറ്റർമാരായ ചുങ് പുയികൂൻ, പാട്രിക് ലാം എന്നിവരും ബോർഡ് അംഗങ്ങളായ മാർഗരറ്റ് എൻ.ജി, ക്രിസ്റ്റീൻ ഫാങ്, ചോ താറ്റ് ചി, പോപ്പ് താരവും ഡെമോക്രസി ഐക്കണുമായി അറിയപ്പെടുന്ന ഡെനിസ് ഹോയും ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായതെന്നാണ് വിവരം. രാജ്യദ്രോഹപരമായ വാർത്തകൾ പ്രസിദ്ധീകരിക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. 200ൽ ഏറെ പൊലീസുകാരാണ് സ്ഥാപനത്തിൽ റെയ്ഡ് നടത്തിയത്. തുടർന്ന് സ്ഥാപനത്തിലെ കമ്പ്യൂട്ടറുകളും മറ്റ് രേഖകളും പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് സ്റ്റാന്ഡ് ന്യൂസ് പൂട്ടുകയാണെന്നു കാണിച്ച് പത്രം അധികൃതർ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ഹോങ്കോംഗിലെ ജനാധിപത്യ അനുകൂല മാദ്ധ്യമ സ്ഥാപനമായിരുന്നു സ്റ്റാൻഡ് ന്യൂസ്. ഇതിന് മുൻപും രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഹോങ്കോംഗിലെ ഏറെ ജനപ്രീയമായ ആപ്പിൾ ഡെയിലി എന്ന മാദ്ധ്യമസ്ഥാപനത്തിൽ റെയ്ഡ് നടത്തി സ്ഥാപനം പൂട്ടിച്ചിരുന്നു. അതേ സമയം മാദ്ധ്യമസ്ഥാപനത്തിലെ വാർത്താ സാമഗ്രികൾ പരിശോധിച്ച് പിടിച്ചെടുക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്നാണ് ഹോങ്കോംഗ് പോലീസിന്റെ വാദം. എന്നാൽ ചൈനീസ് പിന്തുണയുള്ള ഹോങ്കോംഗിലെ പാവ സർക്കാർ പുതിയ നിയമത്തിന്റെ മറപിടിച്ച് നിരപരാധികളെ വേട്ടയാടുകയാണെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |