അടിയർ, അരനാടർ, ഇരുളർ, ഊരാളി, കനലാടി, കാണിക്കാർ, കാട്ടുനായ്ക്കർ, കൊറഗർ, കൊണ്ടറെഡ്ഡി, കുറിച്യർ, ചിങ്ങത്താൻ, മലയരയൻ, മലകുറവൻ, മലപ്പണ്ടാരം, മുഡുഗർ, നായാടി... എന്നിങ്ങനെ അമ്പതിലേറെ ജാതി, ഉപജാതികകളുണ്ട് ആദിവാസികളുടെ ഇടയിൽ. ഇവരിൽ ഇപ്പോഴും ഗുഹകളിൽ കഴിയുന്ന പുറംലോകമെന്തെന്ന് അറിയാത്ത ചോലനായക്കർ വിഭാഗത്തിൽ പെട്ടവർ കൂടുതലായി കഴിയുന്നത്. നിലമ്പൂർ താലൂക്കിലെ മാഞ്ചേരി എന്ന ഉൾവനത്തിലാണ്. കടുവയും പുലിയും ആനയും കരിമ്പുലിയുമൊക്കെയുള്ള കറുത്തകാട്. അവിടെ ഒഴുകന്ന പുഴയ്ക്കു പോലും കറുപ്പ് നിറമാണ്- കരിമ്പുഴ.
എല്ലാ ബുധനാഴ്ചയും വനംവകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടറും ഉണ്ടാകും. ജീപ്പിൽ ഒരു മണിക്കൂറിലേറെ യാത്ര ചെയ്യുമ്പോൾ സർക്കാരിന്റെ ക്യാമ്പ് ഓഫീസെത്തും. ബുധനാഴ്ചകളിലേ അതു തുറക്കാറുള്ളൂ. അന്നു വനവിഭവങ്ങളുമായി ഏതാനും ആദിവാസികളും അവിടെ എത്തും. വനവിഭവങ്ങൾ വാങ്ങി പകരം അരി, പയർ തുടങ്ങിയവ അവർക്ക് കൈമാറും. പണ്ടത്തെ ബാർട്ടർ രീതി തന്നെ. വരുന്നവർക്ക് മരുന്ന് ആവശ്യമുണ്ടെങ്കിൽ ഡോക്ടർ നൽകും. ഉച്ചയോടെ എല്ലാവരും മടങ്ങും.
ചോലനായ്ക്കർ വിഭാഗത്തിലെ ഭൂരിഭാഗം പേരും ഈ ക്യാമ്പ് സ്ഥലത്തേക്ക് വരാറെ ഇല്ല. ഉൾവനങ്ങളിൽ സ്ത്രീകൾ ഇങ്ങോട്ടു ദർശിക്കാറുപോലുമില്ല. കാട്ടിൽ തന്നെ സ്ഥിരമായി ഒരിടത്തു കഴിയുന്ന വിഭാഗമല്ല ഇവർ. സംഘമായി വാസസ്ഥലം മാറ്റിക്കൊണ്ടിരിക്കും. മറ്റ് ആദിവാസിളെ മാറ്റി താമസിപ്പിക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കന്നടയോട് സാമ്യമുള്ളതാണ് ഭാഷ. നമ്മൾ അവിടെ ചെല്ലുമ്പോൾ ക്യാമ്പിൽ പതിവിലേറെ ഉദ്യോഗസ്ഥർ. അസി. കളക്ടർ ശ്രീധന്യയുടെ നേതൃത്വത്തിൽ ആദിവാസികൾക്ക് ബാങ്ക് അക്കൗണ്ട്, ആധാർ കാർഡ്, കൊവിഡ് വാക്സിൻ ഒക്കെ നൽകാനുള്ള ശ്രമം നടക്കുന്നു.
പൊതുസമൂഹത്തിനൊപ്പം ചോലനായ്ക്കർ വിഭാഗത്തേയും എത്തിക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമാണ് ആധാർ കാർഡ് ഉൾപ്പെടെയുളളവ അവർക്കു നൽകുന്നത്.
ഭൂമി ഉറപ്പുനൽകുകയാണെങ്കിൽ ചിലരെങ്കിലും ഇപ്പോഴത്തെ നിലയിൽ നിന്നും മാറിതാമസിക്കാൻ തയ്യാറായിട്ടുണ്ടെന്ന് ശ്രീധന്യ പറഞ്ഞു.
ഇനി നമ്മുക്ക് വയനാട്ടിലെ ഓണിവയലിലോട്ടു പോകാം. കല്പറ്റ പട്ടണത്തോടു ചേർന്നുള്ള സ്ഥലമാണ് ഓണിവയൽ. പ്രധാനറോഡിൽ നിന്നും ഇടറോഡിലേക്കു കടന്നപ്പോൾ അതുവഴി നടന്നുപോയവരുടെ മുന്നറിയിപ്പ് ആ വെള്ളത്തിലൊന്നും ചവിട്ടരുത് ആ ഫ്ളാറ്റിൽ നിന്നുള്ള കക്കൂസ് മാലിന്യമാണ് ഒഴുകി വരുന്നത്. 2014 ആഗസ്റ്റ് 19ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്ത് അന്നത്തെ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി താക്കോൽദാനം നിർവഹിച്ച ഫ്ളാറ്റാണിത്. സംസ്ഥാനത്തെ പട്ടികവർഗക്കാരുടെ ഏകഫ്ലാറ്റ്. ഒരു വൃദ്ധനും കുട്ടികളും മാത്രമാണ് അവിടെ കാണാൻ കഴിഞ്ഞത്. ഫ്ലാറ്റലുള്ളവർക്ക് ഒരു പൊതുകിണർ ഉണ്ട്. ഉള്ളിലോട്ട് നോക്കിയപ്പോൾ റോഡിലൂടെ ഒഴുകുന്ന മാലിന്യത്തിന്റെ മറ്റൊരു രൂപം!
പണി കഴിഞ്ഞ് ഉച്ച ഭക്ഷണം കഴിക്കാനെത്തിയ പാർവതി കാര്യങ്ങൾ ചുരുക്കി പറഞ്ഞു. ഒറ്റയൊറ്റ വീടുകളിൽ കഴിഞ്ഞിരുന്നതങ്ങളുടെ സമ്മതമില്ലാതെ ഫ്ലാറ്റിലാക്കി. പിന്നെ ആരും തിരഞ്ഞു നോക്കിയില്ല. അതിന്റെ ഫലമാണ് ഈ കാണുന്നത്. 17 കുടുംബങ്ങളാണ് തിങ്ങി കഴിയുന്നത്. പലരും തോട്ടപ്പണിക്കു പോകുന്നു.
മാഞ്ചേരിയിൽ ആദിവാസികൾക്കായി സർക്കാർ പണിത കെട്ടിടങ്ങൾ കണ്ടിരുന്നു ശോകമാണ് അവസ്ഥ. പൊട്ടി തകർന്നു കിടക്കുന്നു.
ഓരോ ഊരിലെത്തുമ്പോഴും സർക്കാർ അധികാരികളെ വല്ലാതെ ഭയക്കുന്ന മറ്റുള്ളവരെ സംശയത്തോടെ വീക്ഷിക്കുന്ന ആദിവാസികളെയാണ് കണ്ടത്. പറ്റിക്കപ്പെടുന്നത് സ്ഥിരമായപ്പോൾ ആദിവാസികൾക്കാരേയും വിശ്വാസമില്ലാത്തവരായി.
ഗോത്രജനതയുടെ നഷ്ടപ്പെടലുകൾ, വ്യഥ ഇതൊന്നും അവസാനിക്കുന്നില്ല. അവർ ചൂക്ഷണം ചെയപ്പെടേണ്ടവരല്ലെന്ന ബോധം പൊതുസമൂഹത്തിനു സർക്കാർ സംവിധാനങ്ങളും തിരിച്ചറിയാത്ത കാലത്തോളം അതു തുടരും... (അവസാനിച്ചു)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |