മാഞ്ചസ്റ്റർ യുണൈറ്റഡ് 3- ബേൺലി 1
മാഞ്ചെസ്റ്റര്‍: കഴിഞ്ഞ ദിവസം ന്യൂകാസിലിനോട് സമനിലയിൽ പിരിഞ്ഞിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി. സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ബേൺലിയെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് തകർത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പുതുവത്സരമാഘോഷിച്ചത്.
യുണൈറ്റഡിനുവേണ്ടി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ, സ്‌കോട്ട് മക്ടൊമിനെ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ബെൻ മീയുടെ സെൽഫ് ഗോളും തുണയായി. ബേൺലിയ്ക്ക് വേണ്ടി ആരോൺ ലെനൻ ആശ്വാസ ഗോളടിച്ചു.
ന്യൂകാസിലിനെതിരായ മത്സരത്തിൽ നിന്ന് വലിയ മാറ്റങ്ങളുമായാണ് പരിശീലകൻ റാൽഫ് റാംഗ്നിക് യുണൈറ്റഡിനെ ഇറക്കിയത്. എഡിൻസണ്‍ കവാനി, ലൂക്ക് ഷോ, ആരോൺ വാൻ ബിസാക്ക, ഗ്രീൻവുഡ്, മാറ്റിച്ച് തുടങ്ങിയവരെല്ലാം ആദ്യ ഇലവനിൽ ഇടം നേടി. വളരെ വ്യത്യസ്തമായ 4-2-2-2 ശൈലിയിലാണ് ടീം കളിച്ചത്.
മത്സരത്തിന്റെ തുടക്കം തൊട്ട് യുണൈറ്റഡ് ആധിപത്യം പുലർത്തി. എട്ടാം മിനിട്ടിൽ സ്‌കോട്ട് മക്ടൊമിനെ നേടിയ തകർപ്പൻ ഗോളിന്റെ ബലത്തിൽ യുണൈറ്റഡ് ലീഡെടുത്തു. റൊണാൾഡോ നൽകിയ പാസ് സ്വീകരിച്ച മക്ടൊമിനെ വിദഗ്ധമായി പന്ത് വലയിലെത്തിക്കുകയായിരുന്നു.
പിന്നാലെ 27-ാം മിനിട്ടിൽ യുണൈറ്റഡ് ലീഡ് ഉയർത്തി. ഇത്തവണ ജേഡൻ സാഞ്ചോയാണ് ഗോളിന് വഴിയൊരുക്കിയത്. ഗോൾവലയിലേക്ക് പോകുകയായിരുന്ന സാഞ്ചോയുടെ ഷോട്ട് ബേൺലി പ്രതിരോധതാരം ബെൻ മീയുടെ കാലിൽ തട്ടി വലയിൽ കയറി. 35-ാം മിനിട്ടിലാണ് റൊണാൾഡോ സ്കോർ ചെയ്തത്.
സ്‌കോട് മക്ടൊമിനെയുടെ ഷോട്ട് ക്രോസ്ബാറിലിടിച്ച് തെറിച്ചെങ്കിലും നേരെയെത്തിയത് റൊണാൾഡോയുടെ കാലിലേക്കാണ്. ആളൊഴിഞ്ഞ പോസ്റ്റിലേക്ക് ക്രിസ്റ്റ്യാനോ അനായാസം നിറയൊഴിച്ചു. താരത്തിന്റെ സീസണിലെ എട്ടാമത്തെ ഗോളാണിത്. ഇതോടെ പ്രിമിയർ ലീഗിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ നാലാംസ്ഥാനത്തെത്തി.
എന്നാൽ 38-ാം മിനിട്ടിൽ ആരോണ്‍ ലെനന്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. രണ്ടാം പകുതി ഗോൾ രഹിതമായിരുന്നു. നിരവധി അവസരങ്ങൾ യുണൈറ്റഡിന് ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. 2021ലെ യുണൈറ്റഡിന്റെ അവസാന മത്സരമായിരുന്നു ഇത്.
ഈ വിജയത്തോടെ യുണൈറ്റഡ് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തെത്തി. 18 മത്സരങ്ങളിൽ നിന്ന് 31 പോയിന്റാണ് യുണൈറ്റഡിനുള്ളത്. ബേൺലി 11 പോയിന്റുമായി 18-ാം സ്ഥാനത്താണ
മുന്നിൽ സിറ്റി
ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ എട്ടു പോയിന്റ് ലീഡുമായി മാഞ്ചസ്റ്റർ സിറ്റിയാണ് പുതുവത്സരത്തിൽ ഒന്നാമത്. 2021ലെ അവസാന പോരാട്ടത്തിൽ ബ്രെന്റ്ഫോഡിനെ 1–0ന് കീഴടക്കിയ സിറ്റി ലീഗിൽ തുടർച്ചയായ പത്താം ജയമാണു സ്വന്തമാക്കിയത്.16-ാം മിനിട്ടിൽ ഫിൽ ഫോഡനാണ് സിറ്റിയുടെ വിജയഗോൾ നേടിയത്.
ചെൽസി ബ്രൈറ്റണുമായി സമനിലയായതും ലിവർപൂൾ ലെസ്റ്റർ സിറ്റിയോടു തോൽക്കുകയും ചെയ്തതോടെ ലീഗിൽ സിറ്റിയുടെ ആധിപത്യം 2022ലും തുടരുമെന്നുറപ്പായി. സിറ്റിക്ക് 20 കളിയിൽ 50 ; ചെൽസിക്ക് 42, ലിവർപൂളിന് 41 എന്നിങ്ങനെയാണ് പോയിന്റ് നില. ലിവർപൂൾ ഒരു മത്സരം കുറച്ചാണു കളിച്ചിട്ടുള്ളതെന്നത് രണ്ടാം സ്ഥാനക്കാരായ ചെൽസിക്കു ഭീഷണിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |