കണ്ണൂർ സർവകലാശാലാ വൈസ്ചാൻസലർ പുനർനിയമനത്തിൽ സർക്കാരുമായി ഉടക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിടാനുള്ള ഭാവമില്ലാതെ ഏറ്റുമുട്ടൽ തുടരുകയാണ്. വൈസ്ചാൻസലർ പുനർനിയമനം ചോദ്യം ചെയ്തുള്ള അപ്പീലിൽ ഹൈക്കോടതി അയച്ച നോട്ടീസ് സർക്കാരിലേക്ക് തിരിച്ചയച്ച് പുതിയൊരു യുദ്ധമുഖം തുറക്കുകയാണ് ഗവർണർ ചെയ്തത്. ഡിസംബർ എട്ടിനു തന്നെ താൻ ചാൻസലർ പദവിയൊഴിഞ്ഞെന്നും അതിനാൽ നോട്ടീസിന് സർക്കാർ തന്നെ മറുപടി നല്കട്ടെയെന്നുമാണ് ഗവർണറുടെ നിലപാട്. എന്നാൽ ഈ വാദം നിയമപരമായി നിലനില്‌ക്കുന്നതല്ലെന്നതാണ് യാഥാർത്ഥ്യം. ഗവർണറും സർക്കാരുമായുള്ള ഏറ്റുമുട്ടൽ കാരണം 13സർവകലാശാലകളുടെ ഭരണമേൽനോട്ടം അവതാളത്തിലാണിപ്പോൾ. പ്രോചാൻസലറുടെ ഇല്ലാത്ത അധികാരമുപയോഗിച്ച് മന്ത്രി ആർ.ബിന്ദു തനിക്ക് ശുപാർശ നൽകിയത് തെറ്റാണെന്ന് ഗവർണർ ആവർത്തിക്കുന്നുണ്ട്. എന്നാൽ ശുപാർശ കത്ത് നൽകിയതിനെ ന്യായീകരിക്കുകയാണ് മന്ത്രിയും സർക്കാരും. ഇതും ഗവർണറെ പ്രകോപിപ്പിക്കുന്നുണ്ട്. രാജ്ഭവൻ ആവശ്യപ്പെട്ടിട്ടും തനിക്കുവേണ്ടി ഹൈക്കോടതിയിൽ വാദിക്കാൻ അഡ്വക്കേറ്റ് ജനറൽ സന്നദ്ധനാകാതിരുന്നതും ഗവർണറെ കോപാകുലനാക്കിയിട്ടുണ്ട്. ഇതോടെയാണ് ഹൈക്കോടതിയുടെ നോട്ടീസ് സ്വീകരിക്കാതെ സർക്കാരിലേക്ക് അയയ്ക്കാനുള്ള കടുത്ത തീരുമാനം ഗവർണർ കൈക്കൊണ്ടത്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്നും എല്ലാം പൊതുസമൂഹത്തോട് തുറന്നുപറയാനാവില്ലെന്നും പറയുന്നതിലൂടെ സർക്കാരിന്റെ വഴിവിട്ട നീക്കങ്ങളെക്കുറിച്ച് തനിക്ക് ഉത്തമ ബോദ്ധ്യമുണ്ടെന്ന സന്ദേശവും ഗവർണർ നല്കുന്നുണ്ട്.
സർവകലാശാലകളുടെ ചാൻസലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കാനും ഇതിനായി ഒരു ഓർഡിനൻസ് തയ്യാറാക്കി രാജ്ഭവനിലെത്തിച്ചാൽ ഒപ്പിട്ടു നല്കാമെന്നുമാണ് ഗവർണർ പറയുന്നത്. എന്നാൽ ഇതിന് സർക്കാരിനും സി.പി.എമ്മിനും താത്പര്യമില്ല. സർവകലാശാലകളുടെ തലവനായി സർവാധികാരങ്ങളോടെ ഗവർണറെ ചാൻസലറാക്കിയത് നിയമസഭയാണ്. ആ നിയമത്തിൽ ഭേദഗതി വരുത്തും വരെ ഗവർണർ തന്നെ ചാൻസലറായി തുടരേണ്ടതുണ്ട്. കഴിഞ്ഞ എട്ടുമുതൽ ചാൻസലർ അല്ലെന്ന് ഗവർണർ നിലപാടെടുത്തെങ്കിലും അത് നിയമപരമായി നിലനില്ക്കുന്നതല്ല. നിയമപ്രകാരമേ ഗവർണർക്കും പ്രവർത്തിക്കാനാവൂ. ചാൻസലറുടേത് അധിക ജോലിയാണെന്നും അതു ചെയ്യാനുള്ള ഭരണഘടനാപരമായ ബാധ്യത തനിക്കില്ലെന്നുമാണ് ഗവർണറുടെ നിലപാട്. ഇതിനെ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞുകഴിഞ്ഞു.
എന്തായാലും ഗവർണർക്ക് തോന്നുമ്പോൾ ഉപേക്ഷിക്കാവുന്ന പദവിയല്ല ചാൻസലറുടേത്. സർവകലാശാലകളുടെ സ്വയംഭരണവും വിശ്വാസ്യതയും അംഗീകാരവും ഉറപ്പാക്കാനാണ് നിയമസഭ സർവഅധികാരങ്ങളോടെ ഗവർണറെ ചാൻസലറാക്കിയത്. പെരുമാറ്റദൂഷ്യമോ അഴിമതിയോ കെടുകാര്യസ്ഥതയോ കണ്ടെത്തിയാൽ വൈസ്ചാൻസലറെയും പ്രോ വൈസ്ചാൻസലറെയും ചുമതലയിൽ നിന്ന് നീക്കാനും അടിയന്തര ഘട്ടത്തിൽ സർവകലാശാലയിലെ ഏത് അധികാരിയെയും സസ്പെൻഡ് ചെയ്യാനും പിരിച്ചുവിടാനും അധികാരമുണ്ട് ചാൻസലറിന്. ചാൻസലറുടെ അഭാവത്തിലോ അദ്ദേഹത്തിന് പ്രവർത്തിക്കാൻ കഴിയാതെ വന്നാലോ മാത്രമാണ് പ്രോ ചാൻസലറായ ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് അധികാരം. എന്നാൽ സർവകലാശാലകളുമായി ബന്ധപ്പെട്ട ഒറ്റ ഫയലും ഗവർണർ സ്വീകരിക്കുന്നില്ല. ഗവർണറുടെ നിർദ്ദേശപ്രകാരം സർവകലാശാലാ ഫയലുകൾ രാജ്ഭവൻ സെക്രട്ടേറിയറ്റിലേക്ക് അയയ്ക്കുന്നുണ്ട്. ഇവ മുഖ്യമന്ത്രിയുടെ ഓഫീസിൽ കെട്ടിവച്ചിരിക്കുകയാണ്. ഇതിലൊന്നും തീരുമാനമെടുക്കാൻ മുഖ്യമന്ത്രിക്കോ ഉന്നതവിദ്യാഭ്യാസ മന്ത്രിക്കോ അധികാരമില്ല. ചാൻസലറുടെ അധികാരം മുഖ്യമന്ത്രിക്കോ പ്രോ ചാൻസലറായ ഉന്നതവിദ്യാഭ്യാസ മന്ത്രിക്കോ നല്കുന്നതിനായി നിയമഭേദഗതി കൊണ്ടുവരാൻ സർക്കാരിനും ഇടതുമുന്നണിക്കും താത്പര്യമില്ല. പക്ഷേ, ഗവർണർ ഫയലുകൾ നോക്കാത്തത് 13 സർവകലാശാലകളുടെ ദൈനംദിനകാര്യങ്ങളെ ബാധിക്കില്ല. അപ്പീലുകൾ, പരാതികൾ, നിയമഭേദഗതികളും ഭരണതീരുമാനങ്ങളും അംഗീകരിക്കൽ, കോടതിയിലെ കേസുകൾ എന്നിവയെ ബാധിക്കും.
നോട്ടീസ് തിരിച്ചയയ്ക്കൽ
കണ്ണൂർ സർവകലാശാലാ വൈസ്ചാൻസലർ പുനർ നിയമനക്കേസിൽ ഒന്നാം എതിർകക്ഷിയായ ചാൻസലർക്ക് ഹൈക്കോടതി നൽകിയ നോട്ടീസ് സർക്കാരിന് കൈമാറിയിരിക്കുകയാണ് ഗവർണർ. ചാൻസലർക്കാണ് ഹൈക്കോടതിയുടെ നോട്ടീസെന്നും കഴിഞ്ഞ എട്ടുമുതൽ താൻ ചാൻസലർ പദവി വഹിക്കുന്നില്ലെന്നുമാണ് നിലപാട്. ജനുവരി 12ന് അപ്പീൽ ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നതിന് മുന്നോടിയായി സത്യവാങ്മൂലം നല്‌കാൻ നിർദ്ദേശിച്ചുള്ളതാണ് നോട്ടീസ്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ചൂണ്ടിക്കാട്ടി, തന്നെ സമ്മർദ്ദത്തിലാക്കി ഡോ.ഗോപിനാഥ് രവീന്ദ്രനെ വി.സിയായി പുനർനിയമിക്കാൻ സർക്കാർ ഉത്തരവിറക്കിച്ചതാണെന്നാണ് ഗവർണറുടെ ആരോപണം. നിയമവിരുദ്ധമായ ഉത്തരവിറക്കിയതിന്റെ പേരിൽ താൻ ചാൻസലർ പദവി ഒഴിയുകയാണെന്നും മുഖ്യമന്ത്രി ചാൻസലർ പദവി ഏറ്റെടുക്കട്ടെയെന്നുമാണ് ഗവർണറുടെ നിലപാട്. ഹൈക്കോടതിയുടെ നോട്ടീസ് സ്വീകരിക്കാതെ ഗവർണർ ഒഴിഞ്ഞുമാറിയതോടെ സർക്കാർ വെട്ടിലായിരിക്കുകയാണ്.
നിലവിലെ വി.സിയെ പുനർനിയമിക്കാൻ സർവകലാശാലാ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും ,നിയമനം നടത്തിയത് ചാൻസലറാണെന്നുമാണ് സർക്കാർ നിലപാട്. എന്നാൽ ,അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഹാജരാക്കി സർക്കാർ തന്നെ സമ്മർദ്ദത്തിലാക്കി നിയമവിരുദ്ധ ഉത്തരവിറക്കിച്ചെന്നാണ് ഗവർണറുടെ നിലപാട്. സമ്മർദ്ദത്തിന് വഴങ്ങി നിയമവിരുദ്ധ ഉത്തരവിറക്കിയതിന്റെ ഉത്തരവാദിത്തമേറ്റ് ചാൻസലർ പദവിയൊഴിഞ്ഞെന്ന് ഗവർണർ ഹൈക്കോടതിയെ അറിയിക്കാനും ഇടയുണ്ട്. പുനർനിയമനം നിയമവിരുദ്ധമാണെന്ന് ഗവർണർ സത്യവാങ്മൂലത്തിൽ ഹൈക്കോടതിയെ അറിയിച്ചാൽ സർക്കാരിന് കുരുക്കാവും. ഇതിനിടയിലാണ് നോട്ടീസ് സർക്കാരിലേക്ക് തിരിച്ചയച്ച് ഗവർണർ ഒഴിഞ്ഞുമാറുന്നത്.
യുദ്ധം തീർക്കാൻ
സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരമുണ്ടാവില്ലെന്ന് സർക്കാർ ഉറപ്പുനല്കിയാൽ ചാൻസലർ പദവിയൊഴിഞ്ഞ തീരുമാനം പുന:പരിശോധിക്കാമെന്നാണ് ഗവർണറുടെ നിലപാട്. സർക്കാരുമായി ഗവർണർ തുറന്നപോരിലായിട്ടും മുഖ്യമന്ത്രി ഇതുവരെ അദ്ദേഹത്തെ നേരിൽക്കണ്ട് അനുനയത്തിന് ശ്രമിച്ചിട്ടില്ല. പാർട്ടി സമ്മേളനങ്ങളുടെ തിരക്കിൽ ആയതിനാൽ മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഇല്ല. ഗവർണർ തിരുവനന്തപുരത്തുണ്ട്. രാഷ്ട്രപതിയുടെ സന്ദർശനവേളയിൽ ചടങ്ങുകളിൽ ഒരുമിച്ച് പങ്കെടുത്തെങ്കിലും ഇരുവരും പരസ്പരം മുഖംകൊടുത്തിരുന്നില്ല. സർവകലാശാലകളിൽ വിനാശകരമായ രാഷ്ട്രീയ അതിപ്രസരമുള്ളതിനാലാണ് ചാൻസലർ പദവിയൊഴിഞ്ഞതെന്നാണ് ഗവർണറുടെ നിലപാട്. വാഴ്സിറ്റികളുടെ സ്വയംഭരണം ഉറപ്പാക്കി നിയമപ്രകാരമുള്ള നടപടികളേ ഇനിയുണ്ടാവൂ എന്ന് സർക്കാരിന് ഗവർണറെ ബോദ്ധ്യപ്പെടുത്താം. അങ്ങനെയായാൽ ഗവർണർ തീരുമാനം പുന:പരിശോധിച്ചേക്കും.
ഊരാക്കുടുക്കായ കേസ്
കണ്ണൂർ സർവകലാശാലാ വൈസ്ചാൻസലർ പുനർനിയമനക്കേസിലെ അപ്പീൽ ഡിവിഷൻബെഞ്ച് പരിഗണിക്കുമ്പോൾ സർക്കാരും ഗവർണറും പരസ്പരം കുറ്റപ്പെടുത്തുന്ന സ്ഥിതിയുണ്ടാവും. നിലവിലെ വി.സിയെ പുനർനിയമിക്കാൻ സർവകലാശാലാ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും നിയമനം നടത്തിയത് ചാൻസലറാണെന്നുമാണ് സർക്കാർ നിലപാട്. എന്നാൽ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഹാജരാക്കി സർക്കാർ തന്നെ സമ്മർദ്ദത്തിലാക്കി നിയമവിരുദ്ധമായ ഉത്തരവിറക്കിച്ചെന്നാണ് ഗവർണറുടെ വാദം. പുനർനിയമനത്തിന് സർവകലാശാലാ നിയമത്തിൽ വകുപ്പുണ്ടെങ്കിലും നിയമിക്കപ്പെടുമ്പോൾ അറുപത് വയസ് കഴിയാൻ പാടില്ല. പ്രായപരിധി മറികടക്കാൻ യു.ജി.സി മാനദണ്ഡത്തെയാണ് സർക്കാർ കൂട്ടുപിടിച്ചത്. യു.ജി.സി ചട്ടത്തിൽ പ്രായപരിധിയില്ല. പക്ഷേ പുനർനിയമനത്തിന് വ്യവസ്ഥയില്ല. രണ്ടിലും വി.സി നിയമനം സെർച്ച് കമ്മിറ്റി ശുപാർശ ചെയ്യുന്ന പാനലിൽ നിന്നായിരിക്കണം. വി.സി നിയമനത്തിന് ചട്ടപ്രകാരം വിജ്ഞാപനമിറക്കുകയും സെലക്ഷൻ കമ്മിറ്റിയുണ്ടാക്കുകയും ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തശേഷമാണ് വിസിയായിരുന്ന ആളെത്തന്നെ വീണ്ടും നിയമിക്കണമെന്ന് പ്രോചാൻസലറായ മന്ത്രി ആർ.ബിന്ദു ആവശ്യപ്പെട്ടതെന്ന് ഗവർണർ ആവർത്തിക്കുന്നുണ്ട്. നടപടിക്രമങ്ങൾ പാലിക്കണമെന്ന് താൻ ആവശ്യപ്പെട്ടിട്ടും അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ചൂണ്ടിക്കാട്ടി സർക്കാർ നിർബന്ധിച്ചു. നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്തതിനാൽ സർവകലാശാലകളുടെ ചാൻസലർ പദവി ഒഴിഞ്ഞു- ഇതാണ് ഗവർണർ ആവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |