തിരുവനന്തപുരം: ലൈഫ് പദ്ധതിയെയും സർക്കാരിന്റെ സൗജന്യ കിറ്റ് വിതരണത്തെയും പൊളിക്കാനിറങ്ങി കൈ പൊളളിയ പ്രതിപക്ഷം സിൽവർ ലൈൻ പദ്ധതിക്കെതിരെ ഗൂഢശ്രമങ്ങൾ നടത്തുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്.
അർദ്ധ അതിവേഗ പാത വന്നാൽ യുഡിഎഫിന്റെയും ബിജെപിയുടെയും ബഹുജനാടിത്തറയിൽ ചോർച്ചയുണ്ടാകും എന്ന ആശങ്കയാണ് പ്രതിപക്ഷനേതാവടക്കം സമരത്തിന് പുറപ്പെടാൻ കാരണമായതെന്ന് കോടിയേരി ആരോപിച്ചു. സിൽവർ ലൈൻ പദ്ധതിയെ ആദ്യം പിന്തുണച്ച കേന്ദ്ര സർക്കാർ പിന്നീട് ചുവട് മാറ്റി. ഇടത്പക്ഷം ഭരിക്കുമ്പോൾ കേരളം അത്രമേൽ വളരേണ്ടെന്ന മനോഭാവമാണിത്.
തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന യു.പിയിലും പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തിലും ആയിരക്കണക്കിന് കോടി രൂപകളുടെ അതിവേഗ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. വാരണാസിയിൽ പുതിയ അതിവേഗ പാത വരുന്നു, മുംബയ്-അഹമ്മദാബാദ് ഹൈസ്‌പീഡ് ലൈൻ നിർമ്മാണത്തിലുണ്ട്. എന്നാൽ കേന്ദ്ര റെയിൽവെ മന്ത്രാലയം മുൻകൈയെടുത്ത 18 പുതിയ ലൈനുകളിൽ കേരളമില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി.
കേന്ദ്ര അവഗണനയെ സ്വന്തം പദ്ധതികൊണ്ട് ചെറുക്കാൻ ശ്രമിക്കുന്ന കേരള സർക്കാരിനെ ആത്മാഭിമാനമുളള കേരളീയന് പിന്തുണയ്‌ക്കേണ്ട കടമയുണ്ടെന്നും ഓർമ്മിപ്പിച്ച കോടിയേരി പ്രതിപക്ഷത്തെ ചിലർ ആരോഗ്യകരമായ സംശയങ്ങൾ ഉന്നയിച്ചെന്നും ഇക്കാര്യത്തിൽ ആശയവിനിമയം നടത്തി പദ്ധതി നടപ്പാക്കാനാണ് എൽഡിഎഫ് സർക്കാരിന് താൽപര്യമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |