ഇക്കഴിഞ്ഞ ദിവസങ്ങളിലെ മാദ്ധ്യമവാർത്തകൾ ആരെയാണ് നൊമ്പരപ്പെടുത്താത്തത്? ഓരോ ഹീനകൃത്യത്തെയും പല രീതിയിൽ നോക്കിക്കാണാം. രാഷ്ട്രീയമായി കാണാം. സമൂഹത്തിലെ അപഭ്രംശമായി വായിക്കാം. വ്യക്തികളുടെ അധഃപതനമായി വിലയിരുത്താം. വിദ്യാഭ്യാസത്തിന്റെ പരാജയമായും മൂല്യങ്ങളുടെ മരണമായും കണക്കാക്കാം. കുടുംബങ്ങളുടെ തീരാവേദനയായി മനസിലാക്കാം. ഹിംസയുടെ തേർവാഴ്ച്ചയായി കരുതാം.
കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ ഇതാദ്യമല്ല. പക്ഷേ ഹിംസയുടെ ഒരു തരംഗം കഴിയുമ്പോൾ അതിനി ആവർത്തിക്കരുതെന്ന നിലപാടെടുക്കാനുള്ള ആർജ്ജവം നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. പലപ്പോഴും അത് നടപ്പിലാക്കാൻ അവർ ശ്രമിച്ചിട്ടുമുണ്ട്. ഈ നിയന്ത്രണങ്ങളെ തകർത്തുകൊണ്ട് അടുത്തകാലത്തു വീണ്ടും അരങ്ങേറിയ രാഷ്ട്രീയ കൊലപാതകങ്ങളും തിരുവനന്തപുരത്തു പോത്തൻകോട് നടന്ന പ്രതികാരകൊലയും, മറ്റനവധി ഗുണ്ടാവിളയാട്ടങ്ങളും ഇന്ന് നമ്മുടെ മനസുകളിൽ ഇതുവരെയറിയാത്ത ആശങ്കകൾ ഉണർത്തുന്നു. ഒരു മഹാമാരിയുടെ ആഘാതത്തിലും അതേല്പ്പിച്ച സാമ്പത്തിക കെടുതികളിലും നിന്ന് മനുഷ്യർ സാവധാനം ഉയിർത്തെഴുന്നേൽക്കുന്ന ഈ അവസ്ഥയിൽ ഇത്രയേറെ ഹിംസാത്മകത എവിടെ നിന്നാണ് ഉഷ്ണപ്രസരണം നടത്തുന്നത്? ഇത്രയേറെ വിദ്വേഷം എന്തിനാണ് മനുഷ്യർ കൊണ്ടുനടക്കുന്നത്?
അദൃശ്യമായ ഒരു വൈറസിന് ഏഴെട്ടു ദിവസങ്ങൾ കൊണ്ട് അപഹരിക്കാൻ കഴിയുന്ന മനുഷ്യജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ചും, ജീവിതമെന്ന മഹാസാധ്യതയുടെ സൗന്ദര്യത്തെക്കുറിച്ചും ഇപ്പോഴും ബോധ്യമാവാതെ, ക്ഷുദ്രവികാരങ്ങൾക്കടിമപ്പെട്ട ചിലർ ശത്രുവിനെ അന്വേഷിച്ച് വടിവാളും കോടാലിയുമായി നടക്കുകയാണ്. ആരാണ് ഈ ശത്രു? തനിക്കു ഹിതകരമല്ലാത്ത വാക്കോ പ്രവൃത്തിയോ ചെയ്ത ഒരാളാണോ ശത്രു? സഹിക്കാനാവാത്ത നഷ്ടം വരുത്തിവച്ച ഒരാളെ ശത്രുവായി ഗണിക്കുമ്പോൾ തത്തുല്യമായ നഷ്ടം അയാൾക്കും വരുത്തിവച്ചെങ്കിലേ അഭിമാനം വീണ്ടെടുക്കാനാവൂ എന്ന ചിന്ത ഉടലെടുക്കുന്നു. ഒരാൾ ചെയ്ത തെറ്റിന് അതേ തെറ്റുകൊണ്ട് അയാളെ ശിക്ഷിക്കണമെന്ന് ചിലരുടെ നീതിബോധം കല്പിക്കുന്നു. മറക്കുക, പൊറുക്കുക എന്നീ ആശയങ്ങൾ അവരുടെ ബോധമണ്ഡലത്തിനു അന്യമാണ്. അവരുടെ മനസിന്റെ ചക്രവാളങ്ങളിൽ ഈ തേജോഗോളങ്ങൾ ഉദിക്കുന്നില്ല. 'കണ്ണിനു കണ്ണ് " എന്ന് വാശിപിടിക്കുന്നവരുടെ ലോകത്തു അന്ധന്മാരേ ഉണ്ടാവൂ എന്ന് നിരീക്ഷിച്ചത് ശ്രീബുദ്ധനാണ്.
വാസ്തവത്തിൽ നമ്മുടേതിൽ നിന്നും വ്യത്യസ്തമായ നിലപാടുകളുള്ളവർ നമ്മുടെ ശത്രുക്കളാവുന്നതെങ്ങനെയാണ്? എല്ലാവരും ഒരേപോലെ ചിന്തിക്കണമെന്ന് ആർക്കു നിർബന്ധിക്കാനാവും? വ്യത്യസ്തമായി ചിന്തിക്കാനുള്ള നമ്മുടെ അവകാശം മറ്റൊരാളിനും കല്പിച്ചു കൊടുക്കണ്ടേ? എന്നാൽ ഇത്തരം ഉദാത്ത വിചാരങ്ങൾക്കു പ്രവേശനമില്ലാത്ത വിധം മനസുകൾ പകയുടെ പുകകൊണ്ടു മൂടുമ്പോൾ ഏതൊരു ഹീനതയ്ക്കും നീതീകരണം കണ്ടെത്താൻ മനസ് സജ്ജമാകുന്നു. അഭിപ്രായവൈജാത്യം പകയായി മാറുന്നതെപ്പോഴാണ്? എന്തുകൊണ്ടാണ്? അഥവാ എന്താണ് പക? കണക്കു തീർക്കണമെന്ന് വ്രണിതമായ അഹംഭാവം ശാഠ്യം പിടിക്കുമ്പോൾ പക പിറക്കുന്നു. ഒരാളുടെ വാക്ക് കൊണ്ടോ ചെയ്തികൊണ്ടോ അതെന്തിന് വ്രണിതമാകണം? അലോസരം തോന്നുന്ന മാത്രയിൽ; മനസിനെ നിയന്ത്രിക്കാൻ സാധിക്കണം. തീപ്പൊരി ഊതി തീജ്ജ്വാലയാക്കാൻ അഹംഭാവത്തെ അനുവദിക്കുന്ന നിമിഷം മുതൽ മനുഷ്യത്വം പിൻവാങ്ങുകയും മനസിനുള്ളിൽ അസുരത്വം ഉണരുകയും ചെയ്യും. രക്തബീജനും ശുംഭനും മഹിഷനും അപ്പോഴാണ് പിറക്കുന്നത്. മനസിൽ അസുരത്വം ആധിപത്യം ഉറപ്പിച്ച് കഴിയുന്നതോടെ ഏതൊരു നൃശംസതയും പകപോക്കലിന്റെ നീതിസാരമായി (തത്കാലം) അനുഭവപ്പെടും. ഉദാരവികാരങ്ങൾ തമസ്കരിക്കപ്പെടും. ക്ഷുദ്രവികാരങ്ങൾ മനസുകളിൽ വിജയസ്തംഭങ്ങൾ പണിയും. ഓരോ കൊലപാതകത്തിനും ഇരയായവരെപ്പോലെ തന്നെ പരിതാപകരമാണ് ഓരോ കൊലയാളിയുടെയും ജീവിതം. ചെയ്ത തെറ്റിനു അവർക്കു ശിക്ഷ വേണ്ടെന്നോ, അവർ അനുഭാവം അർഹിക്കുന്നുവെന്നോ, കൊലക്കുറ്റം ചെയ്തവരോട് മൃദുസമീപനം വേണമെന്നോ അല്ല ഇപ്പറഞ്ഞതിന്റെ വിവക്ഷ. മറ്റൊരു കാഴ്ചപ്പാടിലൂടെ കൊലയാളിയായിത്തീർന്ന ഓരോ മനുഷ്യനെയും കാണാൻ ശ്രമിക്കുന്നുവെന്നു
മാത്രം. ഇന്നത്തെ കൊടുംകൊലയാളി വർഷങ്ങൾക്കു മുൻപ് ഒരമ്മയുടെ ഓമനമകനായി പിറന്നവനാണ്. അവരുടെ ആനന്ദവും പ്രതീക്ഷയുമായി വളർന്നവനാണ്. വളർച്ചയുടെ ഓരോ ഘട്ടത്തിലും ജീവിതത്തെക്കുറിച്ചു സ്വപ്നങ്ങൾ പുലർത്തിയിരുന്നവനാണ്. സാധാരണ മനുഷ്യരെപ്പോലെ സ്നേഹവും സങ്കടവും കടപ്പാടും അവനുമുണ്ടായിരുന്നു. കൊലപാതകിയായി ആരും ജനിക്കുന്നില്ലല്ലോ. ജന്മനാ ആരും ഗുണ്ടയല്ലല്ലോ. പിന്നെപ്പോഴോ ജീവിതാനുഭവങ്ങൾ സ്വഭാവത്തിൽ ചില വ്യതിയാനങ്ങൾ വരുത്തുന്നു. തെറ്റും ശരിയും കൂടിക്കുഴയുന്നു. കയ്യൂക്കു കൊണ്ടും ആയുധം കൊണ്ടും പലതും നേടാമെന്ന് വിശ്വസിക്കാൻ തുടങ്ങുന്നു. അങ്ങനെ അവൻ ഭീകരനും, അപകടകാരിയും ഗുണ്ടയും വാടകക്കൊലയാളിയുമായി സ്വയം വേഷംകെട്ടുന്നു. ആ വേഷം വിചിത്രമായ രീതിയിൽ അവനെ സംതൃപ്തനാക്കുന്നു. സ്വന്തം പ്രാധാന്യത്തിലും, ഉഗ്രമൂർത്തിയെന്ന ആർജിത പ്രതിച്ഛായയിലും അവൻ അഭിരമിക്കാനും അഭിമാനിക്കാനും തുടങ്ങുന്നു. അതിനിടെ മദ്യപാനമോ മയക്കുമരുന്നോ ശീലമാക്കുന്നതോടെ അധഃപതനം ദ്രുതഗതിയിലാകുന്നു. ഒടുവിൽ സ്വന്തം ശത്രുവിനെയോ, മറ്റാരുടെയെങ്കിലും ശത്രുവിനെയോ വകവരുത്തുക വഴി ശിഷ്ടജീവിതം കോടതിയിലും ജയിലിലുമായി വ്യർത്ഥമാവുന്നു. അയാളുടെ പേരുച്ചരിക്കാൻ പോലും സ്വന്തക്കാരും സുഹൃത്തുക്കളും മടിക്കുമെന്നു മനസിലാക്കുമ്പോഴേക്കും വളരെ വൈകിപ്പോകും. സുഗന്ധം ചൊരിയേണ്ട ഒരു ജന്മം, മലിനഗന്ധം പ്രസരിപ്പിച്ചൊടുങ്ങും.
ജാഗ്രതാരഹിതമായ ഏതോ നിമിഷങ്ങളിൽ മനസിൽ കുടിയേറിയ മൂഢവിശ്വാസങ്ങളുടെ ഇരയായി മാറി, പെറ്റമ്മമാരുടെ ഭഗ്നജീവിതങ്ങളിൽ ഒടുങ്ങാത്ത ദുഃഖവും നിരാശയും നഷ്ടബോധവും കുറ്റബോധവും നാണക്കേടും മാത്രം അവശേഷിപ്പിച്ച് ഇത്തരം ജന്മങ്ങൾ വ്യർത്ഥമായി ഒടുങ്ങുന്നു. ഇവർക്കു വേണ്ടിയും ഒരു കണ്ണീർക്കണം പൊഴിക്കാം; ഒരു പ്രാർത്ഥനയാകാം. മറ്റുള്ളവർക്കായി ഒരു കണ്ണീർക്കണം പൊഴിക്കുമ്പോൾ ഉള്ളിൽ നിത്യനിർമ്മല പൗർണ്ണമി ഉദിക്കുമെന്ന് പറഞ്ഞത് അക്കിത്തമാണ്. അത് കവികൾക്ക് അനുഭവസാക്ഷ്യം.
സമൂഹത്തിലെ ഇരുളും വെളിച്ചവും നിരാശകളും പ്രത്യാശകളും ഏതാണ്ട് രണ്ടു വർഷക്കാലമായി എല്ലാ ആഴ്ചയും വായനക്കാരുമായി ഈ പംക്തിയിലൂടെ പങ്കിടാൻ കഴിഞ്ഞു. അതെന്നെ സന്തുഷ്ടനാക്കുന്നു. പുതുവർഷത്തിൽ നിറകതിരിന് താത്കാലിക വിരാമമിടുകയാണ്. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നത് പോലെ എന്റെ മനസും ചിന്തകളും റീചാർജ് ചെയ്യാൻ സമയം വേണം.
ഗൗരവമുള്ള ചില രചനകൾ ഊഴം കാത്തുകിടക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളായി. വായിക്കാൻ മാറ്റി വച്ച പുസ്തകങ്ങളും നിരവധി. പ്രിയ വായനക്കാരോട് നന്ദി പറയുന്നു. പൂർണസ്വാതന്ത്ര്യം നൽകിയ കേരളകൗമുദിക്ക് ഏറെ നന്ദി. പുതിയ ആശയങ്ങളും അഭിപ്രായങ്ങളുമായി അധികം വൈകാതെ വീണ്ടും കാണാം. പുതുവർഷം എല്ലാ ഭയങ്ങളിൽ നിന്നും പരിമിതികളിൽ നിന്നും നമ്മെ മോചിപ്പിക്കട്ടെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |