തിരുവനന്തപുരം: പുതുതലമുറയെ പ്ളാസ്റ്റിക്കിന്റെ ദുരന്തവശത്തെക്കുറിച്ച് പഠിപ്പിക്കണമെന്നും അവരിലൂടെ ഉയർന്നുവരുന്ന ചർച്ചയിലൂടെ പ്ളാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാൻ സാധിക്കുമെന്നും മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു.
നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്ലാസ്റ്റിക് ബദൽ ഉത്പന്ന പ്രദർശന മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പ്ളാസ്റ്റിക്കിന്റെ ബദൽ ഉത്പനങ്ങൾ വിലക്കുറവിൽ ഉത്പാദിപ്പിക്കാൻ കഴിയണം. ഇതിനുവേണ്ടി കുടുംബശ്രീപോലുള്ളവയെ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള മേളകൾ പ്രോത്സാഹിപ്പിക്കാൻ നഗരസഭ നടപടി സ്വീകരിക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.
42 സ്റ്റാളുകളാണ് മേളയുടെ ഭാഗമായി പുത്തരിക്കണ്ടം മൈതാനത്ത് ഒരുക്കിയത്. പേപ്പർ, മുള, തടി, ചണം, തുണി, പാള, ഈറ്റ, കളിമൺ, മണ്ണ്, ചോളത്തിന്റെ അന്നജത്തിൽ നിന്നുണ്ടാക്കിയ ഉത്പന്നങ്ങൾ കരിമ്പിന്റെ പൾപ്പിൽ നിന്നുണ്ടാക്കിയ ഉത്പന്നൾ എന്നിവയാണ് മേളയിൽ ഉണ്ടായിരുന്നത്.
മുളയിൽ ഉണ്ടാക്കിയ വട്ടികൾ, കുപ്പികൾ, കളിമൺ പാത്രങ്ങൾ, ചെടിച്ചട്ടികൾ, ചണത്തിൽ നിർമ്മിച്ച ഫയലുകൾ, സഞ്ചികൾ, ചവിട്ട് മെത്തകൾ, ഈറ്റയിൽ നിർമ്മിച്ച വട്ടികൾ, ചെറിയ പാത്രങ്ങൾ, പ്ലേറ്റുകൾ, പാളയിൽ നിർമ്മിച്ച തൊപ്പി, സ്പൂൺ പേപ്പറിൽ നിർമ്മിച്ച ബാഗുകൾ, ചണത്തിൽ നിർമ്മിച്ച ഫോട്ടോ ഫ്രെയിമുകൾ തുടങ്ങിയവയെല്ലാം മേളയിലെ കൗതുകങ്ങളായിരുന്നു.
ഡെപ്യൂട്ടി മേയർ പി.കെ. രാജു, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ജമീല ശ്രീധരൻ, ജിഷ ജോൺ, ഡി.ആർ. അനിൽ, എസ്.എം. ബഷീർ, സെക്രട്ടറി ബിനു ഫ്രാൻസിസ് എന്നിവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |