തിരുവനന്തപുരം . സഹോദരനായ കെ.ബി.ഗണേഷ്കുമാറിന്റെ മന്ത്രിസ്ഥാനം മുടക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്നും , അച്ഛനോടൊപ്പം പാർട്ടിയിൽ നിന്നവരുടെ സ്നേഹസമ്മർദ്ദങ്ങൾക്കു വഴങ്ങിയാണ് കേരള കോൺഗ്രസ് ( ബി ) എതിർ വിഭാഗത്തിന്റെ ചെയർപേഴ്സൺ പദവി സ്വീകരിച്ചതെന്നും ആർ.ബാലകൃഷ്ണപിള്ളയുടെ മകൾ ഉഷാ മോഹൻദാസ് പറഞ്ഞു.
കൗമുദി ടി വിയിലെ പ്രതിവാര അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈനിൽ സംസാരിക്കുകയായിരുന്നു അവർ.
പാർട്ടി ഇല്ലാതാകുന്ന ഘട്ടം വന്നപ്പോഴാണ് താനിറങ്ങിയത്. .അച്ഛന്റെ ആത്മാവിന്റെ അനുഗ്രഹം തനിക്കുണ്ട്. സ്വയം ചെയർമാനായി അവരോധിച്ച് ഏകാധിപത്യ പ്രവണത കാട്ടുന്ന ഗണേഷിന് ആർ.ബാലകൃഷ്ണ പിള്ളയുടെ പേരുപയോഗിക്കാൻ അർഹതയില്ല. ഒരിക്കൽപ്പോലും അച്ഛന് പിന്തുണയായോ , അച്ഛനെ സ്നേഹിച്ചോ ഗണേഷ് നിന്നിട്ടില്ല.തന്നോട് വലിയ ക്രൂരതയാണ് സഹോദരൻ കാട്ടിയതെന്നും സ്വത്തിനോടും പണത്തോടുമുള്ള ആർത്തി ഉപേക്ഷിച്ച് സഹോദരബന്ധം വീണ്ടെടുക്കാൻ ഗണേഷ് ശ്രമിക്കണമെന്നും ഉഷ പറഞ്ഞു.
രണ്ടാം പിണറായി മന്ത്രിസഭയുടെ ആദ്യ ടേമിൽ ഗണേഷ്കുമാറിന്റെ മന്ത്രിസ്ഥാനലബ്ധി മുടക്കിയോയെന്ന ചോദ്യത്തിന് മറുപടി ." മന്ത്രിസ്ഥാനം തീരുമാനിക്കുന്നത് മുഖ്യമന്ത്രിയും മുന്നണിയുമാണ്.ഞാൻ പറഞ്ഞാൽ അത് മുടക്കാനാകുമെന്ന് കരുതുന്നില്ല. ഐ.എ.എസ് ഉദ്യോഗസ്ഥനായ എന്റെ ഭർത്താവ് അന്ന് ഒൗദ്യോഗിക പദവി വഹിക്കുന്നതിനാൽ അദ്ദേഹത്തിന്റെ ഭാര്യയെന്ന നിലയിൽ സഹോദരന്റെ നടപടികൾക്കെതിരെ കേസുമായി പോകേണ്ടിവരുന്ന സാഹചര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചുവെന്നുമാത്രം . എന്റെ അച്ഛന്റെ വിൽപ്പത്രത്തിൽ ഞങ്ങൾ മൂന്നുമക്കൾക്കും തുല്യപരിഗണനയാണ് നൽകിയത്.എന്നാൽ മരണശേഷം അത് അട്ടിമറിക്കപ്പെട്ടപ്പോൾ മറ്റു നിർവാഹമില്ലാതെ ചോദ്യം ചെയ്യേണ്ടി വന്നു. അച്ഛൻ എന്നെ ഒഴിവാക്കി സ്വത്ത് വീതിക്കുമെന്ന് ഞാനോ അദ്ദേഹത്തെ അറിയാവുന്നവരോ വിശ്വസിക്കില്ല." ഉഷ പറയുന്നു.
പേരക്കുട്ടിയുടെ ചികിത്സയ്ക്കുള്ള
പണം തട്ടിയെടുത്തു
തന്റെ മകളുടെ പത്ത് വയസുള്ള കുഞ്ഞിന്റെ ചികിത്സയ്ക്ക് വേണ്ടി അച്ഛൻ നിക്ഷേപിച്ച പണം ബാങ്ക് രേഖകളടക്കം ഗണേഷ്കുമാർ തട്ടിയെടുത്തു.ഗുരുതരാവസ്ഥയിലായ പേരക്കുട്ടിക്ക് അടിയന്തര ചികിത്സ ആവശ്യമാണ്. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ അതെങ്കിലും തരണമെന്ന് കേണു പറഞ്ഞു.സഹോദരി അടക്കം കരഞ്ഞപേക്ഷിച്ചിട്ടും ഗണേഷ് വഴങ്ങിയില്ല.ഇത് ക്രൂരതയല്ലേ?-. ഉഷാ മോഹൻദാസ് ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |