തിരുവനന്തപുരം: വാടക വീട്ടിൽ താമസിക്കുന്ന ഏകമന്ത്രിയായ വി. അബ്ദുറഹിമാന് വഴുതക്കാട് റോസ് ഹൗസ് വളപ്പിൽ ഔദ്യോഗിക വസതി നിർമ്മിക്കാനുള്ള നടപടികളിൽ അനിശ്ചിതത്വം. മന്ത്രി വി. ശിവൻകുട്ടി താമസിക്കുന്ന റോസ് ഹൗസിന് പിന്നിലായി മന്ത്രിമന്ദിരം പണിയാനാണ് ടൂറിസം വകുപ്പ് നിർദ്ദേശിച്ചത്. വീടിന് പിന്നിലെ വിശാലമായ സ്ഥലവും കണക്കിലെടുത്തു.
കായിക മന്ത്രിയായ അബ്ദുറഹിമാൻ വഴുതക്കാട് കാർമൽ ഗേൾസ് സ്‌കൂളിന് സമീപത്തെ സംതൃപ്തി എന്ന വാടകവീട്ടിലാണ് താമസിക്കുന്നത്. വാടകയിനത്തിലും മറ്റ് വൻ തുക ചെലവാകുന്ന സാഹചര്യത്തിലാണ് പുതിയ വീട് നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചത്.
രൂപരേഖ തയ്യാറാക്കാൻ പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ് വിഭാഗം എൻജിനിയർമാരും ആർക്കിടെക്ടും അടുത്തിടെ റോസ് ഹൗസ് സന്ദർശിച്ചിരുന്നു. ധാരാളം പച്ചപ്പുള്ള ഇവിടെ വീട് പണിയാൻ മരങ്ങൾ ഭൂരിഭാഗവും മുറിക്കേണ്ടി വരുമെന്ന് ആർക്കിടെക്‌ട് വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന സർക്കാർ തന്നെ മരങ്ങൾ മുറിക്കുന്നത് വിമർശനത്തിന് ഇടയാക്കും. ഇതോടെ മറ്റൊരു സ്ഥലം കണ്ടെത്താൻ നിർദ്ദേശിച്ചിരിക്കയാണ്. പുതിയ സ്ഥലം തൃപ്തികരമാണെങ്കിലേ ഡിസൈനിലേക്കും മറ്റും കടക്കൂ.
മന്ത്രിസഭയിലെ 21 മന്ത്രിമാരിൽ 20 പേർക്കും ഔദ്യോഗിക വസതികളുണ്ട്.
ഔദ്യോഗിക വസതികൾ
മുഖ്യമന്ത്രി താമസിക്കുന്ന ക്ലിഫ് ഹൗസിലെ വളപ്പിൽ പ്രശാന്ത്, പെരിയാർ, പൗർണമി, അശോക, നെസ്റ്റ്, പമ്പ, എസ്സെൻ ഡെൻ എന്നിങ്ങനെ ഏഴ് മന്ത്രിമന്ദിരങ്ങളുണ്ട്. പ്രതിപക്ഷ നേതാവ് താമസിക്കുന്ന കന്റോൺമെന്റ് ഹൗസ് വളപ്പിൽ കാവേരി, ഗംഗ, നിള, ഗ്രേയ്‌സ് എന്നിങ്ങനെ നാലെണ്ണം. രാജ്ഭവന് സമീപം മൻമോഹൻ ബംഗ്ലാവും അജന്തയും കവടിയാർ ഹൗസും. ഉഷസ്, ലിന്തർസ്‌റ്റ് എന്നിങ്ങനെ നന്തൻകോട് രണ്ട് മന്ത്രിമന്ദിരങ്ങളുണ്ട്. തൈക്കാട് ഹൗസ്, റോസ് ഹൗസ്, സാനഡു എന്നിവയാണ് വഴുതക്കാടുള്ള മന്ത്രിമന്ദിരങ്ങൾ. റോസ് ഹൗസിന് 100 വർഷത്തോളം പഴക്കമുണ്ട്.
പുതിയ മന്ത്രിമന്ദിരത്തിന്റെ രൂപരേഖ തയ്യാറായിട്ടില്ല. തയ്യാറായ ശേഷമേ എസ്റ്റിമേറ്റ് അടക്കം തീരുമാനിക്കൂ
- പൊതുമരാമത്ത് ചീഫ് എൻജിനിയർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |