തിരുവനന്തപുരം: സംസ്ഥാനത്ത് കൗമാരക്കാർക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചു. 551 കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. 15.34 ലക്ഷം കുട്ടികൾക്കാണ് വാക്സിൻ നൽകുന്നത്. രാവിലെ ഒൻപത് മുതൽ അഞ്ച് വരെയാണ് സമയം. രജിസ്റ്റർ ചെയ്ത പ്രിന്റൗട്ടോ എസ്.എം.എസോ കാണിക്കണം. രജിസ്‌ട്രേഷന് ഉപയോഗിച്ച ഫോട്ടോ ഐ.ഡിയും കരുതണം.
വാക്‌സിനേഷൻ കേന്ദ്രത്തിൽ ഡോക്ടർ, സൂപ്പർവൈസർ ഉൾപ്പടെയുള്ളവർ ഉണ്ടാകും. കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളോ അലർജിയോ ഇല്ലെന്ന് ഉറപ്പു വരുത്തും. വാക്‌സിൻ നൽകിയ ശേഷം അരമണിക്കൂർ നിരീക്ഷിക്കും. കൊവിഡ് വന്നുപോയ കുട്ടികൾ മൂന്ന് മാസത്തിനു ശേഷം എടുത്താൽ മതി. കൊവാക്‌സിൻ ആണ് നൽകുന്നത്.
കൊവിൻ പോർട്ടലിലോ വാക്‌സിൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ രജിസ്റ്റർ ചെയ്ത് കുത്തിവയ്‌പെടുക്കാം. രജിസ്റ്റർ ചെയ്യാൻ കഴിയാതെ വരികയോ സ്‌ളോട്ട് ലഭിക്കാതെ വരികയോ ചെയ്താൽ വിദ്യാർത്ഥികളുടെ എണ്ണം കണക്കാക്കിയശേഷം അദ്ധ്യാപകർ രജിസ്റ്റർ ചെയ്തുനൽകും. രക്ഷിതാക്കൾ യഥാസമയം കുട്ടികളെ വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തിക്കണം. അതിനു കഴിയാതെ വന്നാൽ സ്‌കൂൾ അധികൃതർ എത്തിക്കണം.
കുട്ടികൾക്ക് വാക്‌സിൻ നൽകുന്നതിന് അദ്ധ്യാപകരും പി.ടി.എയും മുൻകൈ എടുക്കണമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. രക്ഷിതാക്കളുമായി അദ്ധ്യാപകർ ആശയവിനിമയം നടത്തി എല്ലാ കുട്ടികളും വാക്‌സിൻ എടുത്തെന്ന് ഉറപ്പു വരുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |